ജിത്തു നാട്ടുകാർക്കും കൂട്ടുകാർക്കും പ്രിയങ്കരൻ.. അവന് വലിയൊരു സ്വപ്നമുണ്ടായിരുന്നു!
Recommended Video
കൊട്ടിയം: പതിനാലുകാരനായ ജിത്തുവിന്റെ ദാരുണമായ മരണം കുടുംബത്തിനോ നാട്ടുകാര്‍ക്കോ ഇതുവരെ വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. ജിത്തുവിന്റെ അച്ഛന്‍ ജോബിനേയും സഹോദരിയേയും എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ വിഷമത്തിലാണ് ബന്ധുക്കളടക്കമുള്ളവര്‍. ആ വീടിനെക്കുറിച്ച് പൊതുവേ ആര്‍ക്കും കുറ്റമൊന്നും പറയാനില്ല. സന്തോഷത്തോടെ കഴിഞ്ഞ പോയിരുന്ന കൊച്ച് കുടുംബത്തിലേക്കാണ് ഇടിത്തീ പോലെ ദുരന്തം വന്ന് വീണിരിക്കുന്നത്. കൊല്ലപ്പെട്ട ജിത്തു നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു.
ജിത്തുവിനെ ചുട്ട് കൊന്ന ശേഷം ശരീരഭാഗങ്ങൾ അടർത്തി മാറ്റി!! ജയയുടേത് സമാനതകളില്ലാത്ത ക്രൂരത!
ഏവർക്കും പ്രിയങ്കരൻ
കുണ്ടറ എംജിഡിഎച്ച്എസിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ജിത്തു സ്‌കൂളിലെ അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു. പഠനത്തില്‍ മാത്രമല്ല, മറ്റ് പാഠ്യേതര വിഷയങ്ങളിലും സജീവമായിരുന്നു ജിത്തു. ട്യൂഷന്‍ സെന്ററിലും പള്ളിയിലും ജിത്തുവിനെക്കുറിച്ച് മോശമായി ആര്‍ക്കും ഒന്നും പറയാനില്ല.
ജിത്തുവിന്റെ സ്വപ്നം
വലുതാകുമ്പോള്‍ പുരോഹിതനാകണം എന്നായിരുന്നുവത്രേ ജിത്തുവിന്റെ ആഗ്രഹം. ആ മോഹമുള്‍പ്പെടെയാണ് സ്വന്തം അമ്മ തന്നെ കരിച്ച് കളഞ്ഞത്. സണ്‍ഡേ ക്ലാസ്സുകളില്‍ ഏറെ താല്‍പര്യത്തോടെ പങ്കെടുത്തിരുന്ന ജിത്തുവിന് ദൈവിക കാര്യങ്ങളില്‍ പ്രായത്തില്‍ കവിഞ്ഞ അറിവുമുണ്ടായിരുന്നു. കൂട്ടുകാരോട് അത്തരം വിഷയങ്ങള്‍ സംസാരിക്കാനും ജിത്തു ഇഷ്ടപ്പെട്ടിരുന്നു.
സഹപാഠികള്‍ ഓര്‍ക്കുന്നു
സംഭവ ദിവസവും ട്യൂഷന്‍ സെന്ററില്‍ കൂട്ടുകാര്‍ക്കൊപ്പം സന്തോഷവാനായിരുന്നു ജിത്തുവെന്ന് സഹപാഠികള്‍ ഓര്‍ക്കുന്നു. ജിത്തുവിന് ഏറെ പ്രിയപ്പെട്ട സോളമന്റെ ഉത്തമഗീതത്തിലെ വരികള്‍ കൂട്ടുകാര്‍ക്ക് ചൊല്ലിക്കൊടുക്കുക പോലുമുണ്ടായിരുന്നു. ട്യൂഷന്‍ സെന്ററില്‍ നിന്നും മടങ്ങിയ ജിത്തു അന്നൊരു വിവാഹച്ചടങ്ങിലും പങ്കെടുത്തിട്ടുണ്ട്.
കളി കഴിഞ്ഞുള്ള മടക്കം
കുരീപ്പള്ളിയിലുള്ള ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു ജിത്തുവിന്റെ ബന്ധുവിന്റെ വിവാഹം. ജിത്തുവിനെ കല്യാണച്ചടങ്ങില്‍ വെച്ച് കൂട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. വൈകിട്ട് കളിസ്ഥലത്തും പതിവ് പോലെ തന്നെ ജിത്തു ചെല്ലുകയുണ്ടായി. കളി കളിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ജിത്തുവിനെ പിന്നെ കൂട്ടുകാര്‍ കാണുന്നത് കത്തിക്കരിഞ്ഞ മൃതദേഹമായിട്ടാണ്.
