വൻ യൂ ടേണ്‍ അടിച്ച് യുഡിഎഫ്! ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയിട്ടില്ല! നാടകീയ നീക്കങ്ങൾ!
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിയതിന് രണ്ട് ദിവസങ്ങള്‍ക്കിപ്പുറവും നാടകീയ നീക്കങ്ങള്‍. ജോസ് കെ മാണിയെ സ്വന്തം കൂടാരത്തില്‍ എത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. അത് സംഭവിക്കാതിരിക്കാനുളള നീക്കങ്ങള്‍ സിപിഎമ്മും നടത്തുന്നു.
അതിനിടെ കോണ്‍ഗ്രസ് യൂ ടേണ്‍ അടിച്ചിരിക്കുകയാണ്. ഒപ്പം ഘടക കക്ഷിയായ മുസ്ലീം ലീഗും ഉണ്ട്. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിയിട്ടില്ല എന്നാണ് ഇരുകൂട്ടരും വ്യക്തമാക്കിയിരിക്കുന്നത്.
കടുത്ത തീരുമാനത്തിലേക്ക്
കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥാനം വെച്ച് മാറണം എന്ന് മുന്നണിയിലുണ്ടാക്കിയ ധാരണ പാലിക്കാന്‍ ജോസ് കെ മാണി തയ്യാറാകുന്നില്ല എന്നാരോപിച്ചാണ് യുഡിഎഫ് കഴിഞ്ഞ ദിവസം കടുത്ത തീരുമാനത്തിലേക്ക് കടന്നത്. അങ്ങനെ ഒരു ധാരണ ഇല്ലെന്ന് ജോസ് കെ മാണിയും ഉണ്ടെന്ന് പിജെ ജോസഫും ബാധിക്കും. അനുനയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ജോസ് കെ മാണിക്ക് യുഡിഎഫ് പുറത്തേക്ക് വഴി കാട്ടിയത്.
Recommended Video
കാത്ത് സിപിഎമ്മും ബിജെപിയും
വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടക്കം മുന്നില്‍ കണ്ട് ജോസ് കെ മാണി വിഭാഗത്തെ കൂടെ നിര്‍ത്താന്‍ ബിജെപിക്കും സിപിഎമ്മിനും താല്‍പര്യമുണ്ട്. എന്നാല്‍ ഇടത് പക്ഷത്ത് സിപിഐ ഇടങ്കോലിട്ട് നില്‍ക്കുകയാണ്. ബിജെപിയാകട്ടെ എല്ലാ വാതിലുകളും ജോസ് കെ മാണിക്ക് മുന്നില്‍ തുറന്ന് കാത്തിരിക്കുകയും ചെയ്യുന്നു.
മയപ്പെടുത്തി യുഡിഎഫ്
ഈ ഘട്ടത്തിലാണ് കോണ്‍ഗ്രസും മുസ്ലീം ലീഗും നിലപാട് മയപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്. ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നും മാറ്റി നിര്‍ത്തുക മാത്രമാണ് ചെയ്തത് എന്നാണ് രമേശ് ചെന്നിത്തലയും പികെ കുഞ്ഞാലിക്കുട്ടിയും ഒരേ സ്വരത്തില്‍ പറയുന്നത്. ആഗ്രഹം ഉണ്ടെങ്കില്‍ ജോസ് പക്ഷത്തിന് തിരികെ വരാം എന്നും ഇവര്‍ പറയുന്നു.
തെറ്റായി പ്രചരിപ്പിച്ചു
കോട്ടയം ജില്ലാ പഞ്ചായത്തിലെ തര്‍ക്കത്തെ തുടര്‍ന്ന് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുപ്പിക്കേണ്ട എന്ന് മാത്രമാണ് തീരുമാനിച്ചത് എന്ന് രമേശ് ചെന്നിത്തല വിശദീകരിക്കുന്നു. പുറത്താക്കിയെന്ന് മാധ്യമങ്ങളാണ് തെറ്റായി പ്രചരിപ്പിച്ചത്. കേരള കോണ്‍ഗ്രസ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ് എന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസിലെ ഭിന്നത
കെഎം മാണിയുടെ മരണത്തിന് ശേഷം കേരള കോണ്‍ഗ്രസില്‍ രൂപപ്പെട്ട ഭിന്നത പരിഹരിക്കാന്‍ യുഡിഎഫ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ആ ശ്രമം പരാജയപ്പെട്ടതോടെ ജോസ് കെ മാണി വിഭാഗത്തേയും ജോസഫ് വിഭാഗത്തേയും രണ്ട് പാര്‍ട്ടികളായി പരിഗണിക്കാനാണ് തീരുമാനിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ഇരുകൂട്ടര്‍ക്കും ഇടയില്‍ വീതം വെയ്ക്കാന്‍ ആയിരുന്നു ധാരണ.
അനുനയത്തിന് വഴങ്ങിയില്ല
ആദ്യത്തെ 8 മാസം പ്രസിഡണ്ട് പദവിയില്‍ ഇരുന്ന ജോസ് കെ മാണി വിഭാഗം ധാരണ ലംഘിച്ചു തല്‍സ്ഥാനത്ത് തുടരുകയായിരുന്നു. ഇതോടെയാണ് പിജെ ജോസഫ് പരാതി ഉന്നയിച്ചത്. തുടര്‍ന്ന് പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നുവെങ്കിലും ജോസ് വിഭാഗം വഴങ്ങിയില്ല. ധാരണയേ ഇല്ല എന്നാണ് അവര്‍ നിലപാട് സ്വീകരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
വല്യേട്ടന്‍ മനോഭാവം ഇല്ല
ഇതോടെയാണ് യുഡിഎഫ് യോഗങ്ങളില്‍ നിന്നും ജോസ് കെ മാണി വിഭാഗത്തെ മാറ്റി നിര്‍ത്താന്‍ മുന്നണിയില്‍ തീരുമാനം എടുത്തത്. കോട്ടയത്തെ ധാരണ അംഗീകരിക്കുകയാണെങ്കില്‍ അന്ന് മുതല്‍ യോഗങ്ങളില്‍ പങ്കെടുക്കാമെന്നും ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫിന് വല്യേട്ടന്‍ മനോഭാവം ഇല്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഇനി ചർച്ചയില്ല
അതേസമയം തങ്ങളെ ചതിച്ചു എന്നാണ് ജോസ് കെ മാണി പക്ഷം പറയുന്നത്. കെഎം മാണിയുടെ രാഷ്ട്രീയത്തെയാണ് യുഡിഎഫില്‍ നിന്ന് പുറത്താക്കിയത്. തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നും ഇനി ചർച്ചയില്ല എന്നുമാണ് ചെന്നിത്തലയുടെ വാക്കുകള്‍ക്ക് മറുപടിയായി ജോസ് കെ മാണി പറഞ്ഞത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയുടേയും ഭാഗമാകേണ്ട എന്നാണ് ഇപ്പോല്‍ ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം.