ജീതുവിനെ ചുട്ടുകൊല്ലാൻ വിരാജിന്റെ പക്കൽ പെട്രോൾ ബോംബ്.. ഭാര്യയോട് കൊടുംപക! കുറ്റസമ്മത മൊഴി പുറത്ത്
പുതുക്കാട്: തൃശൂര്‍ ചെങ്ങാലൂരില്‍ ഭാര്യയായ ജീതുവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന കേസിലെ പ്രതിയായ വിരാജിന്റെ കുറ്റസമ്മത മൊഴി പുറത്ത്. ജീതുവിനെ കൊലപ്പെടുത്താന്‍ താന്‍ എത്തിയത് പെട്രോള്‍ ബോംബുമായാണ് എന്നതടക്കമുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസ് ചോദ്യം ചെയ്യലില്‍ വിരാജ് വെളിപ്പെടുത്തിയത്.
കൊല നടത്തിയ ശേഷം കേരളം വിട്ട വിരാജിനെ മുംബൈയില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. ജീതുവിന്റെ പുരുഷ സുഹൃത്തുമായി ബന്ധപ്പെട്ട കലഹമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

കുറ്റസമ്മത മൊഴി പുറത്ത്
കുടുംബ പ്രശ്‌നങ്ങളുടെ പേരില്‍ അകന്ന് താമസിക്കുകയായിരുന്നു വിരാജും ജീതുവും. ഇവരുടെ വിവാഹ മോചനത്തിലുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കവെയാണ് ജീതുവിനെ വിരാജ് പട്ടാപ്പകല്‍ പൊതുനിരത്തില്‍ പച്ചയ്ക്ക് കത്തിച്ചത്. പെട്രോള്‍ ജീതുവിന്റെ ദേഹത്ത് ഒഴിച്ച ശേഷം വിരാജ് കയ്യിലിരുന്ന ലൈറ്റര്‍ കത്തിച്ച് എറിയുകയായിരുന്നു. ജീതുവിന്റെ കൊലപാതകം നേരത്തെ തന്നെ വിരാജ് ആസൂത്രണം ചെയ്തതായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇയാളുടെ കുറ്റസമ്മത മൊഴിയും അത്തരത്തിലുള്ളതാണ്.

കയ്യിൽ പെട്രോൾ ബോംബ്
പെട്രോള്‍ ബോംബും വിരാജ് അന്ന് കയ്യിലുണ്ടായിരുന്ന ബാഗില്‍ കരുതിയിരുന്നു. ചെങ്ങാലൂരിലെ പെട്രോള്‍ പമ്പില്‍ നിന്ന് മൂന്ന് കുപ്പി പെട്രോള്‍ വിരാജ് വാങ്ങി. രണ്ട് ബിയര്‍ കുപ്പിയില്‍ പെട്രോള്‍ നിറച്ച് തിരിയിട്ടാണ് കയ്യില്‍ കരുതിയത്. പ്ലാസ്റ്റിക് കുപ്പിയില്‍ നിറച്ച പെട്രോളാണ് ജീതുവിന്റെ ദേഹത്തേക്ക് ഒഴിച്ച് തീകൊളുത്തിയത്. പെട്രോള്‍ ബോംബ് കയ്യില്‍ കരുതിയതിന് വിരാജിന് മറ്റൊരു ലക്ഷ്യവും ഉണ്ടായിരുന്നു

ആ ശ്രമം പാളി
ജീതുവിനെ കൊലപ്പെടുത്തുമ്പോള്‍ ആരെങ്കിലും തടയാന്‍ ശ്രമിച്ചാല്‍ അവരെ പെട്രോള്‍ ബോംബെറിഞ്ഞ് ഭയപ്പെടുത്തി ഓടിക്കാം എന്നാണ് വിരാജ് കണക്ക് കൂട്ടിയത്. എന്നാല്‍ ജീതുവിന്റെ ദേഹത്ത് ഒഴിക്കാന്‍ പ്ലാസ്റ്റിക് കുപ്പിയിലെ പെട്രോള്‍ ബാഗില്‍ നിന്നും എടുക്കുന്നതിനിടെ മറ്റ് രണ്ട് കുപ്പികള്‍ നിലത്ത് വീണ് പൊട്ടി. അതുകൊണ്ട് മാത്രമാണ് സ്ഥലത്ത് വന്‍ ദുരന്തം ഒഴിവായതെന്ന് പോലീസ് പറയുന്നു.