വിശ്വസിക്കാനാവാതെ നാട്
സ്വന്തം അമ്മയാണ് ജിത്തുവിനോട് ഇത്ര വലിയ ക്രൂരത ചെയ്തത് എന്ന് ജിത്തുവിന്റെ കൂട്ടുകാര്‍ക്ക് വിശ്വസിക്കാനാവുന്നില്ല. എന്തിനാണ് ജിത്തുവിനെ അമ്മ ജയ കൊന്നതെന്നതിന് ഉത്തരം കണ്ടെത്താന്‍ പോലീസിനും ഇതുവരെ സാധിച്ചിട്ടില്ല. ഭര്‍ത്താവിന്റെ വീട്ടുകാരുമായി ജയ അത്ര നല്ല രസത്തിലായിരുന്നില്ല. സംഭവ ദിവസം ജിത്തു അച്ഛന്‍ കുടുംബക്കാരെ കാണാന്‍ പോയിരുന്നു.
സ്വത്താണോ കാരണം
തിരികെ വന്ന ജിത്തുവിനോട് ജയമോള്‍ ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്നും ലഭിക്കാനുള്ള ഓഹരിയെക്കുറിച്ച് ചോദിച്ചു. എന്നാല്‍ സ്വത്ത് ജയയ്ക്ക് കിട്ടാന്‍ പോകുന്നില്ല എന്നതായിരുന്നു ജിത്തു മറുപടി നല്‍കിയത്. ഇതില്‍ പ്രകോപിതയായിട്ടാണ് ജിത്തുവിനെ ജയ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ മകനെ കൊല്ലാന്‍ ഈ ചെറിയ കാരണം മതിയാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.
പതർച്ചയില്ലാതെ ജയ
ജയമോളെ കഴിഞ്ഞ ദിവസം വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. നാട്ടുകാരുടെ തെറിവിളിക്കും ബഹളത്തിനും ഇടയില്‍ യാതൊരു ഭാവവ്യത്യാസവും ഇല്ലാതെയായിരുന്നു ജയയുടെ പെരുമാറ്റം. ജയയ്ക്ക് നേരെ ചിലര്‍ ചീമുട്ട എറിയുകയുമുണ്ടായി. എന്നാല്‍ ഒരു പതര്‍ച്ചയും ജയയ്ക്ക് ഉണ്ടായിരുന്നില്ല.
കുസലില്ലാതെ തെളിവെടുപ്പ്
ഭര്‍ത്താവ് ജോബിന്റെയും മകളുടേയും മുന്നില്‍ കൂടി യാതൊരു വിധ കൂസലും ഇല്ലാതെയാണ് ജയ കടന്ന് പോയത്. അടുക്കളിലെ സ്ലാബിന്റെ മേലെ നിന്നും മകനെ തള്ളിയിട്ടതും കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയതും അടക്കമുള്ള കാര്യങ്ങള്‍ പോലീസിനോട് വിശദീകരിച്ചു. ജിത്തുവിനെ കൊല്ലാന്‍ ഉപയോഗിച്ച ഷാളും നിലം വൃത്തിയാക്കിയ തുണിയും ജയമോള്‍ പോലീസിന് കാട്ടിക്കൊടുത്തു.
കത്തിച്ച രീതി വിശദീകരിച്ചു
മതിലിനോട് ചേര്‍ന്ന് ജിത്തുവിനെ ആദ്യം കത്തിച്ച സ്ഥലവും ജയമോള്‍ പോലീസിന് കാട്ടിക്കൊടുത്തു. ആദ്യം വിറക് കൂട്ടിയായിരുന്നു കത്തിച്ചതെന്ന് ജയ പോലീസിനോട് പറഞ്ഞു. അടുത്ത വീട്ടില്‍ നിന്നും മണ്ണെണ്ണ വാങ്ങിയത് കൊണ്ട് തീ കണ്ടപ്പോള്‍ ആര്‍ക്കും സംശയം തോന്നിയില്ല. മൃതദേഹം വാഴത്തോട്ടത്തിലെത്തിച്ചത് എങ്ങിനെയെന്നും ജയ കാട്ടിക്കൊടുത്തി.
അസഭ്യവും കൂക്കിവിളികളും
അരമതില്‍ വഴി മൃതദേഹം മതിലിന് അപ്പുറത്തേക്ക് ഇട്ട ശേഷം മതില്‍ചാടിക്കടന്നു എന്നാണ് മൊഴി. പറയുക മാത്രമല്ല എങ്ങനെ മതില്‍ ചാടിക്കടന്നു എന്ന് കാട്ടിക്കൊടുക്കുകയും ചെയ്തു ജയ. മൃതദേഹം ഏത് വഴിയാണ് വലിച്ചിഴച്ച് കൊണ്ടുപോയതെന്നും എങ്ങനെ ഉപേക്ഷിച്ചുവെന്നും ജയ പോലീസിന് കൃത്യമായി കാട്ടിക്കൊടുത്തു. കടുത്ത ജനരോഷത്തിന് ഇടയിലൂടെയാണ് പോലീസ് ജയയെ തിരികെ കൊണ്ടുപോയത്.