മധ്യകേരളം ചുവപ്പിക്കാൻ ജോസ്.. കോട്ടയത്ത് മാത്രം 40 പഞ്ചായത്തുകൾ..സിപിഎം പ്രതീക്ഷകൾ ഇങ്ങനെ
കോട്ടയം; 39 വർഷത്തെ യുഡിഎഫ് ബന്ധം അറുത്ത് മാറ്റിയാണ് ജോസ് കെ മാണി ഇടതുപാളയത്തിലേക്ക് ചേക്കേറിയിരിക്കുന്നത്. യുഡിഎഫിൽ നിന്ന് പുറത്തുവന്നതിന് പിന്നാലെ തന്നെ എൽഡിഎഫ് എന്ന് ജോസ് ഉറപ്പിച്ചിരുന്നെങ്കിലും ചില സീറ്റുകളിൽ ധാരണയാകാതിരുന്നതായിരുന്നു മുന്നണി പ്രവേശം വൈകാൻ കാരണമായത്.
എന്നാൽ ഏതൊക്കെ നിയമസഭ സീറ്റുകൾ ജോസിന് ലഭിക്കും എന്നത് സംബന്ധിച്ച് ഇപ്പോഴും അന്തിമ ധാരണയായിട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കിയ ശേഷം മതി നിയമസഭ സീറ്റുകൾ സംബന്ധിച്ച ചർച്ചകൾ എന്നാണ് നിലവിലെ തിരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസിന്റെ വരവ് ഇടതുമുന്നണിക്ക് വൻ ബൂസ്റ്റാകുമെന്ന് നേതൃത്വം കണക്ക് കൂട്ടുന്നു.അതിനാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിൽ ജോസിന് കൂടുതൽ പ്രാതിനിധ്യം നൽകാനാകാണ് സിപിഎം നീക്കം. സീറ്റുകളും പ്രതീക്ഷകളും ഇങ്ങനെ

ഒടുവിൽ ധാരണയിലേക്ക്
എൽഡിഎഫ് പ്രവേശനത്തിന് മുൻപ് 20 നിയമസഭ സീറ്റുകളായിരുന്നു ജോസ് കെ മാണി എൽഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നത്. എൻസിപിയുടെ സിറ്റിംഗ് സീറ്റായ പാലാ, സിപിഐയുടെ സിറ്റിംഗ് സീറ്റായ കാഞ്ഞിരപ്പള്ളി എന്നിവ ഉൾപ്പെടെയായിരുന്നു ഇത്. എന്നാൽ നിലവിൽ 12 സീറ്റുകൾ വരെയാണ് ജോസിന് നൽകാമെന്ന് ധാരണയായിരിക്കുന്നത്.

ആദ്യ കടമ്പ തദ്ദേശ തിരഞ്ഞെടുപ്പ്
പാലായും കാഞ്ഞിരപ്പള്ളിയും ഉൾപ്പെടെയാണ് നൽകാൻ ധാരണ ആയിരിക്കുന്നതെങ്കിലും വരും ദിവസങ്ങളിൽ സീറ്റുകളെ ചൊല്ലി എൻസിപിയും സിപിഐയും ഇടയുമെന്ന കാര്യത്തിൽ തർക്കമില്ല. അതുകൊണ്ട് തന്നെ നിയമസഭ സീറ്റുകൾക്ക് മുൻപ് വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് ധാരണകളിലെത്താനാണ് ജോസിന്റേയും സിപിഎമ്മിന്റേയും തിരുമാനം.

പ്രാദേശിക ഘടകങ്ങൾക്ക്
തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഇതിനോടകം തന്നെ ഇടതുമുന്നണിയും ജോസ് കെ മാണി വിഭാഗവും തുടങ്ങിയിട്ടുണ്ട്. പഞ്ചായത്തുകൾ ജോസ് വിഭാഗവുമായി സഹകരിച്ച് പ്രവർത്തിക്കണമെന്ന നിർദ്ദേശമാണ് സിപിഎം നൽകിയിരിക്കുന്നത്. അതേസമയം സിപിഐ ഇപ്പോഴും ഇക്കാര്യത്തിൽ ഇടഞ്ഞ് നിൽക്കുകയാണെന്നത് ശ്രദ്ധേയമാണ്.
അന്തിമ തിരുമാനം കൈക്കൊള്ളാതെ സഹകരണം വേണ്ടതില്ലെന്നാണ് സിപിഐ പ്രാദേശിക ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

സീറ്റുകളുടെ പട്ടിക
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച്സീറ്റ് ചർച്ചകളിൽ ഏകദേശ ധാരണ ആയിട്ടുണ്ട്. നേരത്തേ തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്ന സീറ്റുകളുടെ പട്ടിക കൈമാറാൻ ജോസിനോട് സിപിഎം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകൾ നൽകണമെന്നാണ് ജോസ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനോട് സിപിഎമ്മിന് ഏറെ കുറെ അനുകൂല നിലപാടാണ്.

