ഞാൻ പ്രകോപിതനായാൽ നീ മുള്ളുമെന്ന് ജോജു; അല്ലാതെ തന്നെ ദിവസവും മുള്ളാറുണ്ടെന്ന് ആദർശ്; ഭീഷണിപ്പെടുത്തി ജോജു
കൊച്ചി: നടന്‍ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത 'പണി' എന്ന ചിത്രം തിയേറ്ററില്‍ മികച്ച അഭിപ്രായം നേടിക്കൊണ്ട് മുന്നോട്ട് പോകുകയാണ്. ഒക്ടോബർ 24 ന് റിലീസ് ചെയ്ത ചിത്രം ഇതുവരെയായി 14 കോടിയോളം രൂപയാണ് ഇന്ത്യയില്‍ നിന്നും മാത്രം നേടിയതെന്നാണ് റിപ്പോർട്ട്. ചിത്രം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നതിനിടയിലാണ് നായകനും സംവിധായകനുമായ ജോജു ജോർജ് പുതിയൊരു വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്.
പണി സിനിമയെ വിമർശിച്ചുകൊണ്ടുള്ള അഭിപ്രായം പങ്കുവെച്ച വ്യക്തിയെ ജോജു ജോർജ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഗവേഷക വിദ്യാർത്ഥി കൂടിയായ ആദർശ് എസിനെതിരെയാണ് താരത്തിന്റെ ഭീഷണി. ജോജു ജോർജ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഓഡിയോ ആദർശ് തന്റെ ഫേസ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്തു.

കോടികളുടെ മുതൽ മുടക്കിൽ നിർമിച്ച ചിത്രമാണ്. 'നിന്നെ ഞാന്‍ എല്ലാ സിനിമയും കാണിക്കുന്നുണ്ട്, എന്റെ മുന്നിൽ നിൽക്കാൻ ധൈര്യം ഉണ്ടോ, ഞാൻ പ്രകോപിതനായാൽ നീ മുള്ളിപ്പോകും, എല്ലാ ദിവസവും എന്നെ ഓർത്തിരുന്നാല്‍, 20 കോടിയോളം രൂപ ചിലവാക്കി നിർമ്മിച്ച ചിത്രത്തിനെതിരെ നീ എഴുതി വാട്സാപ്പിലൂടെ പ്രചരിപ്പിച്ചു' എന്നൊക്കെ ജോജു പറയുന്നതാണ് ആദർശ് പുറത്തുവിട്ട ഓഡിയോയിലുള്ളത്.
സോഷ്യല്‍ മീഡിയയിലെ സിനിമ ഗ്രൂപ്പുകളിലായിരുന്നു ആദർശ് തന്റെ റിവ്യൂ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ടും എതിർത്തുകൊണ്ടും നിരവധിയാളുകള്‍ രംഗത്ത് വന്നിരുന്നു. അതേസമയം, ഇത്തരം ഭീഷണികൾ ഇവിടെ വിലപോവില്ല എന്ന് വിനയപൂർവം അറിയിക്കുകയാണെന്നാണ് ആദർശ് എച്ച് എസ് ഫേസ്ബുക്കില്‍ കുറിച്ചത്.
'ജോജു ജോർജ് സംവിധാനം ചെയ്ത 'പണി' എന്ന ചിത്രത്തെ വിമർശനാത്മകമായി സമീപിച്ചുകൊണ്ട് ഇന്നലെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇന്ന് അത് വായിച്ച് അസഹിഷ്ണുത കയറിയ ജോജു ഭീഷണിപ്പെടുത്താനായി കുറച്ചു മുൻപ് വിളിച്ചു. നേരിൽ കാണാൻ ധൈര്യമുണ്ടോയെന്നും, കാണിച്ചു തരാമെന്നുമൊക്കെയുള്ള ഭീഷണികൾ കേട്ട് ഭയപ്പെടുന്നവരെ ജോജു കണ്ടിട്ടുണ്ടാകും. എന്തായാലും അത്തരം ഭീഷണികൾ ഇവിടെ വിലപോവില്ല എന്ന് വിനയപൂർവം അറിയിക്കുകയാണ്' ആദർശ് കുറിച്ചു.
ജോജുവിനുള്ളത് ആ ഫോൺ കോളിൽ തന്നെ നൽകിയതാണ്. ഇവിടെ അത് പങ്ക് വയ്ക്കുന്നത് ഇനിയൊരിക്കലും അയാൾ മറ്റൊരാളോടും ഇങ്ങനെ ചെയ്യാതിരിക്കാൻ വേണ്ടിയാണെന്നും ആദർശ് കൂട്ടിച്ചേർത്തു. ജോജു ജോർജിനെ പ്രകോപിതനാക്കിയ ആദർശിന്റെ റിവ്യൂവിന്റെ പ്രസക്തമായ ഭാഗങ്ങള്‍ ഇങ്ങനെ..
