മഞ്ഞപ്പിത്ത രോഗിയുടെ കയ്യിലെ രക്തം രുചിച്ച് മോഹനൻ വൈദ്യർ, പൊളിച്ചടുക്കി ഡോ.ജിനേഷ്
Recommended Video
കോഴിക്കോട്: പാരമ്പര്യ വൈദ്യനെന്ന് അവകാശപ്പെടുന്ന മോഹനന്‍ വൈദ്യര്‍ക്ക് സോഷ്യല്‍ മീഡിയയ്ക്ക് അകത്തും പുറത്തും നിരവധി ആരാധകരുണ്ട്. ആധുനിക ചികിത്സാ രീതികളെ തള്ളിപ്പറയുന്ന ഇയാള്‍ വൈറസ് എന്നൊന്ന് ഇല്ലെന്നും കാന്‍സറിന് കദളിപ്പഴം പരിഹാരമാണ് എന്നൊക്കെ അവകാശപ്പെട്ട് നേരത്തെ രംഗത്ത് വന്നിട്ടുണ്ട്.
മോഹനന്‍ വൈദ്യരുടെ ഒരു പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മഞ്ഞപ്പിത്തം എന്നൊരു രോഗമേ ഇല്ലെന്ന് പറഞ്ഞ് രോഗിയുടെ രക്തം കുടിക്കുന്നതാണ് വീഡിയോ. മോഹനന്‍ വൈദ്യര്‍ക്കെതിരെ ഡോക്ടര്‍മാര്‍ രംഗത്ത് വന്നിരിക്കുകയാണ്.
വിചിത്രമായ കണ്ടുപിടുത്തങ്ങൾ
ക്യാന്‍സര്‍ ബാധിച്ചാല്‍ കീമോതെറാപ്പി കൊണ്ട് രക്ഷപ്പെടില്ലെന്നും കദളിപ്പഴവും ചുണ്ണാമ്പും ചേര്‍ത്ത് കഴിച്ചാല്‍ മതിയെന്നും പറയുന്ന ആളാണ് മോഹനന്‍ വൈദ്യര്‍. വാഴയിലയില്‍ ചോറുണ്ടാല്‍ ക്ലോറോഫില്‍ ലഭിക്കുമെന്നും നാരങ്ങാനീരില്‍ ഇഞ്ചിയും വെളുത്തുളളിയും വിനാഗിരിയും ചേര്‍ത്ത് കഴിച്ചാല്‍ ഹൃദയത്തിലെ ബ്ലോക്ക് മാറും എന്നൊക്കെ പ്രചരിപ്പിച്ചിട്ടുണ്ട് ഇയാള്‍. നേരത്തെ സര്‍ക്കാര്‍ ഇടപെട്ട് ഇയാളുടെ ചികിത്സ നിര്‍ത്തിച്ചിരുന്നു.
നിപ്പാ കാലത്തെ വീഡിയോ
ശാസ്ത്ര വിരുദ്ധവും വസ്തുതാ വിരുദ്ധവുമായ പ്രചാരണങ്ങള്‍ക്കെതിരെ വലിയ പരാതി ഉയര്‍ന്നതോടെയാണ് അന്ന് സര്‍ക്കാര്‍ ഇടപെട്ടത്. പിന്നീട് നിപ്പ വൈറസ് പടര്‍ന്ന കാലത്ത് വൈറസ് എന്നൊന്ന് ഇല്ലെന്ന് അവകാശപ്പെട്ട് വവ്വാല്‍ കടിച്ച മാങ്ങ കഴിച്ച് ഇയാള്‍ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുക്കുകയുമുണ്ടായി.
മഞ്ഞപ്പിത്തം ഇല്ലെന്ന്
ഏറ്റവും പുതിയതാണ് മഞ്ഞപ്പിത്തം ഇല്ലെന്ന് സ്ഥാപിക്കാനുളള വീഡിയോ. അന്‍പതോളം ആളുകള്‍ പങ്കെടുത്ത ഒരു പരിപാടിയില്‍ ആണ് മോഹനന്‍ വൈദ്യര്‍ മഞ്ഞപ്പിത്തമുളള രോഗിയെന്ന് അവകാശപ്പെടുന്ന ആളുടെ കയ്യിലെ രക്തം കുത്തിയെടുത്ത് കുടിച്ചത്. ഗള്‍ഫില്‍ പോകാന്‍ നേരത്തെ പരിശോധിച്ചപ്പോള്‍ ആണ് മഞ്ഞപ്പിത്തമാണെന്ന് മനസ്സിലായത് എന്ന് വീഡിയോയില്‍ പറയുന്നു.
രക്തം തമ്മിൽ കലർത്തി
ശേഷം കാണികളില്‍ ഒരാളുടെ കയ്യില്‍ നിന്ന് സേഫ്റ്റി പിന്‍ വാങ്ങി രോഗിയുടെ കയ്യില്‍ നിന്ന് രക്തം കുത്തിയെടുത്ത് കുടിക്കുകയാണ് മോഹനന്‍ ചെയ്തത്. ശേഷം തന്റെ കയ്യിലും മുറിവുണ്ടാക്കി രോഗിയുടെ കയ്യിലെ മുറിവില്‍ കലര്‍ത്തി. ഇതോടെ മഞ്ഞപ്പിത്തം ഇല്ലെന്ന് മനസ്സിലായല്ലോ എന്നാണ് ഇയാള്‍ ചോദിക്കുന്നത്. ഈ വീഡിയോ എല്ലാവരും ചിത്രീകരിച്ച് ഷെയര്‍ ചെയ്യാനും ഇയാള്‍ ആവശ്യപ്പെടുന്നത്.
പൊളിച്ചടുക്കി ഡോക്ടർ
വീഡിയോ വൈറലായതോടെയാണ് ഇന്‍ഫോക്ലിനിക്കിലൂടെ ശ്രദ്ധേയനായ ഡോ. ജിനേഷ് പിഎസ് അടക്കമുളളവര്‍ മോഹനന്‍ വൈദ്യര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. അമൃത വിദ്യാലയത്തിലെ കുട്ടികള്‍ക്ക് പാരമ്പര്യ ചികിത്സയെ കുറിച്ച് മോഹനന്‍ വൈദ്യര്‍ ക്ലാസെടുക്കാന്‍ പോകുന്നതിനെതിരെയും ജിനേഷ് പിഎസ് പ്രതികരിക്കുന്നു. ഡോക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പ് വായിക്കാം:
മഞ്ഞപ്പിത്തം സങ്കീർണം
അമൃത വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും അറിയാൻ, ഹെപ്പറ്റൈറ്റിസ്-ബി പോസിറ്റീവ് റിസൾട്ട് ലഭിച്ചു എന്നു പറയുന്ന ഒരു വ്യക്തിയുടെ രക്തം കുടിക്കുന്ന ഒരു വീഡിയോ, ശേഷം സ്വന്തം കയ്യിൽ മുറിവുണ്ടാക്കി ആ വ്യക്തിയുടെ കയ്യിലെ രക്തം മുറിവിൽ പറ്റിക്കുന്നു. മോഹനന്റെ ഏറ്റവും പുതിയ വീഡിയോ ആണ്. വളരെ മാരകമായ സങ്കീർണ്ണതകൾ ഉണ്ടാക്കുന്ന ഒരു മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ്-ബി.
മരണമടയാൻ പോലും സാധ്യത
സിറോസിസും Hepatocellular carcinoma-യും ഉണ്ടാവാൻ സാധ്യതയുണ്ട്. അതായത് സങ്കീർണതകൾ മൂലം മരണമടയാൻ സാധ്യത വളരെ കൂടുതലാണ് എന്ന്. രോഗമുള്ള ഒരു വ്യക്തിയുടെ രക്തം മറ്റൊരാളുടെ ശരീരത്തിൽ എത്തിയാൽ രോഗം പകരാൻ സാധ്യതയുണ്ട്. തീരെ ചെറിയ മുറിവുകളിലൂടെ പോലും പകരാവുന്ന രോഗമാണ്. അങ്ങനെ രോഗമുള്ള ഒരാളുടെ ശരീരത്തിലെ രക്തം ഒരു വ്യക്തി സ്വന്തം ശരീരത്തിൽ കയറ്റണമെങ്കിൽ ഒന്നുകിൽ അയാൾ കൃത്യമായ വാക്സിൻ സ്വീകരിച്ചിട്ടുണ്ടാവണം, അതായത് ഹെപ്പറ്റൈറ്റിസ്-ബി വാക്സിൻ.
