കായൽ സംരക്ഷിച്ച്കൊണ്ട് തന്നെ ഫ്ലാറ്റുകൾ പൊളിക്കും; കൃത്യമായ കണക്കു കൂട്ടലുകളുണ്ടെന്ന് ജോ ബ്രിക്മാൻ
കൊച്ചി: എച്ച് ടു ഒ ഫ്ലാറ്റും ആൽഫാ സെറിൻ ഇരട്ട കെട്ടിടങ്ങളും വിജയകരമായി തകർത്തതിനു പിന്നാലെ മരടിൽ ഇന്ന് രണ്ടാം ഘട്ട നിയന്ത്രിത സ്ഫോടനം രാവിലെ 11 മണിക്ക് ആരംഭിക്കും. രാവിലെ 11 മണിക്ക് ജെയിൻ കോറൽകോവ് ഫ്ലാറ്റും ഉച്ചയ്ക്ക് രണ്ടു മണിക്ക് ഗോൾഡൻ കായലോരം ഫ്ലാറ്റും സ്ഫോടനത്തിൽ തകർക്കും. എഡിഫസ് എന്‍ജിനീയറിങ് കമ്പനിയാണ് 17 നിലകൾ വീതമുള്ള ഇരു ഫ്ലാറ്റുകളും പൊളിക്കുന്നത്.
മറ്റ് നാശനഷ്ടങ്ങളൊന്നുമില്ലാതെ കായല്‍ കൂടി സംരക്ഷിച്ചുകൊണ്ടാവും സ്ഫോടനം നടത്തുകയെന്ന് ഫ്ളാറ്റുകള്‍ പൊളിക്കുന്ന കമ്പനി എഡിഫസിന്റെ സിഇഒ ജോ ബ്രിക്മാൻ പറഞ്ഞു. കഴിഞ്ഞ ദിവസത്തേത് പോലെ തന്നെ കൃത്യമായ കണക്കു കൂട്ടലുകളുണ്ട്. അതനുസരിച്ച് തന്നെയാകും ഫ്ലാറ്റുകൾ പൊളിഞ്ഞ് വീഴുകയെന്ന് അദ്ദേഹം വ്യക്തമാക്കി. മരടിൽ ഫ്ലാറ്റ് പൊളിക്കുന്നതിനു മുന്നോടിയായി പരിസരത്തെ വീട്ടുകാരെ ഒഴിപ്പിക്കുന്നതു തുടരുകയാണ്.
സാങ്കേതിക വൈഷമ്യം കൂടുതൽ ഗോൾഡൻ കായലോരം പൊളിക്കുമ്പോഴെന്ന് സബ്കലക്ടർ പ്രതികരിച്ചു. 200 മീറ്റർ പരിധിയിലെ എല്ലാ റോഡുകളും രാവിലെ 10,30 ഓടുകൂടി അടയ്ക്കും. 10.55ന് സ്ഫോടനത്തിന്റെ ആദ്യ മുന്നറിയിപ്പ് നൽകും. തുടർന്ന് 11 മണിക്ക് ജയിൻ കോറൽ കോവ് കോൺക്രീറ്റ് കൂമ്പാരം മാത്രമായി അവശേഷിക്കും. തുടർന്ന് 11.30 ഓടു കൂടി പ്രദേശവാസികൾക്ക് അവരുടെ വീടുകളിലേക്ക് തിരിച്ച് പോകാം.
ഗോൾഡൻ കായലോരം പൊളിക്കുന്നതുമായി ബനധപ്പെട്ട് ഉച്ചയ്ക്ക് 1.30ന് 200 മീറ്റർ പരിധിയിലെ എല്ലാ റോഡുകളും അടയ്ക്കും. 1.55ന് ദേശീയ പാത അടക്കും. തുടർന്ന് 2 മണിക്ക് സ്ഫോടനം നടക്കും. 2.05ന് തന്നെ ദേശീയ പാത തുറന്നു കൊടുക്കും. 2.30ഓടെ പരിസരങ്ങളിലെ എല്ലാ റോഡുകളും തുറക്കുമെന്ന് അധികൃതർ വ്യക്തമാക്കി.