ജിഷ കൊലക്കേസ് വിധി; ദിലീപിനും പള്‍സര്‍ സുനിക്കും ചങ്കിടിപ്പേറ്റും
കൊച്ചി: ജിഷ കൊലക്കേസ് വിധി നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ക്കും ചങ്കിടിപ്പുണ്ടാക്കുന്നതാണെന്ന് റിപ്പോര്‍ട്ട്. ഇരു കേസുകളും സമീപകാലത്ത് കേരളത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയതാണെന്നത് കൂടാതെ കേസുകള്‍ തമ്മില്‍ പല കാര്യങ്ങളിലും സാമ്യതയുമുണ്ട്. ജിഷ കൊലക്കേസ് വിധി കേരള പോലീസിന്റെ അന്വേഷണ മികവിന് ലഭിച്ച അംഗീകാരം കൂടിയാണ്.
ജിഷ കേസില്‍ പ്രതിക്കുവേണ്ടി ഹാജരായ അഡ്വ. ആളൂര്‍ തന്നെയാണ് നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിക്കുവേണ്ടിയും ഹാജരാകുന്നത്. നേരത്തെ ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായിരുന്ന ആളൂര്‍ ആ കേസില്‍ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കൊടുത്തിരുന്നെങ്കിലും ജിഷ കേസില്‍ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല.
ജിഷ കേസില്‍ പ്രതിക്കെതിരായ മുഖ്യമായ രണ്ടു തെളിവുകള്‍ ലഭിച്ചിരുന്നില്ല. പ്രതിയുടെ ഫോണും കുറ്റകൃത്യം ചെയ്യുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും. എന്നാല്‍, കോടതി വിധിയെ അത് സ്വാധീനിച്ചില്ല. സമാനമായി നടിയെ ആക്രമിച്ച കേസിലും പ്രധാന തെളിവുകളിലൊന്നായ ഫോണ്‍ ലഭിച്ചിട്ടില്ല. ഇത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന ദിലീപിന്റെയും പള്‍സര്‍ സുനിയുടെയും പ്രതീക്ഷയും അസ്ഥാനത്താവുകയാണ്.
ജിഷ കേസിന്റെ മറ്റൊരു പ്രത്യേകത സാഹചര്യ തെളിവുകളാണ് പ്രോസിക്യൂഷന് തെളിയിക്കാനായതെന്നാണ്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സംശയത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നായിരുന്നു പ്രതിയുടെ പ്രതീക്ഷ. ദിലീപിനെതിരായ ഗൂഢാലോചനാ കേസിലും പ്രോസിക്യൂഷന്റെ വാദം സാഹചര്യതെളിവുകളുമായിട്ടായിരിക്കും. അതുകൊണ്ടുതന്നെ, ജിഷ കേസിലെ വിധി പ്രോസിക്യൂഷിന് ആത്മവിശ്വാസം നല്കുമെന്നുറപ്പാണ്.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച എഡിജിപി സന്ധ്യയ്ക്കെതിരെ ദിലീപിന് കോടതിയില്‍ ആരോപണം ഉന്നയിക്കാനുള്ള സാഹചര്യവും ഇല്ലാതായി. സന്ധ്യ കേസുകള്‍ കെട്ടിച്ചമയ്ക്കുന്നയാളാണെന്നായിരുന്നു ദിലീപിന്റെ പരാതി. എന്നാല്‍, ഇത്തരമൊരു വാദം ജിഷ കേസില്‍ പ്രോസിക്യൂഷിന് അനുകൂല വിധി വന്നതോടെ ഇല്ലാതായി. ജിഷ കേസിനേക്കാള്‍ കൂടുതല്‍ തെളിവുകള്‍ നടിയെ ആക്രമിച്ച കേസില്‍ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ചങ്കിടിപ്പേറ്റുന്നതാണ് ജിഷ കേസിലെ വിധി.
10000 ഏകദിന റൺസിനരികെ ധോണി... ഇനി വേണ്ടത് വെറും 109 റൺസ്.. മുന്നിൽ സച്ചിൻ, ഗാംഗുലി, ദ്രാവിഡ് മാത്രം!