പിജെ ജോസഫിനെതിരെ അടുത്ത നീക്കവുമായി ജോസ് കെ മാണി; അയോഗ്യരാക്കാൻ സ്പീക്കർക്ക് പരാതി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കം തീരുമാനമാകാതെ തുടരുന്നതിനിടെ പിജെ ജോസഫിനെതിരെയുളള നീക്കം ശക്തമാക്കി ജോസ് കെ മാണി. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം അടുത്തിടെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
ഇതോടെയാണ് ജോസഫ് വിഭാഗത്തിന് ജീവശ്വാസം ലഭിച്ചത്. എന്നാല്‍ ജോസഫ് വിഭാഗത്തിലെ എംഎല്‍എമാരെ അയോഗ്യരാക്കാനുളള നീക്കവുമായി ജോസ് കെ മാണി മുന്നോട്ട് തന്നെയാണ്. വിശദാംശങ്ങളിങ്ങനെ..
ഇരുട്ടടി പോലെ ഹൈക്കോടതി ഇടപെടല്‍
കെഎം മാണിയുടെ മരണശേഷം കേരള കോണ്‍ഗ്രസ് എമ്മില്‍ തുടരുന്ന അധികാര തര്‍ക്കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം വന്നതോടെ വിജയം ജോസ് പക്ഷത്തിനായിരുന്നു. പാര്‍ട്ടിയും പേരും ചിഹ്നവും ജോസ് വിഭാഗത്തിന് ലഭിച്ചു. യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ട ജോസ് വിഭാഗം ഇടത് പക്ഷത്തേക്ക് ചായുന്നതിനിടെയാണ് ഇരുട്ടടി പോലെ ഹൈക്കോടതി ഇടപെടല്‍.
ജോസിന്റെ കരുനീക്കങ്ങള്‍
പിജെ ജോസഫ് നല്കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജോസ് കെ മാണി വിഭാഗത്തിന് കേരള കോണ്‍ഗ്രസ് എം എന്ന പേരും രണ്ടില ചിഹ്നവും നല്കിയ ഉത്തരവിന് ഇടക്കാല സ്റ്റേ വിധിച്ചു. കേസ് അടുത്ത മാസം ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. അതിനിടെയാണ് ജോസഫ് വിഭാഗത്തിന് എതിരെ ജോസിന്റെ കരുനീക്കങ്ങള്‍.
പാര്‍ട്ടി വിപ്പ് ലംഘിച്ചു
പിജെ ജോസഫിനേയും മോന്‍സ് ജോസഫിനേയും അയോഗ്യരാക്കണം എന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം സ്പീക്കര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. പ്രഫസര്‍ എന്‍ ജയരാജ് ആണ് കത്ത് നല്‍കിയിരിക്കുന്നത്. ജോസഫും മോന്‍സ് ജോസഫും പാര്‍ട്ടി വിപ്പ് ലംഘിച്ചു എന്നാണ് ജോസ് പക്ഷം ആരോപിക്കുന്നത്.
അവിശ്വാസ പ്രമേയവും രാജ്യസഭാ തിരഞ്ഞെടുപ്പും
കഴിഞ്ഞ മാസം 24നാണ് സംസ്ഥാന സര്‍ക്കാരിനെതിരെയുളള യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നീക്കവും രാജ്യസഭാ തിരഞ്ഞെടുപ്പും നടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം വരുന്നതിന് മുന്‍പായിരുന്നു ഇത്. യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ടതിനാല്‍ സഹകരിക്കേണ്ട എന്നാണ് ജോസ് പക്ഷം തീരുമാനിച്ചത്.
ജോസഫ് പക്ഷവും വിപ്പ് നല്കി
ഇത് പ്രകാരം അവിശ്വാസ പ്രമേയ ചര്‍ച്ചയിലെ വോട്ടെടുപ്പില്‍ നിന്നും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നില്ക്കാന് ജോസ് പക്ഷം വിപ്പ് നല്കി. ജോസ് പക്ഷത്തെ റോഷി അഗസ്റ്റിനാണ് എംഎല്‍എമാരായ പിജെ ജോസഫ്, മോന്‍സ് ജോസഫ്, സിഎഫ് തോമസ് അടക്കമുളളവര്‍ക്ക് വിപ്പ് നല്‍കിയത്. മറുവശത്ത് ജോസഫ് പക്ഷവും വിപ്പ് നല്കി.
ജോസഫ് വിഭാഗം വോട്ട് ചെയ്തു
മോന്‍സ് ജോസഫ് ആണ് ജോസഫ് പക്ഷത്ത് നിന്ന് എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയത്. കെഎം മാണിയുടെ മരണശേഷം ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോന്‍സ് ജോസഫിനെ ആണ് വിപ്പായി തിരഞ്ഞെടുത്തത് എന്നാണ് ജോസഫ് പക്ഷം വാദിക്കുന്നത്. ഈ വിപ്പ് പ്രകാരം പിജെ ജോസഫ് അടക്കമുളളവര്‍ വോട്ട് ചെയ്യുകയും ചെയ്തു.
പൂർണമായും പുറന്തള്ളി
ഇതോടെയാണ് വിപ്പ് ലംഘനം ആരോപിച്ച് ജോസ് കെ മാണി വിഭാഗം അയോഗ്യതാ നീക്കത്തിലേക്ക് കടന്നിരിക്കുന്നത്. ജോസ് കെ മാണിയെ യുഡിഎഫ് പൂർണമായും പുറന്തള്ളിയെന്നാണ് സൂചനകൾ. കുട്ടനാട് സീറ്റ് ജോസഫ് പക്ഷത്തിനാണ് യുഡിഎഫ് നൽകിയിരിക്കുന്നത് . നേരത്തെ മധ്യസ്ഥ ചർച്ചകൾക്ക് മുൻകൈ എടുത്ത മുസ്സീം ലീഗ് ഇനി ചർച്ചകൾക്കില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
നോട്ടം ഇടത് പാളയത്തിലേക്ക്
യുഡിഎഫില്‍ നിന്ന് പുറത്താക്കപ്പെട്ട ജോസ് കെ മാണിയുടെ നോട്ടം ഇടത് പാളയത്തിലേക്കാണ്. എന്നാല്‍ സിപിഐയും എന്‍സിപിയും ജോസിന് മുന്നില്‍ വിലങ്ങ് തടിയായി നില്‍ക്കുകയാണ്. ജോസ് കെ മാണി വരുന്നതിനോട് എല്‍ഡിഎഫില്‍ സിപിഎമ്മിനാണ് താല്പര്യം. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലടക്കം കോട്ടയത്തുണ്ടാകുന്ന മുന്നേറ്റമാണ് സിപിഎം ലക്ഷ്യമിടുന്നത്.