ഒന്നുകിൽ മാനസിക രോഗി
അതല്ലെങ്കിൽ അയാൾക്ക് എന്തെങ്കിലും മാനസിക അസുഖം ഉണ്ടാവണം. അതെന്തെങ്കിലുമാവട്ടെ, അത് എന്റെ വിഷയമല്ല. പക്ഷേ ഇങ്ങനെ അശാസ്ത്രീയതയും മണ്ടത്തരങ്ങളും പറയുന്ന ഒരാൾ ആരോഗ്യ വിഷയങ്ങളിൽ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ക്ലാസെടുക്കുന്നു എങ്കിൽ അത് ചോദ്യം ചെയ്യാതിരിക്കാനാവില്ല. കൂത്തുപറമ്പ് അമൃത വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കാൻസർ, പ്രമേഹം, രക്തസമ്മർദ്ദം, ഹെപ്പറ്റൈറ്റിസ്, നേത്രരോഗങ്ങൾ, എച്ച്ഐവി തുടങ്ങിയ രോഗങ്ങളെ കുറിച്ച് ക്ലാസെടുക്കുന്നു എന്നാണ് നോട്ടീസിൽ.
അധ്യാപകരുടെ തലച്ചോർ പരിശോധിക്കണം
ഇത്രയധികം അശാസ്ത്രീയത പ്രചരിപ്പിക്കുന്ന ഒരാൾ സ്കൂൾ കുട്ടികൾക്ക് ക്ലാസെടുക്കുന്നത് ഒട്ടും അഭിലഷണീയമല്ല. ശാസ്ത്ര അവബോധം പണം കൊടുത്തു വാങ്ങാൻ സാധിക്കില്ല. അത് ശരിയായ വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ടതാണ്. ശാസ്ത്ര അഭിരുചി വളർത്തുന്ന അധ്യാപകരാണ് അത് ചെയ്യേണ്ടത്. വൈറസ് എന്ന ഒന്നില്ല, പുള്ളുവൻ പാട്ട് ആൻറിബയോട്ടിക് ആണ്, കദളിപ്പഴം കഴിച്ചാൽ കാൻസർ മാറും എന്നൊക്കെ പുലമ്പുന്ന ഒരാളെ വിളിച്ചുവരുത്തി ആരോഗ്യ വിഷയങ്ങളിൽ ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ തലച്ചോർ പരിശോധിപ്പിക്കേണ്ടതുണ്ട്.
തലയിൽ ചാണകം നിറയ്ക്കരുത്
ആ അധ്യാപകരോട് ഒരഭ്യർത്ഥനയേയുള്ളൂ. ആ കുരുന്നുകളുടെ തലയിൽ ചാണകം നിറയ്ക്കാൻ കൂട്ടുനിൽക്കരുത്. പേരിനെങ്കിലും സയൻസ് എന്തെന്ന് അറിയുന്ന ഒരധ്യാപകനെങ്കിലും നിങ്ങളുടെ കൂട്ടത്തിൽ ഇല്ലേ? ദയവുചെയ്ത് നമ്മുടെ കുട്ടികളുടെ ശാസ്ത്ര അവബോധ സാധ്യത കുരുന്നിലേ നുള്ളരുത് എന്നാണ് ജിനേഷ് പിഎസ് എഴുതിയിരിക്കുന്നത്. വിവാദമായതോടെ മോഹനൻ വൈദ്യരുടെ ക്ലാസ് അമൃത വിദ്യാലയം റദ്ദ് ചെയ്തതായി വിവരം ലഭിച്ചുവെന്ന് മറ്റൊരു പോസ്റ്റിൽ ജിനേഷ് പിഎസ് പറയുന്നു.
വീഡിയോ കാണാം
മോഹനൻ വൈദ്യരുടെ വീഡിയോ കാണാം
ഫേസ്ബുക്ക് പോസ്റ്റ്
ഡോ. ജിനേഷ് പിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
രണ്ട് ചങ്ക് പോയിട്ട് ഒന്ന് പോലുമില്ല, ഒരു ഓട്ടച്ചങ്കനാണ് പിണറായി, 'വിറപ്പിച്ച്' കെ സുരേന്ദ്രൻ