ജോസ് കെ മാണി വെട്ടിൽ, പാലായിൽ മത്സരിക്കാൻ തയ്യാറെടുത്ത് മാണിയുടെ മരുമകൻ, പോര് കുടുംബത്തിലും
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ഡിഎഫില്‍ ചേര്‍ന്ന ജോസ് കെ മാണിക്ക് മുന്നില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. നിരവധി നേതാക്കള്‍ ഇതിനകം ജോസഫ് പക്ഷത്തേക്ക് ചുവടുമാറിക്കഴിഞ്ഞു. അണികള്‍ക്കിടയിലും അതൃപ്തി പ്രകടം.
അതിനിടെ കെഎം മാണിയുടെ കുടുംബത്തില്‍ നിന്ന് തന്നെ ജോസ് കെ മാണിയുടെ തീരുമാനത്തിന് എതിരെ ശബ്ദം ഉയര്‍ന്നിരിക്കുകയാണ്. ജോസ് കെ മാണിയുടെ സഹോദരിയുടെ ഭര്‍ത്താവ് ആണ് എല്‍ഡിഎഫ് പ്രവേശത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. പാലായില്‍ മത്സരിക്കാനും തയ്യാറാണെന്ന് എംപി ജോസഫ് പറയുന്നു. ഇതോടെ ജോസ് കെ മാണി വെട്ടിലാവുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..
വാഗ്ദാനം 12 സീറ്റുകൾ
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലിയുളള തര്‍ക്കത്തിന്റെ ചുവട് പിടിച്ച് തങ്ങളെ യുഡിഎഫ് പുറത്താക്കി എന്നാരോപിച്ചാണ് ജോസ് പക്ഷം ഇടത് മുന്നണിയിലെത്തിയിരിക്കുന്നത്. ഉപാധികളില്ലാതെയാണ് മുന്നണി പ്രവേശം എന്ന് ജോസ് പറയുമ്പോഴും പാലായും കാഞ്ഞിരപ്പളളിയും അടക്കമുളള 12 സീറ്റുകള്‍ എല്‍ഡിഎഫ് ഉറപ്പ് നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കുടുംബത്തിൽ പടയൊരുക്കം
എന്നാല്‍ സ്വന്തം ക്യാമ്പിലെ പ്രമുഖ നേതാക്കളടക്കം യുഡിഎഫിലേക്ക് പോകുന്നതും രാഷ്ട്രീയ മാറ്റം അണികളെ ബോധ്യപ്പെടുത്താനാകാത്തതും ജോസ് കെ മാണിക്ക് തലവേദനയാണ്. അതിനിടെയാണ് കുടുംബത്തില്‍ നിന്ന് തന്നെ ജോസ് കെ മാണിക്ക് എതിരാളി ഉണ്ടായിരിക്കുന്നത്. കെഎം മാണിയുടെ മകളുടെ ഭര്‍ത്താവ് ആയ എംപി ജോസഫ് വകയാണ് പടയൊരുക്കം.
എല്‍ഡിഎഫില്‍ ഭാവി ഇല്ല
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ എംപി ജോസഫ് രാഷ്ട്രീയത്തില്‍ പുതുമുഖമാണ്. കേരള കോണ്‍ഗ്രസിന്റെ അഭിമാന പ്രശ്നമായ പാലാ സീറ്റില്‍ കണ്ണ് വെച്ചാണ് മാണിയുടെ മരുമകന്റെ ഇപ്പോഴത്തെ രംഗ പ്രവേശം. ജോസ് കെ മാണിയ്ക്ക് എല്‍ഡിഎഫില്‍ ഭാവി ഇല്ലെന്ന് എംപി ജോസഫ് പറയുന്നു. അധികം വൈകാതെ തന്നെ ജോസ് കെ മാണിക്ക് ഇടത് മുന്നണി ബന്ധം ഉപേക്ഷിക്കേണ്ടി വരും.
മാണി പോലും ഒത്തുപോയില്ല
സിപിഎമ്മുമായുളള ബന്ധം കേരള കോണ്‍ഗ്രസ് അണികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതല്ലെന്നും എംപി ജോസഫ് പറഞ്ഞു. കെഎം മാണിക്ക് പോലും ഇടത് മുന്നണിയുമായി ഒത്തുപോകാന്‍ സാധിച്ചിരുന്നില്ല. അദ്ദേഹം പോലും എല്‍ഡിഎഫില്‍ നിന്ന് തിരികെ യുഡിഎഫിലേക്ക് തന്നെ എത്തുകയായിരുന്നു. രണ്ട് വര്‍ഷം മാത്രമാണ് അദ്ദേഹം ഇടതുപക്ഷത്ത് നിന്നത് എന്നും ജോസഫ് പറഞ്ഞു.
പാലാ സീറ്റിൽ മത്സരിക്കാം
ജോസ് കെ മാണിയുടെ ഈ രാഷ്ട്രീയ നിലപാടിനോട് താന്‍ യോജിക്കുന്നില്ല. ബാര്‍ കോഴക്കേസിന്റെ പേരില്‍ കെഎം മാണിയെ മാനസികമായി വേട്ടയാടിയ പ്രസ്ഥാനമാണ് സിപിഎം എന്നും എംപി ജോസഫ് കുറ്റപ്പെടുത്തി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റില്‍ നിന്ന് മത്സരിക്കാനുളള താല്പര്യവും ജോസഫ് വെളിപ്പെടുത്തി.
കോൺഗ്രസ് ആവശ്യപ്പെട്ടാൽ
കോണ്‍ഗ്രസ് പ്രവര്ത്തകന് എന്ന നിലയ്ക്ക് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പാലാ സീറ്റില്‍ നിന്നും മത്സരിക്കാന്‍ തയ്യാറാണെന്നും ജോസഫ് വ്യക്തമാക്കി. അരനൂറ്റാണ്ടിലേറെക്കാലം കെഎം മാണി അടക്കി വാണ പാല മണ്ഡലം അദ്ദേഹത്തിന്റെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പനിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്തിരുന്നു.
ഏത് വിധത്തിലും തോല്‍പ്പിക്കും
എന്‍സിപിയില്‍ നിന്നും പാലാ സീറ്റ് പിടിച്ചെടുത്ത് ജോസ് കെ മാണിക്ക് നല്‍കാനാണ് സിപിഎം നീക്കം. ജോസ് കെ മാണി പാലായില്‍ മത്സരിക്കുകയാണ് എങ്കില്‍ ഏത് വിധത്തിലും തോല്‍പ്പിക്കുമെന്ന് പിജെ ജോസഫ് വെല്ലുവിളിച്ച് കഴിഞ്ഞു. പാലാ സീറ്റ് കോണ്‍ഗ്രസിന് വിട്ട് കൊടുക്കാന്‍ പിജെ ജോസഫ് തയ്യാറായേക്കില്ല. എന്നാല്‍ കഴിഞ്ഞ തവണത്തെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പാലാ സീറ്റ് ഏറ്റെടുത്തേക്കും.
Recommended Video