പിജെ ജോസഫിന്റെ എംഎൽഎ സ്ഥാനം തെറിപ്പിക്കും! അയോഗ്യതാ നീക്കവുമായി ജോസ് കെ മാണി!
തിരുവനന്തപുരം: ചിഹ്നവും പാര്‍ട്ടി പേരും അനുവദിച്ച് കിട്ടിയതോടെ കേരള കോണ്‍ഗ്രസില്‍ പിടിമുറുക്കാനുളള നീക്കവുമായി ജോസ് കെ മാണി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മാണിക്ക് അനുകൂലമായി തീരുമാനം പ്രഖ്യാപിച്ചതോടെ പിജെ ജോസഫ് പെരുവഴിയില്‍ ആയിരിക്കുകയാണ്.
അതിനിടെ ജോസ് കെ മാണിയെ ഒപ്പം കൂട്ടാന്‍ എല്‍ഡിഎഫും യുഡിഎഫും കരുക്കള്‍ നീക്കുന്നതും ജോസഫ് പക്ഷത്തിന് ക്ഷീണമായിരിക്കുന്നു. അതിനിടെ പിജെ ജോസഫ് അടക്കമുളള എംഎല്‍എമാര്‍ക്കെതിരെ അയോഗ്യതാ നീക്കവും പ്രഖ്യാപിച്ച് അടുത്ത ഇരുട്ടടി നല്‍കിയിരിക്കുകയാണ് ജോസ് കെ മാണി. വിശദാംശങ്ങള്‍ ഇങ്ങനെ..
പാര്‍ട്ടിയോ ചിഹ്നമോ ഇല്ല
തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം വരുന്നതിന് മുന്‍പ് വരെ കേരള കോണ്‍ഗ്രസിലെ ഔദ്യോഗിക പക്ഷം ആരെന്നത് സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിലും അവിശ്വാസ പ്രമേയത്തിലും ഇരു വിഭാഗങ്ങളും വിപ്പ് നല്‍കി. പാര്‍ട്ടി ചിഹ്നം ജോസ് വിഭാഗത്തിന് ലഭിച്ചതോടെ പിജെ ജോസഫിന് പാര്‍ട്ടിയോ ചിഹ്നമോ ഇല്ലാതായിരിക്കുകയാണ്.
അയോഗ്യതാ നീക്കത്തിന്
കരുത്തനായി മാറിയ ജോസ് കെ മാണി പിജെ ജോസഫിനെ പൂട്ടാനുളള കരുക്കള്‍ നീക്കുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പായ റോഷി അഗസ്റ്റിന്‍ നല്‍കിയ വിപ്പ് ലംഘിച്ച എംഎല്‍എമാരായ പിജെ ജോസഫിനും മോന്‍സ് ജോസഫിനും എതിരെ അയോഗ്യതാ നീക്കത്തിനാണ് കേരള കോണ്‍ഗ്രസിന്റെ തീരുമാനം. പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് സുപ്രധാന തീരുമാനം.
സ്പീക്കറെ കണ്ട് കത്ത് നല്‍കും
രണ്ട് എംഎല്‍എമാരെ അയോഗ്യരാക്കാന്‍ ആവശ്യപ്പെട്ട് നാളെ റോഷി അഗസ്റ്റിന്‍ സ്പീക്കറെ കണ്ട് കത്ത് നല്‍കും. വിപ്പ് ലംഘിച്ചതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് ജോസ് കെ മാണി മുന്നറിയിപ്പ് നല്‍കി. മുന്നണി പ്രവേശം സംബന്ധിച്ച് ശരിയായ സമയത്ത് ശരിയായ തീരുമാനം പ്രഖ്യാപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും.
കുട്ടനാട് തിരഞ്ഞെടുപ്പിന് സജ്ജം
കുട്ടനാട് തിരഞ്ഞെടുപ്പിന് കേരള കോണ്‍ഗ്രസ് സജ്ജമാണെന്ന് ജോസ് കെ മാണി വ്യക്തമാക്കി. കുട്ടനാട്ടില്‍ എക്കാലവും കേരള കോണ്‍ഗ്രസ് രണ്ടില ചിഹ്നത്തില്‍ മത്സരിക്കുന്നതാണ്. പിജെ ജോസഫിന് രണ്ടില ചിഹ്നത്തില്‍ മത്സരിക്കാനാവില്ല. തിരഞ്ഞെടുപ്പ് കമ്മീഷനെ പോലും പിജെ ജോസഫ് വെല്ലുവിളിക്കുകയാണെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി.
ഏത് ചിഹ്നവും മേല്‍വിലാസവും?
തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന മുറയ്ക്ക് കുട്ടനാട്ടിലെ തീരുമാനം പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് വരുന്നെന്ന് കേട്ടപ്പോള്‍ തന്നെ തങ്ങളാണ് മത്സരിക്കുന്നതെന്ന് പിജെ ജോസഫ് പ്രഖ്യാപിച്ചു. കുട്ടനാട്ടില്‍ എന്ത് അടിസ്ഥാനത്തിലാണ് പിജെ ജോസഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും എന്ന് പറയുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. ഏത് ചിഹ്നത്തിലും മേല്‍വിലാസത്തിലുമാണ് മത്സരിക്കുകയെന്നും ജോസ് ചോദിച്ചു.
തോറ്റ് തുന്നം പാടിയവരുടെ വിലാപം
തോറ്റ് തുന്നം പാടിയവരുടെ വിലാപമാണ് ജോസഫിന്റേത് എന്ന് ജോസ് കെ മാണി പരിഹസിച്ചു. പാര്‍ട്ടിയും ചിഹ്നവും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുളള അവകാശവും കേരള കോണ്‍ഗ്രസിന് തന്നെയാണ് എന്നും ജോസ് കെ മാണി പറഞ്ഞു. തെറ്റ് തിരുത്തിയാല്‍ യുഡിഎഫിലേക്ക് തിരികെ വരാമെന്ന് ജോസഫ് പറയുന്നു. ഏത് തെറ്റാണ് തിരുത്തേണ്ടതെന്നും ജോസ് ചോദിച്ചു.
ചിഹ്നത്തേക്കാള്‍ പ്രധാനം ജനപിന്തുണ
കേരള കോണ്‍ഗ്രസിനെ പലരും സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. പാലാ, കുട്ടനാട് സീറ്റുകള്‍ മോഹിച്ച് ആരും ഇടത് മുന്നണിയിലേക്ക് വരേണ്ടതില്ലെന്ന എന്‍സിപി പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നും ജോസ് കെ മാണി പറഞ്ഞു. അതേസമയം മന്ത് കാലന്റെ തൊഴി പോലെ അയോഗ്യഗാ ഭീഷണി ഏല്‍ക്കില്ലെന്നും ചിഹ്നത്തേക്കാള്‍ പ്രധാനം ജനപിന്തുണ ആണെന്നും പിജെ ജോസഫ് പ്രതികരിച്ചു.