ജിത്തുവിനെ കൊന്ന് കത്തിച്ച കേസിൽ ദുരൂഹ സാന്നിധ്യമായി ഒരു പുരോഹിതൻ!! ജയമോളുടെ രഹസ്യങ്ങൾ പുറത്തേക്ക്!
Recommended Video

കൊട്ടിയം:ജിത്തു ജോബ് എന്ന പതിനാലുകാരനെ അമ്മ കൊന്ന് കത്തിച്ച കേസില്‍ പോലീസിന് ആശയക്കുഴപ്പം ഒഴിയുന്നില്ല. പുതിയ വിവരങ്ങളും പുതിയ കഥാപാത്രങ്ങളുമാണ് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്നത്. ഇതുവരെ പറഞ്ഞ കേള്‍ക്കാത്ത ചില ഇടപാടുകളും ചിലരുടെ സാന്നിധ്യവും ജിത്തു കേസിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്. ജയമോള്‍ക്ക് കൊലപാതകം നടത്തുന്നതിന് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ട് എന്ന സംശയവും ബലപ്പെടുകയാണ്. ജയമോളെ ഒരു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയ അന്വേഷണ സംഘം പുതിയ വഴിത്തിരിവുകളെക്കുറിച്ചും ചോദിച്ചറിയും.

പോലീസ് ആശയക്കുഴപ്പത്തിൽ
സ്വത്ത് ഓഹരിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ജിത്തുവിന്റെ കൊലപാതകത്തിന് കാരണമായത് എന്നാണ് ജയമോളും വീട്ടുകാരും പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. എന്നാലിത് വിശ്വസിക്കാന്‍ പോലീസിന് പൂര്‍ണമായും സാധിക്കുന്നില്ല. സ്വന്തം മകനെ അമ്മ സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഇത്ര ക്രൂരമായി കൊലപ്പെടുത്തുമോ എന്ന ചോദ്യമാണ് പോലീസിനെ അലട്ടുന്നത്.

മാനസിക പ്രശ്നം അവിശ്വസനീയം
പിന്നെയുള്ള സാധ്യത ജയമോള്‍ക്ക് മാനസിക പ്രശ്‌നമാണ് എന്നതാണ്. മനോനില തെറ്റിയപ്പോള്‍ ചെയ്ത കുറ്റകൃത്യമാണ് എന്ന് വേണമെങ്കില്‍ വാദിക്കാം. എന്നാല്‍ ഇതും പോലീസിന് പൂര്‍ണവിശ്വസത്തിലെടുക്കാനാവുന്നില്ല. കാരണം കൊലപാതകം ചെയ്ത രീതിയും അത് രണ്ട് ദിവസത്തോളം എല്ലാവരില്‍ നിന്നും മറച്ച് വെച്ചതുമെല്ലാം സൂചിപ്പിക്കുന്നത് മാനസിക നിലയ്ക്ക് തകരാറൊന്നുമില്ല എന്നത് തന്നെയാണ്.

പുരോഹിതന്റെ പേര്
അതിനിടെയാണ് കേസുമായി ബന്ധപ്പെട്ട് ഒരു പുരോഹിതന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം പ്രചാരണം നടക്കുന്നത്. ജിത്തുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചുവെന്ന് പറയപ്പെടുന്ന സ്വത്ത് തര്‍ക്കത്തിന് പിന്നില്‍ ഈ പുരോഹിതനായിരുന്നു എന്നാണ് ആരോപണം ഉയരുന്നത്. ജിത്തുവിന്റെ അച്ഛന്‍ ജോബ് ഇക്കാര്യം സമ്മതിച്ചതായി കൈരളി പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മരണം മുതലാക്കാൻ ശ്രമമോ
ജിത്തുവിന്റെ അച്ഛന്റെ സഹോദരി ഭര്‍ത്താവാണ് ആരോപണ വിധേയനായ പുരോഹിതന്‍. ജിത്തുവിന്റെ മരണം മുതലാക്കാന്‍ ഈ പുരോഹിതന്‍ ശ്രമിച്ചു എന്നാണ് ആരോപണം. ജോബും കുടുംബവും ആദ്യം കുടുംബ വീട്ടിലായിരുന്നു താമസിച്ച് കൊണ്ടിരുന്നത്. എന്നാല്‍ പിന്നീട് വാടകവീട്ടിലേക്ക് താമസം മാറ്റി.

