ദിലീപിന്റെ കേസിൽ സന്ധ്യക്ക് അഭിമാനിക്കാൻ പറ്റുമോ? ജിഷ കേസിലെ അഭിമാനത്തിന് നടിയുടെ കേസിൽ എന്തുപറ്റും?
Recommended Video
കൊച്ചി: പെരുമ്പാവൂര്‍ സ്വദേശിനിയായ നിമയ വിദ്യാര്‍ത്ഥി ജിഷയെ അതി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അമീറുള്‍ ഇസ്ലാം എന്ന അസം സ്വദേശിക്ക് കോടതി വധശിക്ഷ വിധിച്ചുകഴിഞ്ഞു. വധശിക്ഷയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് പഴക്കം ഏറെയുണ്ട്. എന്നിരുന്നാലും പൊതുസമൂഹത്തെ തൃപ്തിപ്പെടുത്ത വിധി എന്ന വിശേഷണം ജിഷ കേസിലെ വധശിക്ഷയ്ക്ക് ലഭിച്ചുകഴിഞ്ഞു.
എഡിജിപി ബി സന്ധ്യക്കായിരുന്നു കേസിന്റ അന്വേഷണ ചുമതല. യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞ്, എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെ ആയിരുന്നു ബി സന്ധ്യയെ അന്വേഷണ ചുമതല ഏല്‍പിക്കുന്നത്. എന്തായാലും അധികം വൈകുന്നതിന് മുമ്പ് തന്നെ അമീറുള്‍ ഇസ്ലാമിനെ പിടികൂടാന്‍ പോലീസിന് സാധിച്ചു. ഇപ്പോഴിതാ, വിചാരണ കോടതിയില്‍ നിന്ന് വധശിക്ഷയും വാങ്ങി നല്‍കി.
കോടതി വിധിയില്‍ പോലീസിന് അഭിമാനം ഉണ്ട് എന്ന് ബി സന്ധ്യ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസിലും പോലീസിന് ഇതുപോലെ അഭിമാനിക്കാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഈ കേസിന്റേയും മേല്‍നോട്ട ചുമതല ബി സന്ധ്യക്ക് തന്നെ ആണ്. ദിലീപ് ഏറ്റവും വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതും ഇതേ ഉദ്യോഗസ്ഥയ്‌ക്കെതിരെ ആയിരുന്നു.
അമീറുള്‍ തന്നെയോ?
ജിഷ വധക്കേസില്‍ ഇപ്പോഴും പല സംശയങ്ങളും ഉണ്ട്. ജിഷയെ ക്രൂരമായി വധിച്ചത് അമീറുള്‍ ഒറ്റയ്ക്കാണോ എന്ന ചോദ്യം പലരും ഉയര്‍ത്തിയിരുന്നു. ഇക്കാര്യത്തില്‍ പുറത്ത് വന്ന പല വാര്‍ത്തകളും പോലീസിനെ കുഴക്കുന്നതായിരുന്നു എന്നത് വാസ്തവം.
എന്നാലും പൊന്‍തൂവല്‍
എന്തൊക്കെ പറഞ്ഞാലും കേരള പോലീസിന്റെ തൊപ്പിയിലെ ഒരു പൊന്‍തൂവല്‍ ആയിരുന്നു അമീറുള്‍ ഇസ്ലാമിന്റെ അറസ്റ്റ്. അതുവരെ ഇരുട്ടില്‍ തപ്പിയ പോലീസ് അന്വേഷണത്തിന് പുതിയ ദിശകാട്ടിയത് എഡിജിപി ബി സന്ധ്യ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ശാസ്ത്രീയമായ അന്വേഷണ രീതികള്‍ ഉപയോഗിച്ചായിരുന്നു അമീറിനെ അറസ്റ്റ് ചെയ്തത്.
അഭിമാനിക്കാം
അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചതില്‍ പോലീസിന് അഭിമാനമുണ്ട് എന്നാണ് എഡിജിപി ബി സന്ധ്യ പ്രതികരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരേയും അവര്‍ അഭിനന്ദിച്ചിട്ടുണ്ട്. കേസില്‍ ഹൈക്കോടതിയില്‍ അപ്പീലിന് പോകാന്‍ ഇരിക്കുകയാണ് പ്രതിഭാഗം. അവിടെ എന്ത് സംഭവിക്കും എന്ന് കാത്തിരുന്ന് കാണേണ്ടിവരും.
എത്രകാലം അഭിമാനിക്കാം
ജിഷ വധക്കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ബി സന്ധ്യ തന്നെയാണ് നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തിനും മേല്‍നോട്ടം വഹിക്കുന്നത്. ഈ കേസില്‍ ദിലീപിനെ പോലെ ഒരു പ്രമുഖനെ അറസ്റ്റ് ചെയ്യുന്ന രീതിയിലേക്ക് എത്തിച്ചതിന് പിന്നിലും എഡിജിപി ബി സന്ധ്യയുടെ കര്‍ശന നിലപാടുകള്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കടുത്ത വിമര്‍ശനം
എന്നാല്‍ ദിലീപിന്റെ അറസ്റ്റിനെ പ്രതി കടുത്ത വിമര്‍ശനങ്ങള്‍ ആയിരുന്നു ബി സന്ധ്യക്ക് നേരിടേണ്ടി വന്നത്. മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ വരെ പരസ്യമായി രംഗത്ത് വന്നു. അതിന് ശേഷം ദിലീപിന്റെ ഭാഗത്ത് നിന്നും ആരോപണങ്ങള്‍ ഉയര്‍ന്നു.
കുറ്റപത്രം സമര്‍പ്പിച്ചു
നടി ആക്രമിക്കപ്പെട്ട കേസില്‍ എന്തായാലും പോലീസ് കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞിട്ടുണ്ട്. ഇനി വിചാരണ തുടങ്ങുകയാണ് വേണ്ടത്. പഴുതുകളില്ലാത്ത കുറ്റപത്രമാണ് സമര്‍പ്പിക്കപ്പെട്ടത് എന്നാണ് പോലീസിന്റെ വാദം. കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്.
നിരായുധരാകും
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കോടതി വെറുതേ വിട്ടാല്‍, അത് കേരള പോലീസിനും ബി സന്ധ്യക്കും വലിയ തിരിച്ചടിയാകും എന്ന് ഉറപ്പാണ്. ദിലീപ് ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിവക്കുന്ന രീതിയില്‍ ആയിരിക്കും അത് വിലയിരുത്തപ്പെടുക. എത്രത്തോളം സമഗ്രമാണ് കുറ്റപത്രത്തിലെ വിവരങ്ങള്‍ എന്നത് വിചാരണ വേളയില്‍ മാത്രമേ പുറത്ത് വരികയുള്ളൂ.
മികച്ച ഉദ്യോഗസ്ഥ
മികച്ച ഉദ്യോഗസ്ഥ എന്ന പേരെടുത്ത ആളാണ് എഡിജിപി ബി സന്ധ്യ. എന്നാല്‍ സ്വാമി ഗംഗേശാനന്ദ കേസിലും ബി സന്ധ്യക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് ശേഷം ആയിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ സന്ധ്യയ്‌ക്കെതിരെ ആരോപണവും ആയി ദിലീപും അദ്ദേഹത്തിനെ ന്യായീകരിക്കുന്നവരും രംഗത്ത് വന്നത്.