ജിഷ്ണുവിന്റെ ശരീരത്തിലെ മുറിവുകള്‍ പരാമര്‍ശിക്കാത്തത് ഗുരുതര വീഴ്ച; മൃതദേഹം വീണ്ടും പരിശോധിച്ചേക്കും
ജിഷ്ണുവിന്റെ ശരീരത്തില്‍ വ്യക്തമായി കാണുന്ന മുറിവുകള്‍പോലും പരാമര്‍ശിക്കാതെയാണ് പോസ്റ്റ് മോര്‍ട്ടം, പ്രഥമ വിവര റിപോര്‍ട്ടുകള്‍ തയ്യാറാക്കിയത്
തൃശൂര്‍: ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്രു കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മൃതദേഹം വീണ്ടും പരിശോധിച്ചേക്കും. നിലവില്‍ തയ്യാറാക്കിയ പ്രഥമ വിവര റിപോര്‍ട്ടിലോ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലോ ശരീരത്തിലെ മുറിവുകള്‍ സംബന്ധിച്ച് യാതൊരു വിവരങ്ങളുമില്ലാത്ത പശ്ചാത്തലത്തിലാണിത്. തിങ്കളാഴ്ച കോളജില്‍ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് നടന്ന അവലോകന യോഗത്തിലാണ് അന്വേഷണ സംഘം ഈ നിഗമനത്തിലെത്തിയത്.
ജിഷ്ണുവിന്റെ കണ്ണിനും മൂക്കിനുമിടയിലെ മുറിവ് വ്യക്തമായി കാണുന്നുണ്ട്. എന്നാല്‍ ഇത് പരിശോധനാ റിപോര്‍ട്ടുകളിലൊന്നും പരാമര്‍ശിച്ചിട്ടില്ല. ഇപ്പോള്‍ തെളിവുകള്‍ നശിച്ചിട്ടുണ്ടാവില്ലെന്നും ഉടന്‍ വീണ്ടും പരിശോധന നടത്തിയാല്‍ അന്വേണത്തിന് ഗുണം ചെയ്യുമെന്നുമാണ് യോഗത്തില്‍ ഉയര്‍ന്ന പൊതുവികാരം. മൃതദേഹം വീണ്ടും പരിശോധന നടത്തുന്നത് വൈകിയാല്‍ അപകമാണെന്നും ചില ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.
മരണത്തിന് മുമ്പാണ് മുറിവുണ്ടായതെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് ചോര പൊടിഞ്ഞ പാടുള്ളത്. ഒന്നില്‍ കൂടുതല്‍ ആളുകളുടെ മര്‍ദ്ദനമോ പിടിവലിയോ നടന്നിട്ടുണ്ടെന്ന് ഇതില്‍ നിന്നു മനസിലാക്കാമെന്ന് ഫോറന്‍സിക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മൂക്കിലെ മുറിവിന് പുറമെ കാലിനടിയിലും വയറ്റിലും അടി കൊണ്ട പാടുണ്ട്. ധരിച്ചിരുന്ന ബനിയന്‍ കീറിയ നിലയിലായിരുന്നു.
മൂക്കിലെ മുറിവ് വ്യക്തമായി കാണുന്നതാണ്. പുറത്തുവന്ന ചിത്രങ്ങളിലെല്ലാം അത് വ്യക്തമാണ്. എന്നിട്ടും പരിശോധനയില്‍ അത് ശ്രദ്ധിച്ചില്ലെന്നത് ഗുരുതര വീഴ്ചയാണെന്ന് ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് മൃതദേഹം വീണ്ടും പരിശോധിക്കണമെന്ന നിര്‍ദേശമുയര്‍ന്നത്. അസ്വാഭാവിക മരണം എന്ന നിലയിലാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനും പോലിസ് ആലോചിക്കുന്നുണ്ട്.