കൊലപാതകത്തിന് കാരണം
ജീതുവിന് ഒരു യുവാവുമായിട്ടുണ്ടായിരുന്ന ബന്ധമാണ് പകയ്ക്കുള്ള കാരണങ്ങളിലൊന്ന് എന്ന് വിരാജ് മൊഴി നല്‍കിയിട്ടുണ്ട്. മാത്രമല്ല കുട്ടികള്‍ ഇല്ലാത്തതും ചികിത്സയ്ക്ക് ജീതു തയ്യാറാകാതിരുന്നതും ചില സാമ്പത്തിക തിരിമറികളുമാണ് ഈ ക്രൂരമായ കൊലപാതകത്തിന് വിരാജിനെ പ്രേരിപ്പിച്ചതെന്നും കുറ്റസമ്മത മൊഴിയില്‍ പറയുന്നു. സുഹൃത്തുമായുളള ബന്ധത്തിന്റെ പേരില്‍ മാര്‍ച്ച് 25ന് ജീതുവും വിരാജും തമ്മില്‍ വീട്ടില്‍ വഴക്ക് നടന്നിരുന്നു. ഇതേത്തുടര്‍ന്ന് വിഷയം പോലീസ് സ്‌റ്റേഷനിലെത്തി. പോലീസ് സ്‌റ്റേഷനില്‍ വെച്ചാണ് സംയുക്തമായി വിവാഹമോചനത്തിന് അപേക്ഷ കൊടുക്കാന്‍ ധാരണയായത്.

പെട്രോളൊഴിച്ച് തീ കൊളുത്തി
സംഭവ ദിവസമായ ഞായറാഴ്ച അച്ഛന്‍ ജനാര്‍ദ്ധനന് ഒപ്പമാണ് ജീതു വിരാജിന്റെ വീടിന് തൊട്ടടുത്തുള്ള കുടുംബശ്രീ യൂണിറ്റിലെത്തിയത്. കുടുംബശ്രീ വായ്പയുടെ കുടിശ്ശിക തീര്‍ക്കാനായിരുന്നു അത്. ഇക്കാര്യം വിരാജ് നേരത്തെ തന്നെ അറിഞ്ഞിരുന്നു. ഇവർക്ക് സമീപത്ത് വന്ന് സംസാരിച്ച് കൊണ്ടിരിക്കെ പൊടുന്നനെയാണ് ജിതുവിന്റെ തലയിലേക്ക് വിരാജ് പെട്രോള്‍ കമഴ്ത്തിയത്. അച്ഛന്റെ സമീപത്തേക്ക് ഓടിയ ജീതുവിനെ വിരാജ് പിന്തുടര്‍ന്ന് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു.

വിരാജിന്റെ ആത്മഹത്യാക്കുറിപ്പ്
വിരാജിന്റെ ആത്മഹത്യാക്കുറിപ്പ് ബാഗിൽ നിന്നും പോലീസിന് ലഭിച്ചിരുന്നു. ജീതു തന്നെ ചതിച്ചുവെന്നും അവള്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ലെന്ന് വിരാജിന്റെ കുറിപ്പില്‍ പറയുന്നു. ജീതു കാരണം തനിക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടായെന്നും മാത്രമല്ല താനും ഈ ലോകം വിടുകയാണ് എന്നും വിരാജ് പറയുന്നു. മുംബൈയിലെ ബന്ധുവീട്ടിൽ വെച്ചാണ് പോലീസ് വിരാജിനെ പിടികൂടിയത്. 19 വരെ വിരാജിനെ ഇരിങ്ങാലക്കുട കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications