ബാലകൃഷ്ണപിള്ള പിള്ള യുഡിഎഫിലെത്തും? ജോസ് കെ മാണി എൽഡിഎഫിലേക്ക് തന്നെ!! സമവായമാകുന്നു
തിരുവനന്തപുരം; ജോസ് കെ മാണി വിഭാഗം ഒടുവിൽ എൽഡിലേക്ക് തന്നെ. ഇത് സംബന്ധിച്ച് സിപിഎമ്മിൽ ധാരണയായതായി റിപ്പോർട്ട്. മറ്റ് ഘടകകക്ഷികൾ എതിർത്തതോടെ കടുത്ത എതിർപ്പ് പുലർത്തിയ സിപിഐയ്ക്കും മറ്റ് വഴികളില്ലെന്നാണ് സിപിഎം വൃത്തങ്ങൾ നൽകുന്ന സൂചന. ജോസ് കെ മാണി വിഭാഗം എൽഡിഎഫിലേക്ക് വരുന്നതോടെ ഒറ്റ കേരള കോൺഗ്രസ് എന്ന ആശയമാണ് സിപിഎം മുന്നോട്ട് വെച്ചിരിക്കുന്നതെന്നാണ്. സീറ്റ് സംബന്ധിച്ച തർക്കങ്ങളിൽ പരിഹാരമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സിപിഐയുടെ ആശങ്കയിലും സമവായമുണ്ടായേക്കും. വിവരങ്ങൾ ഇങ്ങനെ
ഒറ്റ കേരള കോൺഗ്രസ്
തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ എത്തിക്കുകയാണ് എൽഡിഎഫ് ലക്ഷ്യം. സ്കറിയ തോമസാണ് ചർച്ചകൾക്ക് ഇടനിലക്കാരനായി നിൽക്കുന്നത്. ജോസ് വിഭാഗം എൽഡിഎഫിലേക്ക് എത്തുകയാണെങ്കിൽ ജോസ് പക്ഷവും ജനാധിപത്യ കേരള കോൺഗ്രസും സ്കറിയ തോമസ് വിഭാഗവും ലയിച്ച് ഒന്നാകണമെന്നാണ് സിപിഎം മുന്നോട്ട് വെച്ചത്.
വാഗ്ദാനം 13 സീറ്റ്
അങ്ങനെയെങ്കിൽ പാലാ സീറ്റ് ഉൾപ്പെടെ 13 സീറ്റുകൾ കേരള കോൺഗ്രസിന് ലഭിക്കും. പാലാ സീറ്റ് നൽകുന്നത് സംബന്ധിച്ച് തുടക്കം മുതൽ തന്നെ മണ്ഡലം എംഎൽഎയും എൻസിപി നേതാവുമായ മാണി സി കാപ്പൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ആരൊക്കെ വന്നാലും പോയാലും പാലാ വിട്ട് നൽകില്ലെന്നായിരുന്നു കാപ്പൻ പറഞ്ഞത്.
രാജ്യസഭ സീറ്റ് വാഗ്ദാനം
പാലാ സീറ്റ് ഒഴിയാൻ എൻസിപിയോട് എൽഡിഎഫ് പറഞ്ഞേക്കില്ലെന്നും കാപ്പൻ പറഞ്ഞിരുന്നു. എന്നാൽ പാലാ സീറ്റ് വിട്ട് നൽകാതൊരു സമവായം ജോസുമായി സാധിക്കില്ലെന്നതിനാൽ ജോസ് രാജിവെയ്ക്കുന്ന രാജ്യസഭ സീറ്റ് കാപ്പന് നൽകി എൻസിപിയെ അനുനയിപ്പിക്കാനാകുമെന്നാണ് സിപിഎം കണക്കാക്കുന്നത്.
മറ്റ് മണ്ഡങ്ങൾ ഇങ്ങനെ
പാലായ്ക്ക് പുറമെ കടുത്തുരുത്തി. ചങ്ങനാശ്ശേരി, പൂഞ്ഞാർ സീറ്റുകളും കുട്ടനാട് പേരാമ്പ്ര, തിരുവമ്പാടി , ഇരിക്കൂർ സീറ്റുകളും കേരള കോൺഗ്രസിന് നൽകും. തിരുവനന്തപുരത്തെ ഒരു സീറ്റ് കൂടി നൽകാമെന്ന് വാഗ്ദാനംഉണ്ട്. ജോസിനെതിരെ നിലപാട് കടുപ്പിച്ച സിപിഐയുടെ സീറ്റുകൾ നഷ്ടപ്പെടുത്തിയേക്കില്ല.
കാഞ്ഞിരപ്പള്ളി മണ്ഡലം
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വീടിരിക്കുന്ന കാഞ്ഞിരപ്പള്ളി മണ്ഡലം വിട്ടുകൊടുക്കാൻ സിപിഐ തയ്യാറാവില്ല. അതേസമയം കാഞ്ഞിരപ്പള്ളി മണ്ഡലം കൂടി തങ്ങൾക്ക് വേണെന്ന നിലപാടിലാണ് ജോസ് പക്ഷം. കാഞ്ഞിരപ്പള്ളി ലഭിച്ചില്ലെങ്കിൽ എൻ ജയരാജ് എംഎൽഎ ബലിയാടകും.
