ജോസിനും ജോസഫിനും പണിയുമായി കോണ്‍ഗ്രസ്; കുട്ടനാട്ടില്‍ ജോണി നെല്ലൂരിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം
ആലപ്പുഴ: കുട്ടനാട് സീറ്റില്‍ വിട്ടു വീഴ്ച്ചകള്‍ക്ക് തയ്യാറാവാതെ കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി, പിജെ ജോസഫ് വിഭാഗങ്ങള്‍. സീറ്റിനായി ജോസഫ് ഗ്രൂപ്പ് സമ്മര്‍ദ്ദം ചെലുത്തേണ്ടെന്നാണ് റോഷി അഗസ്റ്റിന് ചൊവ്വാഴ്ച്ച അഭിപ്രായപ്പെട്ടത്. കുട്ടനാട് സീറ്റിന്റെ കാര്യത്തിൽ ജോസ് കെ മാണി പറഞ്ഞതാണ് അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
വൈകാരിക നിലപാടുകള്‍ കൊണ്ട് മുന്നണിയെ ദുര്‍ബലപ്പെടുത്തില്ലെന്നും റോഷി അഗസ്റ്റിന് പറഞ്ഞു. മറവശത്ത് സീറ്റിന്‍രെ കാര്യത്തില്‍ യാതൊരുവിധ ഒത്തുതീര്‍പ്പിനും ഇല്ലെന്നാണ് പിജെ ജോസഫ് വിഭാഗവും വ്യക്തമാക്കുന്നത്. ഇതോടെ കുട്ടനാട്ടില്‍ പൊതുസ്വതന്ത്രനെ പരീക്ഷിക്കണമെന്ന ആവശ്യം യുഡിഎഫില്‍ ശക്തമാവുകയുമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..
തര്‍ക്കം തുടര്‍ന്നാല്‍
കുട്ടനാട് സീറ്റിന്റെ കാര്യത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ഇരുവിഭാഗവം തര്‍ക്കം തുടര്‍ന്നാല്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂരിനെ പൊതുസ്ഥാനാര്‍ത്ഥിയാക്കാനാണ് യുഡിഎഫ് നേതൃത്വം ആലോചിക്കുന്നത്.
ജോണി നേല്ലൂരിനെ
സമവായത്തിലെത്താന്‍ ജോസ് കെ മാണി, പിജെ ജോസഫ് വിഭാഗങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് എമ്മുമായി അടുത്ത ബന്ധമുള്ള ജോണി നേല്ലൂരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ സീറ്റിനെ സംബന്ധിച്ച് മുന്നണിയില്‍ ഉയര്‍ന്ന് വന്ന തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
സീറ്റ് ഏറ്റെടുക്കില്ല
കേരള കോണ്‍ഗ്രസ് എമ്മിലെ ഇരുവിഭാഗവും പരസ്പരം പോരടിക്കുന്ന അവസ്ഥ തുടര്‍ന്നാല്‍ കുട്ടനാട്ടില്‍ പാലാ ആവര്‍ത്തിക്കുമെന്നും സീറ്റ് പാര്‍ട്ടി ഏറ്റെടുക്കണമെന്നുമുള്ള ആവശ്യം നേരത്തെ കോണ്‍ഗ്രസില്‍ ശക്തമായിരുന്നു. എന്നാല്‍ ഘടകക്ഷി സീറ്റ് ഏറ്റെടുക്കുന്നത് മറ്റ് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നതിനാല്‍ ഈ അഭിപ്രായം കോണ്‍ഗ്രസ് നേതൃത്വം നിരസിക്കുകയായിരുന്നു.
പ്രാഥമിക ചര്‍ച്ചകള്‍
ഇതോടെയാണ് പൊതുസ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാന്‍ യുഡിഎഫ് ആലോചന തുടങ്ങിയത്. ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജോണി നെല്ലൂരുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അനൗപചാരികം
തോമസ് ചാണ്ടിയുടെ മരണത്തോടെയാണ് കുട്ടനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങുന്നത്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഏത് നിമിഷവും ഉണ്ടാവാനുള്ള സാധ്യത രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നില്‍ കാണുന്നുണ്ട്. അതിനാല്‍ തന്നെയാണ് അവസാന നിമിഷത്തേക്ക് മാറ്റിവെക്കാതെ നേരത്തെ തന്നെ അനൗപചാരിക ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്.
അവകാശപ്പെട്ടതാണെങ്കിലും
മുന്നണിയിലെ ധാരണപ്രകാരം കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് അവകാശപ്പെട്ടതാണെങ്കിലും കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഇരുവിഭാഗവും തമ്മിലുണ്ടായ അധികാര തര്‍ക്കം സാഹചര്യം വഷളാക്കുകയായിരുന്നു. ചേരി തിരിവിനെ തുടര്‍ന്ന് സിറ്റിങ് സീറ്റായ പാലാ നഷ്ടപ്പെട്ട അനുഭവവും യുഡിഎഫിന് മുന്നിലുണ്ട്.