കുടുംബ വീട്ടിൽ നിന്നിറങ്ങാൻ കാരണം
കുടുംബവീട്ടില്‍ നിന്നിറങ്ങേണ്ടി വന്നത് സഹോദരി ഭര്‍ത്താവായ പുരോഹിതന്‍ കാരണമാണ് എന്നും സാമൂഹ്യമാധ്യമങ്ങളില്‍ സന്ദേശം പ്രചരിക്കുന്നുണ്ട്. പൗരോഹിത്യത്തിന് നിരക്കാത്ത സമീപനമാണ് സഹോദരി ഭര്‍ത്താവായ പുരോഹിതനില്‍ നിന്നും തനിക്കുണ്ടായത് എന്ന് ജിത്തുവിന്റെ അച്ഛന്‍ വെളിപ്പെടുത്തിയതായും പീപ്പിള്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

വാർത്തകൾ സത്യമെന്ന് ജോബ്
സോഷ്യല്‍ മീഡിയയില്‍ ഈ പുരോഹിതന് എതിരെ പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമുണ്ടെന്നും ജോബ് വെളിപ്പെടുത്തി. ജിത്തു കേസുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പോലുമല്ലാത്ത ചിലരെ ഒപ്പം കൂട്ടി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതിന് പിന്നിലും ഈ പുരോഹിതനാണ് എന്ന് സംശയിക്കുന്നതായും ജോബ് പറയുന്നു.

പുരോഹിതന്റെ പരാതി
അതേസമയം സോഷ്യല്‍ മീഡിയ വഴി തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും അത്തരക്കാര്‍ക്കെതിരെ നടപടി വേണം എന്നും ആവശ്യപ്പെട്ട് പുരോഹിതന്‍ ചാത്തന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പുരോഹിതനുമായി ബന്ധപ്പെട്ട വിഷയം കേസില്‍ പോലീസിന് പുതിയ ദിശ നല്‍കുന്നത് കൂടിയാണ്. ജയമോളെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.

ഒറ്റയ്ക്ക് എങ്ങനെ കൊല ചെയ്തു
ആവശ്യമെങ്കില്‍ മനശാസ്ത്രജ്ഞന്റെ സഹായം കൂടി ചോദ്യം ചെയ്യലിന് പോലീസ് തേടിയേക്കും. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ പ്രകോപനത്തിന്റെ പുറത്താണ് മകനെ കൊലപ്പെടുത്തിയതെന്നും ഒറ്റയ്ക്കാണ് കൃത്യം ചെയ്തത് എന്നുമുള്ള മൊഴികളില്‍ ജയമോള്‍ ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കൊല നടത്താനും മൃതദേഹം വാഴത്തോട്ടത്തിലെത്തിക്കാനും ഒറ്റയ്ക്ക് എങ്ങനെ സാധിച്ചുവെന്നതാണ് പോലീസ് അന്വേഷിക്കുന്നത്.

ആരാണ് സഹായിച്ചത്
വീട്ടില്‍ നിന്നും 400 മീറ്ററോളം അകലമുള്ള സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ആദ്യം സെപ്റ്റിക് ടാങ്കില്‍ തള്ളാനും ശ്രമം നടത്തിയതായി ജയ മൊഴി നല്‍കിയിരുന്നു. ഇതിനൊക്കെ ആരെങ്കിലും ജയയെ സഹായിച്ചോ എന്നാണ് പോലീസിന് അറിയേണ്ടത്. എന്നാല്‍ സഹായത്തിന് ആളുണ്ടായിരുന്നു എങ്കില്‍ ശരീരം സെപ്റ്റിക് ടാങ്കിലേക്ക് തന്നെ തള്ളുമായിരുന്നില്ലേ എന്നാണ് ജയ പോലീസിനോട് ചോദിക്കുന്നത്.

