ജിഷ വധക്കേസ്; ശിക്ഷാവിധി നാളെത്തേക്ക് മാറ്റി, കുറ്റം ചെയ്തിട്ടില്ലെന്ന് അമീറുൾ ഇസ്ലാം...
പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
കൊച്ചി: കേരളം ഏറെ ചർച്ച ചെയ്ത ജിഷ വധക്കേസിൽ ശിക്ഷ വിധിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ കേട്ടശേഷമാണ് ശിക്ഷ വിധിക്കുന്നത് കോടതി മാറ്റിവെച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം ആരംഭിച്ചത്. എന്നാൽ താൻ കുറ്റം ചെയ്തിട്ടില്ലെന്നാണ് പ്രതി അമീറുൾ ഇസ്ലാം കോടതിയിൽ പറഞ്ഞത്. ഇതോടൊപ്പം പ്രതിഭാഗം തുടരന്വേഷണ ഹർജി നൽകുകയും ചെയ്തു. കേന്ദ്ര ഏജൻസികളെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഭാഗം ഹർജി നൽകിയത്. എന്നാൽ പ്രതിഭാഗത്തിന്റെ ഹർജി തള്ളിയ കോടതി, ഇത് ശിക്ഷാവിധിക്ക് ശേഷം പരിഗണിക്കാമെന്ന് വ്യക്തമാക്കി. തുടർന്ന് പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടു. ഇരുവിഭാഗങ്ങളുടെയും വാദം കേട്ടശേഷമാണ് ശിക്ഷ വിധിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റിവെച്ചതായി കോടതി അറിയിച്ചത്.
ഗുജറാത്തിലെ മുസ്ലീംങ്ങൾക്ക് വോട്ടിംഗ് മെഷീനുകളെ ഭയം! അവ ചെകുത്താന് തുല്യം, വിശ്വാസമില്ല...
'എന്റെ പൊന്നുമോളെ അതിനപ്പുറം പറയരുത്, നിന്റെ പോസൊക്കെ കണ്ടാൽ കയ്യെടുക്കില്ല', യുവാവിന്റെ ഭീഷണി...
പ്രോസിക്യൂഷൻ വാദങ്ങൾ ശരിവെച്ചാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞദിവസം വിധി പ്രസ്താവിച്ചത്. എന്നാൽ പ്രോസിക്യൂഷൻ ആരോപിച്ച തെളിവു നശിപ്പിക്കൽ, പട്ടിക വർഗ പീഡന നിരോധന നിയമം എന്നിവ കോടതി കണ്ടെത്തിയില്ല. ദൃക്സാക്ഷികളില്ലാത്ത കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകൾ നിർണ്ണായകമാണെന്നും കോടതി നിരീക്ഷിച്ചു. അതിക്രമിച്ചു കയറൽ, ബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. ഇതെല്ലാം ശരിവച്ചാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറഞ്ഞത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ അസം സ്വദേശിയായ അമീറുൾ ഇസ്ലാമായിരുന്നു ഏകപ്രതി.
നിയമവിദ്യാർത്ഥിനിയായ ജിഷയെ 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അതിക്രൂരമായ ബലാത്സംഗത്തിന് ശേഷമാണ് യുവതി കൊല്ലപ്പെട്ടതെന്ന് അന്നേ വ്യക്തമായിരുന്നു. എന്നാൽ പ്രതിയെക്കുറിച്ച് ആദ്യഘട്ടത്തിൽ ഒരു സൂചനയും ലഭിച്ചിരുന്നില്ല.
പിന്നീട് ജിഷയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ, തലമുടി, ഉമിനീർ, തുടങ്ങിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിച്ചത്. ഇവയെല്ലാം ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമായിരുന്നു പ്രതിയെ പിടികൂടിയത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ ഈ പരിശോധന ഫലങ്ങളാണ് നിർണ്ണായകമായത്.
മാർച്ച് 13നാണ് കേസിൽ വിചാരണ ആരംഭിച്ചത്. കേസിൽ നൂറു പേരെയാണ് പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചത്. പ്രതിഭാഗം സാക്ഷികളായി ആറുപേരും കോടതിയിലെത്തി.