ഒടുവിൽ മുഖ്യമന്ത്രി നേരിട്ട് വിളിച്ചു... ജിഷ്ണുവിന്റെ അമ്മ സമരം നിർത്തി; സർക്കാരിന് ആശ്വാസം
തിരുവനന്തപുരം: ജിഷ്ണു പ്രണോയുടെ അമ്മ നടത്തി വന്നിരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് അവസാനം. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് മഹിജയെ ഫോണിൽ വിളിച്ച് നൽകിയ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
പോലീസ് അതിക്രമത്തിൽ പരിശോധിച്ചതിന്ന ശേഷം ടപടിയുണ്ടാകും എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ജിഷ്ണുവിന്റെ മരണത്തിൽ കറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
ജിഷ്ണു പ്രണോയ് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ സിപി ഉദയഭാനുവും സ്റ്റേറ്റ് അറ്റോർണി കെവി സോഹനും നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്. ഈ ചർച്ചയ്ക്കിടയിലാണ് മുഖ്യമന്ത്രി മഹിജയോട് ഫോണിൽ സംസാരിച്ചത്.
നേരത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മഹിജയെ ആശുപത്രിയിൽ കണ്ടിരുന്നു. സമരം അവസാനിപ്പിക്കാനുള്ള നടപടിയെടുക്കണം എന്ന് കോടിയേരിയും കാനവും തമ്മിലുള്ള ചർച്ചയിലും പ്രതിഫലിച്ചിരുന്നു. ഇതിന് ശേഷം സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മഹിജയുമായി ഫോണിൽ സംസാരിച്ചു.
കാര്യങ്ങൾ ഇത്തരത്തിൽ മുന്നോട്ട് പോകവേയാണ് കേസിലെ മൂന്നാം പ്രതിയും നെഹ്റു കോളേജിലെ വൈസ് പ്രിൻസിപ്പാളുമായ എൻകെ ശക്തിവേലിനെ കോയമ്പത്തൂരിൽ വച്ച് അറസ്റ്റ് ചെയ്തത്. ജിഷ്ണുവിന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യുക എന്ന ആവശ്യം ഉന്നയിച്ച് സമരം ചെയ്യുന്ന കുടുംബാഗങ്ങൾക്ക് ആശ്വാസം പകരുന്നതായിരുന്നു ഈ അറസ്റ്റ് വാർത്ത.
മഹിജയെ കൂടാതെ മകൾ അവിഷ്ണയും വളയത്തെ വീട്ടിൽ നിരാഹാര സമരത്തിൽ ആയിരുന്നു. മുഖ്യമന്ത്രി ഫോൺ വിളിച്ചതോടെ മഹിജയ്ക്കൊപ്പം അവിഷ്ണയും സമരം അവസാനിപ്പിച്ചിട്ടുണ്ട്.