കേസ് അട്ടിമറിക്കാൻ ശ്രമമോ
ജയയുടെ ഭര്‍ത്താവും മകളും ജയ നല്‍കിയതിന് സമാനമായ മൊഴി തന്നെയാണ് പോലീസിന് നല്‍കിയത്. ജയയെ കുടുംബാംഗങ്ങള്‍ക്കൊപ്പം ചോദ്യം ചെയ്യാനും പോലീസ് ആലോചിക്കുന്നുണ്ട്. അതിനിടെ കേസിലെ പോലീസ് അന്വേഷണം ശരിയായ ദിശയില്‍ അല്ല എന്ന് ആരോപിച്ച് നാട്ടുകാരും രംഗത്തുണ്ട്. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു എന്നാണ് ആരോപണം.

സംശയം ഉന്നയിച്ച് നാട്ടുകാർ
ജയമോള്‍ക്ക് കൊലപാതകം ചെയ്യുന്നതിന് വീടുമായി അടുത്ത ബന്ധമുള്ള ആരുടെയോ സഹായം ലഭിച്ചിട്ടുണ്ട് എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കൊല നടത്തിയ ശേഷം മൃതദേഹം അന്ന് തന്നെ കത്തിച്ചിട്ടുണ്ട്. എന്നാല്‍ കത്തിയ ശവശരീരം പറമ്പില്‍ ഉപേക്ഷിച്ച് അന്നല്ലെന്നും പിന്നീട് എപ്പഴോ ആണെന്നും നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

ക്രൈംബ്രാഞ്ച് അന്വേഷിക്കണം
കാരണം മൃതദേഹം അന്ന് തന്നെ പറമ്പില്‍ ഉപേക്ഷിച്ചിരുന്നുവെങ്കില്‍ കാക്കയോ പട്ടികളോ കടിച്ച് വലിച്ച നിലയിലാകുമായിരുന്നു. ജയമോള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ജോബും മകളും മൊഴി നല്‍കിയത് മറ്റാരുടെയോ നിര്‍ദേശ പ്രകാരമാണ് എന്നും നാട്ടുകാര്‍ സംശയം ഉന്നയിക്കുന്നു. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

നാടിനെ നടുക്കിയ കൊല
കഴിഞ്ഞ തിങ്കളാഴ്ചയാണ് ജിത്തു ജോബ് എന്ന പതിനാലുകാരന്‍ കൊല്ലപ്പെട്ടത്. ജിത്തുവിനെ കാണാനില്ല എന്നായിരുന്നു അമ്മ ജയമോള്‍ പോലീസിനേയും വീട്ടുകാരെയും അറിയിച്ചത്. ജയമോളെ ആരും സംശയിച്ചതേ ഇല്ല. രണ്ട് ദിവസത്തിന് ശേഷമാണ് ജിത്തുവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം വീടിനടുത്തുള്ള വാഴത്തോട്ടത്തില്‍ കണ്ടെത്തിയത്.

കുറ്റം സമ്മതിച്ച് ജയമോൾ
അപ്പോഴും ജയമോളെ ആരും സംശയിച്ചില്ല. പോലീസിന്റെ ആദ്യഘട്ട ചോദ്യം ചെയ്യലിലാണ് ജയമോളെക്കുറിച്ച് സംശയം ഉദിച്ചത്. കയ്യിലെ പൊള്ളലേറ്റ പാട് ജയമോളെ കുടുക്കി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ മകനെ കൊന്ന് കത്തിച്ചതാണ് എന്ന് ജയമോള്‍ കുറ്റസമ്മതം നടത്തി.












Click it and Unblock the Notifications