ജിഷ വധക്കേസ് പ്രതിയെ ഡിജിപി ചോദ്യം ചെയ്തു; ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍
കൊച്ചി: ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിനെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരിട്ട് ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബ്ബില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഡിജിപിയുടെ ചോദ്യം ചെയ്യലിനിടെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് അടുത്ത ദിവസം നടത്തും.
ജിഷയെ കൊന്നത് അമീറുള്‍ ഇസ്ലാമും അനാറുള്‍ ഇസ്ലാമും ചേര്‍ന്നോ...? അനാറുൾ ഒളിച്ചോടിയത് എന്തിന്?
ജിഷ വധക്കേസില്‍ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് ഡിജിപി പറഞ്ഞു. കേസ് ശരിയായ വഴിക്കുതന്നെയാണ് പോകുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ പ്രോസിക്യൂഷന് ഗുണം ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേസില്‍ മാധ്യമങ്ങളുടെ ഇടപെടലിനെ നേരത്തെ ഡിജിപി വിമര്‍ശിച്ചിരുന്നു. കേസന്വേഷണത്തെ ബാധിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കുന്നതില്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഡിജിപി വ്യക്തമാക്കി. പ്രതിയുടേതെന്ന പേരില്‍ മാധ്യമങ്ങള്‍ ചിത്രം പ്രസിദ്ധീകരിക്കരുത്. മാധ്യമങ്ങള്‍ സ്വയം തിരുത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ കേസില്‍ പ്രതിയുടെ ഡിഎന്‍എ പരിശോധനയ്ക്ക് കോടതിവഴി അനുവാദം നേടി. നേരത്തെ പ്രതിയെ പിടികൂടിയപ്പോള്‍ ഡിഎന്‍എ പരിശോധന നടത്തിയിരുന്നു. എന്നാല്‍, കോടതിയുടെ അനുമതിയോടെ നടത്തുന്ന ഡിഎന്‍എ പരിശോധനയ്ക്കുമാത്രമേ സാധുത ലഭിക്കുകയുള്ളൂ എന്നതിനാലാണ് പ്രത്യേക അനുമതി വാങ്ങിയത്.