റേപ്പ് എന്നത് ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഒരു സിനിമയിൽ അത് ചിത്രീകരിക്കുമ്പോൾ അതിലേറെ സൂക്ഷ്മതയുണ്ടാവേണ്ടതുണ്ട്. എന്നാൽ ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന സിനിമയിൽ റേപ്പ് സീൻ കൈകാര്യം ചെയ്തിരിക്കുന്നത് അപക്വമായും സ്ത്രീ കഥാപാത്രത്തെ ഒബ്ജക്ടിഫൈ ചെയ്യും വിധവുമാണ്.
എങ്ങനെയാണ് റേപ്പ് ചിത്രീകരിക്കേണ്ടത്? അത് കാണുന്ന പ്രേക്ഷകനിൽ ആ കുറ്റകൃത്യത്തിന്റെ തീവ്രത ബോധ്യപ്പെടും വിധമാകണം.
കാണുന്ന വ്യക്തിക്ക് എംപതി തോന്നേണ്ടത് ആ റേപ്പ് ചെയ്യപ്പെട്ട വ്യക്തിയോടായിരിക്കണം. പക്ഷേ പണിയിൽ അത് പഴയ കാല ബി ഗ്രേഡ് സിനിമകളെ ഓർമ്മിപ്പിക്കും വിധമാണ് ചെയ്ത് വച്ചിരിക്കുന്നത്. ദ റേപ്പിസ്റ്റ് പോലെയുള്ള ചിത്രങ്ങൾ റഫറന്‍സ് ആയി സ്വീകരിച്ചാൽ എങ്ങനെയാണ് റേപ്പ് പോട്രൈ ചെയ്യേണ്ടത് എന്നതിൽ വ്യക്തത ലഭിക്കുന്നതാണ്.
ഇനി സിനിമയിലേക്ക് വന്നാൽ, പഴയ ഷാജി കൈലാസ് മാസ്സ് പടങ്ങളുടെ മാതൃകയിലെടുക്കണോ അതോ അങ്കമാലി ഡയറീസിൽ ലിജോ സ്വീകരിച്ചത് പോലെയൊരു സമീപനം വേണമോയെന്ന ആശയകുഴപ്പം ഉടനീളം പ്രകടമാണ്. ഒടുവിൽ രണ്ടുമല്ലാത്ത ഒരു അവിഞ്ഞ പരുവത്തിലാണ് സിനിമ പുറത്തു വരുന്നത്. തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞു നില്കുന്ന ആർട്ടിഫിഷ്യൽ ആയ കഥപറച്ചിൽ രീതിയാണ് മറ്റൊരു പ്രശ്നം.മേക്കിങ് ക്വാളിറ്റിയിലും ഇതേ പ്രശ്നം കാണാം.
കഥ നടക്കുന്നത് തൃശൂരാണെന്ന് ബോധ്യപ്പെടുത്താനുള്ള തത്രപ്പാടാണ് ആദ്യം മുതൽ. ചിലയിടങ്ങിളിലൊക്കെ മമ്മൂട്ടിയുടെ ബ്ളാക്ക് സിനിമയുടെ മാതൃകകൾ സൃഷ്ടിക്കാനുള്ള ശ്രമവും കാണാം. സിനിമയിലെ ആകെ എന്‍ഗേജിങ് കഥാപാത്രങ്ങൾ സാഗറും ജുനൈസും ചെയ്ത വില്ലൻ വേഷമാണ്.
ജോജു ഉടനീളം ഒരു കാറുമെടുത്ത് അങ്ങോട്ടും ഇങ്ങോട്ടും തെക്ക് വടക്ക് പറപ്പിക്കുന്നുണ്ട്. പോക്ക് കണ്ടാൽ ഇപ്പോൾ മലമറിക്കുമെന്ന് തോന്നുമെങ്കിലും വില്ലന്മാർ കൊന്ന് തള്ളുന്നവരെ പെറുക്കി ആശുപത്രിയിൽ കൊണ്ട് പോവുക എന്ന ആംബുലൻസ് ഡ്രൈവറുടെ പണി മാത്രമാണ് അയാൾക്കുള്ളത്. അഭിനയത്തിലും പഴയ സിനിമകളുടെ അതേ മാതൃകയാണ് ജോജു.
ഈ സിനിമാ ആള്‍ കേരള പെന്‍ഷനേഴ്സ് ഗൂണ്ട അസോസിയേഷന്‍ അംഗങ്ങൾക്ക് ഫ്രീ ടിക്കറ്റ് നൽകി കാണിക്കണം. തങ്ങൾ ചെയ്തിരുന്ന തൊഴിൽ എത്ര ബോറ് ആയിരുന്നു എന്ന് അവർക്ക് ശിഷ്ടകാലം പശ്ചാതാപം തോന്നി എരിഞ്ഞു ജീവിക്കണം












Click it and Unblock the Notifications