590 സീറ്റുകൾ
കഴിഞ്ഞ തവണ യുഡിഎഫിനൊപ്പം നിന്ന് കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നീ മൂന്ന് ജില്ലകളിലായി 1414 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്നത്. ഇതിൽ 590 സീറ്റുകളിലായിരുന്നു ജോസ് വിഭാഗം മത്സരിച്ചത്. ഇതിൽ കൂടുതൽ പ്രാതിനിധ്യം ജോസിന് ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. സിപിഎമ്മിന് വിജയ സാധ്യത ഇല്ലാത്ത സീറ്റുകളും ജോസിന് വിട്ട് കൊടുത്തേക്കും.

കനത്ത തിരിച്ചടിയാവും
ജോസിന്റെ വരവ് തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് യുഡിഎഫിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോട്ടയത്തെ 71 പഞ്ചായത്തുകളിൽ 22 ഇടത്ത് ഇടതുമുന്നണിയാണ് ഭരിക്കുന്നത്. 280 ഇടത്ത് സിപിഎമ്മും 256 ഇടത്ത് കേരള കോൺഗ്രസും 311 വാർഡുകളിൽ കോൺഗ്രസുമാണ്.

കൈപിടിയിലാവും
കോട്ടയം ജില്ലാപഞ്ചായത്തിൽ കോൺഗ്രസിന് എട്ടും ജോസ് കെ മാണി വിഭാഗത്തിന് നാലും ജോസഫ് വിഭാഗത്തിന് രണ്ടും അംഗങ്ങളാണ് ഉള്ളത്. ഇടതു മുന്നണിക്ക് ഏഴ് സീറ്റും. ജോസിന്റെ വരവോടെ കോട്ടയം ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ കൈപ്പിടിയിലാക്കാൻ സാധിക്കുമെന്നാണ് സിപിഐം പ്രതിക്ഷിക്കുന്നത്.

അഭിമാന പോരാട്ടം
തിരഞ്ഞെടുപ്പിൽ ജോസിനാകും കൂടുതൽ സീറ്റുകൾ നൽകിയേക്കുക. യുഡിഎഫിൽ നിന്ന് ജോസിന്റെ പുറത്താകലിന് വഴിവെച്ചത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച അധികാര തർക്കമായിരുന്നു. അതുകൊണ്ട് തന്നെ ഇവിടുത്തെ വിജയം ജോസിനെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്.ഇവിടെ സീറ്റ് സംബന്ധിച്ച് കൂടുതൽ കടുംപിടിത്തത്തിന് സിപിഎം മുതിർന്നേക്കില്ല.

ചർച്ച പുരോഗമിക്കുകയാണ്
കേരള കോൺഗ്രസിന്റെ തട്ടകമായ പാലാ മുനിസിപ്പാലിറ്റിയിൽ ആകെയുള്ള 26 വാര്‍ഡുകളില്‍ 18 എണ്ണത്തില്‍ ഇടത് സഹകരണത്തോടെ ജോസ് കെ മാണി പക്ഷത്തെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാൻ നിലവിൽ ധാരണ ആയിട്ടുണ്ട്.
വൈക്കം, ഇരാറ്റുപേട്ട നഗരസഭകള്‍, കോട്ടയം മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലെ സീറ്റ് വീതം വെപ്പ് സംബന്ധിച്ചും ചർച്ച പുരോഗമിക്കുകയാണ്.

40 ന് മുകളിൽ പഞ്ചായത്ത്
നിലവിൽ കോട്ടയത്ത് 23 പഞ്ചായത്തുകള്‍ 3 ബ്ലോക്ക് പഞ്ചായത്തുകള്‍ ജില്ലാ പഞ്ചായത്തിലെ 7 ഡിവിഷന്‍ എന്നിങ്ങനെയാണ് എൽഡിഎഫ് ഭരിക്കുന്നത്.ഇത് ജോസിന്റെ വരവോടെ 40 ന് മുകളിൽ പഞ്ചായത്തുകളിലും 7 ബ്ലോക്ക് പാലാ ഉൾപ്പെടെ നാല് മുൻസിപാലിറ്റികളിൽ വിജയിക്കാനാകുമെന്ന് ഇടതു മുന്നണി പ്രതീക്ഷ പുലർത്തുന്നുണ്ട്.












Click it and Unblock the Notifications