ടെക്നോപാർക്കിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: 15പേരുടെ പണം പോയി, ക്ലീനിംഗ് നൽകുമെന്ന് വാഗ്ധാനം!
കഴക്കൂട്ടം: ടെക്നോപാർക്കിൽ ക്ളീനിംഗ് ജോലി വാങ്ങി നൽകാമെന്ന് 15പേരിൽ മൂവായിരം രൂപവീതം തട്ടിയെടുത്തു. വെഞ്ഞാറമൂട് തേമ്പാമൂട് ഭാഗങ്ങളിലുള്ള ഒരു പുരുഷനടക്കം 15പേരാണ് തട്ടിപ്പിനിരയായത്. വാമനപുരം സ്വദേശിയാണ് പണം തട്ടിച്ചതെന്ന് ഇവർ പറഞ്ഞു.
തേമ്പാമൂട് സ്വദേശിയായ ഒരു ഐഎൻടിയുസി തൊഴിലാളിയടക്കമുള്ളവരെയാണ് കബളിപ്പിച്ചത്. ടെക്നോപാർക്കിലെ നിളയിലെ ഒരു കമ്പനിയിൽ 15 ക്ളീനിംഗ് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പുകാരനായ വാമനപുരം സ്വദേശി എത്തിയത്. ഇന്നലെ ജോലിക്ക് കയറണമെന്നും അവർക്ക് ഷൂസും രണ്ട് ജോടി യൂണിഫോമും വാങ്ങുന്നതിന് 3000 രൂപ വീതം വേണമെന്നും പറഞ്ഞു. ഇതനുസരിച്ച് പണവുമായി തേമ്പാമൂട് സ്വദേശിയുടെ ഭാര്യയും സഹോദരിയുമടക്കം 15 പേർ ഇന്നലെ രാവിലെ പത്തോടെ ടെക്നോപാർക്കിന് മുന്നിലെത്തിയത്.
തുടർന്ന് ഇവരിൽ നിന്ന് 3000 രൂപ വീതം ശേഖരിച്ച തേമ്പാമൂട് സ്വദേശി പണം കൈമാറാനായി കിഴക്കേകോട്ടയിലെത്തി. ഇവിടെ വച്ച് പണം തട്ടിപ്പുകാരന് കൈമാറുകയും ചെയ്തു. ഇതിനിടെ യൂണിഫോമും ഷൂസും എടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പുകാരൻ തേമ്പാമൂട് സ്വദേശിയെയും കൂട്ടി പാളയം എം.എൽ.എ ഹോസ്റ്റലിലെത്തി. ഹോസ്റ്റലിൽ കയറിയ തട്ടിപ്പുകാരൻ പിന്നീട് മുങ്ങുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ടെക്നോപാർക്കിൽ ആരെയും ജോലിക്ക് ക്ഷണിച്ചിട്ടില്ലെന്നറിഞ്ഞു. പണം തട്ടിയ ആൾക്കെതിരെ ഇന്ന് പൊലീസിൽ പരാതി നൽകുമെന്ന് പരാതിക്കാർ പറഞ്ഞു.