യുഡിഎഫിലേക്ക് മടങ്ങിയേക്കും
അത്തരമൊരു സാഹചര്യത്തിൽ ജയരാജനും കൂട്ടും യുഡിഎഫിലേക്ക് മടങ്ങി പോയേക്കും. അത് ജോസിന് കനത്ത തിരിച്ചടിയായേക്കും. ഇതിനോടകം തന്നെ പാർട്ടിയിൽ നിന്ന് മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ ജോസഫ് പക്ഷത്തേക്ക് പോയിട്ടുണ്ട്. കൂടുതൽ പേർ എത്തുമെന്ന് ജോസഫ് അവകാശപ്പെടുന്നുണ്ട്. എംഎൽഎമാർ ഉൾപ്പെടെയള്ളവർ എന്നാണ് ജോസഫ് അവകാശപ്പെട്ടത്.
അനുനയിപ്പിക്കാൻ ശ്രമം
ഈ സാഹചര്യത്തിൽ ആരേയും പിണക്കാതെ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനാണ് ജോസ് ശ്രമിക്കുന്നത്. കാഞ്ഞിരപ്പള്ളിക്ക് പകരം ഒരു പക്ഷേ ജയരാജനെ ചങ്ങനാശ്ശേരി മണ്ഡലം നൽകി അനുനയിപ്പിക്കാനാണ് ആലോചന. അതുമല്ലേങ്കിൽ കോതമംഗലം സീറ്റ് നൽകിയേക്കും. ഇത് സംബന്ധിച്ചും ചർച്ചകൾ പുരോഗമിക്കുകയാണ്.
തഴഞ്ഞേക്കുമെന്ന് സൂചന
അതേസമയം മൂന്ന് കേരള കോൺഗ്രസ് വിഭാഗവും ലയിച്ചാൽ ആർ ബാലകൃഷ്മപിള്ളയെ എൽഡിഎഫ് തഴഞ്ഞേക്കുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങൾ പാർട്ടിയുടെ ഏക എംഎൽഎയായ ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്നതായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
കടുത്ത അതൃപ്തിയിൽ
മന്ത്രിസ്ഥാനം ലഭിക്കാത്തിൽ കടുത്ത അതൃപ്തിയിലാണ് ഗണേഷ് കുമാർ. നിയമസഭ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് വമ്പൻ വിജയം നേടിയ ഗണേഷ്എൽഡിഎഫിൽ എത്തുന്നതിനും മുൻപ് തന്നെ മന്ത്രിസ്ഥാനത്തിനായി നീക്കം ശക്തമാക്കിയിരുന്നു. എന്നാൽ മുന്നണിക്ക് പുറത്തുള്ള പാർട്ി എന്ന നിലയിൽ എൽഡിഎഫ് ഈ ആവശ്യം തഴഞ്ഞു.
പരിഗണിക്കാതെ എൽഡിഎഫ്
പിന്നീട് മുന്നണിയുടെ ഭാഗമായപ്പോഴും ഇക്കാര്യം ആവശ്യപ്പെട്ടെങ്കില് എൽഡിഎഫ് ഇത് പരിഗമിച്ചിട്ടില്ല. ഏക അംഗം മാത്രം ഉള്ള കോൺഗ്രസ് എസിന് മന്ത്രിസ്ഥാനം ലഭിച്ചിട്ടും തങ്ങളെ അകറ്റി നിർത്തുന്നതിൽ പാർട്ടിയിൽ അതൃപ്തി ശക്തമാണ്. പാർട്ടി എൽഡിഎഫ് വിട്ടേക്കുമെന്നുള്ള അഭ്യൂഹം ഉയർന്നപ്പോൾ ഈ വാർത്ത നിഷേധിച്ച് അധ്യക്ഷമായ ആർ ബാലകൃഷ്ണ പിള്ള രംഗത്തെത്തിയിരുന്നു.
ചർച്ച നടത്തിയെന്ന്
അതേസമയം കെബി ഗണേഷ് കുമാർ കോൺഗ്രസിലെ ചില നേതാക്കളുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾക്ക് കേരള കോൺഗ്രസ് (ബി)യെ യുഡിഎഫിൽ എത്തിക്കാൻ താത്പര്യം ഉണ്ട്. എൻഎസ്എസിനും കേരള കോൺഗ്രസ് (ബി) യുഡിഎഫിൽ എത്തുന്നതാണ് താത്പര്യം.
ആർഎസ്പി നിലപാട്
എന്നാൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് ഇക്കാര്യത്തിൽ താത്പര്യമില്ല. പ്രാദേശിക നേതൃത്വത്തിനും ഇതേ നിലപാടാണ്. ആർഎസ്പിയുടെ കൂടി നിലപാട് അനുസരിച്ചാകും ഇക്കാര്യത്തിൽ യുഡിഎഫ് തിരുമാനം കൈക്കൊണ്ടേക്കുക. അതിനിടെ ജോസിനെ തിരികെയെത്തിക്കാനുള്ള അനുനയ ശ്രമങ്ങൾ യുഡിഎഫ് ശക്തമാക്കിയിട്ടുണ്ട്.