എസ് എഫ് ഐ സംസ്ഥാന സമ്മേളന വേദിയിലേക്ക് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ കത്ത്
പാലക്കാട്: കൊല്ലത്ത് നടന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളന വേദിയിലേക്ക് പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ കത്ത്. എന്റെ ഏറ്റവും പ്രിയപ്പെട്ട എസ്എഫ്ഐ കുട്ടികളെ, ഞാൻ നിങ്ങളുടെ ജിഷ്ണു പ്രണോയിയുടെ അമ്മ എന്ന് തുടങ്ങുന്ന കത്തിൽ ജിഷ്ണുവിന് എസ്എഫ്ഐയുമായിണ്ടായിരുന്ന ബന്ധത്തെപ്പറ്റിയാണ് മഹിജ എഴുതിയിരിക്കുന്നത്.
മകന് നീതി ലഭിക്കാൻ പോരാടിയ ഓരോ എസ്എഫ്ഐക്കാർക്കും മനസ് നിറഞ്ഞ നന്ദിയും മഹിജ അറിയിക്കുന്നു. പഴയ എസ്എഫ്ഐക്കാരിയെന്ന അഭിമാനത്തോടെയാണ് മഹിജ കത്ത് അവസാനിപ്പിക്കുന്നത്. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗമായ നിതീഷ് നാരായണനാണ് കത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജിഷ്ണുവിന്റെ മരണം
കോളേജ് മാനേജ്മെന്റിന്റെ പീഡനത്തെതുടർന്ന് 2017 ജനുവരി ആറിന് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ ജിഷ്ണുവിനെ കണ്ടെത്തുകയായിരുന്നു. ജിഷ്ണുവിന്റെ മരണം സംസ്ഥാനത്തെ സ്വാശ്രയ കോളേജുകൾക്കെതിരെയുള്ള വികാരം ആളിക്കത്തിച്ചു. വ്യാപകമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളും നടന്നു. മകന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മഹിജ നടത്തിയ പോരാട്ടങ്ങളും കേരളം ഏറെ ചർച്ചചെയ്തു. ഒരുപാട് പോരാട്ടങ്ങൾക്കൊടുവിൽ അന്വേഷണം ഇപ്പോൾ സിബിഐയിൽ എത്തി നിൽക്കുകയാണ്. തന്റെ മകന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ അമ്മ. മഹിജയുടെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം
നിങ്ങളുടെ അമ്മ
`ഞാൻ നിങ്ങളുടെ ജിഷ്ണു പ്രണോയിയുടെ അമ്മ. ഇപ്പോൾ നിങ്ങളുടെയെല്ലാം അമ്മ. എസ് എഫ് ഐ സംസ്ഥാന സമ്മേളനം കൊല്ലത്ത് വച്ച് നടക്കുന്നതായി അറിഞ്ഞതുമുതൽ ഇങ്ങനൊരു കുറിപ്പെഴുതണമെന്ന് തോന്നി. ഇത് അവന് സന്തോഷമാവും എന്നെനിക്ക് ഉറപ്പുണ്ട്. അവന് അത്രയേറെ ഇഷ്ടമാണ് നമ്മുടെ തൂവെള്ളക്കൊടിയും അതിന്റെ നടുവിലുള്ള രക്തനക്ഷത്രത്തെയും. അവന്റെ പഠനമുറിയിൽ പോരാട്ടത്തിന്റെ വാക്കുകളും ചെഗുവേരയുടെ ചിത്രങ്ങളുമാണ് നിറയെ ഉള്ളത്. എസ് എഫ് ഐ സമ്മേളന പ്രതിനിധിയായതിന്റെ ടാഗ് ഇന്നും അവന്റെ മുറിയിൽ സൂക്ഷിച്ചുവച്ചിട്ടുണ്ട്.' മഹിജയെഴുതി
പോരാട്ടങ്ങൾക്ക് നന്ദി
സർഗാത്മകത പൂത്തുലയേണ്ട കലാലയങ്ങൾ കൊലാലയങ്ങളായി മാറുമ്പോൾ അവൻ കൊളുത്തിവിട്ട തീപ്പന്തം നിങ്ങളേറ്റെടുത്തു. കേരളം കണ്ട വലിയ പോരാട്ടത്തിന് എസ് എഫ് ഐ നേതൃത്വം നൽകി. സ്വാശ്രയ കച്ചവടക്കാർ വിറച്ചു. ഈ ലോകത്ത് ഒരമ്മക്കും സ്വന്തം മക്കൾ ചെയ്ത കർമ്മങ്ങൾക്ക് നന്ദി പറയേണ്ടിവന്നിട്ടില്ല. പക്ഷേ ഒരുപാട് ജിഷ്ണു പ്രണോയ്മാർക്ക് എല്ലാമെല്ലാമായിത്തീർന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട മക്കളായ വിജിനും, ജെയ്ക്കിനും, എന്റെ മകന്റെ നീതിക്ക് വേണ്ടി പോരാടിയ ഓരോ എസ് എഫ് ഐക്കാർക്കും മനസ് നിറഞ്ഞ് നന്ദി പറയുന്നു-മഹിജ കൂട്ടിച്ചേർത്തു.
നിങ്ങൾക്കൊപ്പമുണ്ട്
അതെ, എന്റെ മോൻ മരിച്ചിട്ടില്ല. അവൻ നിങ്ങളിലൊരാളായി നിങ്ങൾക്കൊപ്പമുണ്ട്. പൊരുതി മുന്നേറുന്ന ഓരോരുത്തരിലും ഞാൻ എന്റെ മകനെ കാണുന്നു. വിലങ്ങുകളില്ലാതെ വാ തുറക്കാൻ സ്വാതന്ത്ര്യമുള്ള ഒരു കലാലയം, അതായിരുന്നു നമ്മുടെ ജിഷ്ണുവിന്റെ സ്വപ്നം. അത് പൂവണിയാൻ നിങ്ങൾ കൂടുതൽ കരുത്തരാവണം. അതിന് ഈ സമ്മേളനം നമ്മൾക്ക് ഊർജം പകരും. ഒരിക്കൽ കൂടി വിഷ്ണുവിന്റെ സഖാക്കൾക്ക് വിപ്ലവാഭിവാദ്യങ്ങൾ നേരുന്നു. പഴയ എസ് എഫ് ഐക്കാരി എന്ന അഭിമാനത്തോടെ..നിങ്ങളുടെ എല്ലാം അമ്മ മഹിജ എന്നെഴുതിയാണ് കത്തവസാനിപ്പിക്കുന്നത്.