പാലായില്‍ നിഷയല്ല ജോസ് കെ മാണി തന്നെ സ്ഥാനാര്‍ത്ഥി? രാജ്യസഭാംഗത്വം രാജിവെച്ചേക്കും
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരാകുമെന്ന ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. കേരള കോണ്‍ഗ്രസിലെ ഭിന്നതകള്‍ ഉപതിരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്ക യുഡിഎഫ് നേതൃത്വത്തിനുണ്ട്. ഇന്ന് തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് നേതൃയോഗം ചേരും. സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് വിട്ട് കൊടുക്കാന്‍ തിരുമാനിച്ചാലും ഉപാധികളോടെ മതിയെന്നാണ് പിജെ ജോസഫ് വിഭാഗത്തിന്‍റെ നിലപാട്. മാത്രമല്ല സ്ഥാനാര്‍ത്ഥിയെ അടിച്ചേല്‍പ്പിച്ചാല്‍ അംഗീകരിക്കില്ലെന്നും ജോസഫ് പക്ഷം വ്യക്തമാക്കുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ മോദിയെ പുകഴ്ത്തുന്നത് വെറുതേയല്ല; കോണ്‍ഗ്രസ് തന്ത്രം, കാരണം ഇതാണ്
ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസിന്‍റെ പേരാണ് സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്ന് വന്നിരുന്നതെങ്കിലും വര്‍ഷങ്ങളായി കെഎം മാണി മത്സരിച്ച സീറ്റില്‍ അദ്ദേഹത്തിന്‍റെ മകന്‍ ജോസ് കെ മാണി വരണമെന്നാണ് പല മണ്ഡലം കമ്മിറ്റികളും ആവശ്യമുയര്‍ത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ
ഉപാധികള്‍ വെച്ച് പിജെ ജോസഫ്
പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് നിശ്ചയിക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം തൊടുപുഴയില്‍ ചേര്‍ന്ന സ്റ്റിയറിങ് കമ്മറ്റി യോഗത്തിന് ശേഷം പിജെ ജോസഫ് അഭിപ്രായപ്പെട്ടത്. പലായിലെ സ്ഥാനാര്‍ത്ഥിയെ സമവായത്തിലൂടെ യുഡിഎഫ് തീരുമാനിക്കണം. ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചാലും പിന്തുണയ്ക്കുമെന്നായിരുന്നു പിജെ ജോസഫ് പരസ്യമായി അഭിപ്രായപ്പെട്ടത്. ഇതോടെ യുഡിഎഫ് നിഷയെ തന്നെ രംഗത്ത് ഇറക്കാനുള്ള സാധ്യതയേറിയിരുന്നു.
ജോസ് കെ മാണി സ്ഥാനാര്‍ത്ഥി?
എന്നാല്‍ സീറ്റ് സംബന്ധിച്ചും സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ചും പിജെ ജോസഫ് നിലപാട് മാറ്റിയതോടെ ജോസ് കെ മാണി തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് ഇപ്പോള്‍ മണ്ഡലം കമ്മിറ്റികള്‍ ആവശ്യപ്പെടുന്നത്. ഇതോടെ ജോസ് കെ മാണി തന്‍റെ രാജ്യസഭാംഗത്വം രാജിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസും സിറ്റിങ്ങ് എംഎല്‍എമാരെയാണ് മത്സരിപ്പിച്ചത്. ഈ മാതൃക പിന്തുടര്‍ന്ന് ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കണെന്നതാണ് മണ്ഡലം കമ്മിറ്റികള്‍ ആവശ്യപ്പെടുന്നത്.
മുസ്ലീം ലീഗിന്‍റെ പിന്തുണ
നിഷ സ്ഥാനാര്‍ത്ഥിയായാല്‍ പിന്തുണയ്ക്കുമെന്ന നിലപാട് പിജെ ജോസഫ് വിഭാഗം സ്വീകരിച്ചിട്ടുണ്ടെങ്കിലും മറ്റ് തര്‍ക്കങ്ങള്‍ ഉടലെടുത്താല്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചും എതിര്‍പ്പ് പ്രകടിപ്പിച്ചേക്കുമെന്ന വിലയിരുത്തലും ജോസ് കെ മാണി പക്ഷത്തിനുണ്ട്. അതേസമയം ജോസ് കെ മാണി തന്നെ മത്സരിച്ചാല്‍ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥി കാര്യത്തില്‍ കൂടുതല്‍ തര്‍ക്കങ്ങളിലേക്ക് നീങ്ങില്ലെന്നാണ് കണക്ക് കൂട്ടല്‍. ജോസ് കെ മാണിയെ മത്സരിപ്പിക്കുന്നതിന് മുസ്ലീം ലീഗിന്‍റെ പിന്തുണയും ഉണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് വിജയം
55 വർഷം തുടർച്ചയായി പാലായെ പ്രതിനിധീകരിച്ച കെഎം മാണി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രമായിരുന്നു പാലായില്‍ വിജയിച്ചത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച യുഡിഎഫിന് 33472 വോട്ടുകളുടെ മേല്‍ക്കൈ ആയിരുന്നു പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് മാത്രം ലഭിച്ചത്
ഭൂരിപക്ഷം അരലക്ഷം കടക്കും
അതുകൊണ്ട് തന്നെ ജോസ് കെ മാണി പാലായില്‍ മത്സരിച്ചാല്‍ ഭൂരിപക്ഷം അരലക്ഷം കടക്കുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. മാത്രമല്ല ജോസ് കെ മാണി രാജിവെച്ചാല്‍ ഒഴിവ് വരുന്ന രാജ്യസഭ സീറ്റില്‍ സിപിഎമ്മാണ് വിജയിക്കുക. അതുകൊണ്ട് തന്നെ ജോസ് കെ മാണിയെ വിജയിപ്പിക്കാന്‍ സിപിഎം കൂടി ശ്രമിച്ചേക്കുമെന്നാണ് പാര്‍ട്ടിയുടെ നിഗമനം. അതേസമയം ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കിയാലും പാര്‍ട്ടി ചിഹ്നമായ രണ്ടിലയില്‍ മത്സരിക്കാന്‍ അനുവദിക്കണമെങ്കില്‍ ഔദ്യോഗിക പക്ഷമായി തങ്ങളെ അംഗീകരിക്കണം എന്ന നിലപാട് പിജെ ജോസഫ് വിഭാഗം മുന്നോട്ട് വെച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
സമവായം എളുപ്പമാകില്ല
എന്നാല്‍ ജോസഫ് വിഭാഗത്തിന് സീറ്റ് ആവശ്യപ്പെടാന്‍ അധികാരമില്ലെന്നും ഔദ്യോഗിക പക്ഷം ആരാണെന്നത് സംബന്ധിച്ചുള്ള കേസ് കോടതിയിലാണെന്നും ജോസ് കെ മാണി വിഭാഗം ആവര്‍ത്തിച്ചേക്കും. ഇതാണ് ഇരു പാര്‍ട്ടികളുടേയും നിലപാടെങ്കില്‍ സമവായ ചര്‍ച്ചകള്‍ എളുപ്പമായേക്കില്ല. കെ എം മാണിയുടെ മരണത്തോടെയാണ് ചെയര്‍മാന്‍ സ്ഥാനം സംബനന്ധിച്ച് ഇരു പാര്‍ട്ടികളും തമ്മില്‍ തര്‍ക്കം ഉടലെടുത്തത്. തര്‍ക്കം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ ഡികെ ശിവകുമാര്‍; ദില്ലിയില്‍ സോണിയയുമായി തിരക്കിട്ട ചര്‍ച്ച