ആന്റോ ആന്റണിയുടെ മുന്‍ പേഴ്‌സണൽ സ്റ്റാഫ്... ഇപ്പോൾ വീണ ജോർജ്ജിന്റെ പേരില്‍ തട്ടിപ്പ്; 6 ലക്ഷം തട്ടി
പത്തനംതിട്ട: വീണ ജോര്‍ജ്ജ് എംഎല്‍എയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം എന്ന് തെറ്റിദ്ധരിപ്പിച്ച് യുവാവ് ആറ് ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങി. ആറാട്ടുപുഴ സ്വദേശിയായ ബിജോ മാത്യു ആണ് തട്ടിപ്പ് നടത്തി മുങ്ങിയത്.
നേരത്തെ, ആന്റോ ജോസഫ് ആന്റണി എംപിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ആയിരുന്നു ബിജോ മാത്യു. അതിന് ശേഷം വിദേശത്തായിരുന്നു. വിദേശത്ത് നിന്ന് തിരിച്ചെത്തിയതിന് ശേഷം വീണ ജോര്‍ജ്ജിനൊപ്പം പല പൊതുപരിപാടികളിലും ഇയാള്‍ എത്തിയിരുന്നു.
ബിജോ ജോസഫ് തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ആയിരുന്നില്ലെന്ന് വീണ ജോര്‍ജ്ജ് വ്യക്തമാക്കിയിട്ടുണ്ട്. ഇയാള്‍ ജോലിക്കായി സമീപിച്ചിരുന്നു എന്നും വീണ പറയുന്നു. എന്തായാലും വീണ ജോര്‍ജ്ജും ബിജോ മാത്യുവിന് എതിരെ പരാതി നല്‍കിയിട്ടുണ്ട്. ആള്‍മാറാട്ടത്തിനും വ്യാജ രേഖ ചമച്ചതിനും ആണ് പരാതി നല്‍കിയിട്ടുള്ളത്.
തിരുവല്ല സ്വദേശികളില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് ഇയാള്‍ തട്ടിയെടുത്തത് 1.65 ലക്ഷം രൂപയാണ്. അടൂര്‍ സ്വദേശികളില്‍ നിന്ന് 3.45 ലക്ഷം രൂപയും ഇയാള്‍ തട്ടിയുടെത്തു. നാട്ടുകാരനായ മറ്റാരാളില്‍ നിന്ന് ഒന്നര ലക്ഷം രൂപ വേറേയും വാങ്ങിയിട്ടുണ്ട്. ഇവരെല്ലാം പോലീസ് പരാതിയും നല്‍കിയിട്ടുണ്ട്.
വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയതിന് ശേഷം ഇവര്‍ക്കുള്ള യാത്രാ ടിക്കറ്റും ബിജോ നല്‍കിയിരുന്നു. എന്നാല്‍ പരിശോധിച്ചപ്പോള്‍ ടിക്കറ്റുകള്‍ എല്ലാം ക്യാന്‍സല്‍ ചെയ്യപ്പെട്ടതാണെന്ന് വ്യക്തമായി. തുടര്‍ന്നാണ് ഇവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.