മണ്ഡലത്തില്‍
ഈഴവ വിഭാഗക്കാര്‍ക്കാണ് കുട്ടനാട് മണ്ഡലത്തില്‍ ഭൂരിപക്ഷമെങ്കിലും ക്രൈസ്തവ സമുദായവും നിര്‍ണ്ണായക സ്വാധീനമാണ്. ക്രൈസ്തവ സമുദായത്തിൽ കത്തോലിക്ക വിഭാഗക്കാർക്കാണ് കൂടുതൽ വോട്ടുള്ളത്. കത്തോലിക്ക വിഭാഗക്കാരനും സഭയുമായി അടുത്ത ബന്ധവുമുള്ള നേതാവാണ് നെല്ലൂർ എന്നതും യുഡിഎഫ് അനുകൂല ഘടകങ്ങളായി കാണുന്നു.
തങ്ങള്‍ക്ക് വേണം
ഉപതിരഞ്ഞെടുപ്പില്‍ കുട്ടനാട് സീറ്റ് തങ്ങള്‍ക്ക് അനുവദിച്ചു തരണമെന്ന് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെടുമെന്നാണ് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്മാന് കൂടിയായ ജോണി നെല്ലൂര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറാല്ലെന്നും അദ്ദേഹം പറഞ്ഞു.
കരുണാകരന്റെ അഭ്യര്‍ത്ഥന
ജേക്കബ് വിഭാഗത്തിന്റെ സീറ്റ് കെ കരുണാകരന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് 2006 ല്‍ തോമസ് ചാണ്ടിക്ക് വിട്ടുനല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ ജേക്കബ് ഗ്രൂപ്പ് മത്സരിച്ച് വന്നിരുന്ന സീറ്റായിരുന്നു കുട്ടനാട്. 2005 ല്‍ ടിഎം ജേക്കബ് കെ കരുണാകരന്റെ ഡിഐസിയില്‍ ചേര്‍ന്നതോടെയാണ് യുഡിഎഫിലെ സീറ്റ് അവര്‍ക്ക് നഷ്ടമായത്.
മുന്നണിയില്‍ തിരിച്ചെത്തിയെങ്കിലും
പിന്നീട് ഡിഐസി പിളര്‍ന്നപ്പോള്‍ ജേക്കബ് പാര്‍ട്ടി പുനുരുജ്ജീവിപ്പിച്ച് മുന്നണിയില്‍ തിരിച്ചെത്തിയെങ്കിലും കുട്ടനാട് സീറ്റ് അവര്‍ക്ക് വിട്ടുനല്‍കാന്‍ യുഡിഎഫ് നേതൃത്വം തയ്യാറായില്ല. കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ട് വിഭാഗങ്ങളും ഒന്നായതിനാലാണ് 2011 ല്‍ സീറ്റിനായി അവകാശവാദം ഉന്നയിക്കാതിരുന്നതെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.
അനൂപിനെ ചുമതലപ്പെടുത്തി
എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് എം 3 വിഭാഗങ്ങളായി തിരിഞ്ഞ് ശക്തി ക്ഷയിച്ചു. കേരള കോണ്‍ഗ്രസ് എമ്മില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന് സീറ്റ് നല്കിയാല് പരസ്പരം പോരടിച്ച് പാലായിലെ അവസ്ഥയുണ്ടാകും. യുഡിഎഫ് നേതൃത്വം അവസരോചിതമായി ചിന്തിച്ച് പാര്‍ട്ടിയുടെ താല്പര്യം നടത്തി തരണം. കുട്ടനാട് സീറ്റ് വീട്ട് തരണമെന്ന ആവശ്യം യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കാന്‍ പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബിനെ ചുമതലപ്പെടുത്തിയതായും ജോണി നെല്ലൂര്‍ നേരത്തെ അറിയിച്ചിരുന്നു.
സിനിമാക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് അടൂര്‍; എറിഞ്ഞ് കിട്ടുന്ന ആനുകൂല്യങ്ങൾക്ക് വേണ്ടി..
പൗരത്വ നിയമത്തെ കുറിച്ച് പഠിക്കാതെ ചര്‍ച്ചയ്ക്ക് പോവരുത്; നിര്‍ദ്ദേശവുമായി ആര്‍എസ്എസ്
മരട്: സിനിമയിലെ എന്റെ ക്ലൈമാക്സ് ഇതായിരിക്കില്ലെന്ന് പ്രിയദര്ശന്, നേതാക്കളേയും ഉദ്യോഗസ്ഥരേയും..