പാലായിലെ ട്വിസ്റ്റ്!!! ഇനി കാപ്പിലും കരിങ്കോഴയ്ക്കലും തമ്മില്‍ നേർക്കുനേർ... വീണ്ടും പിളർപ്പ്?
കോട്ടയം: പാലാ മണ്ഡലം എന്നാല്‍ കെഎം മാണിയുടെ സ്വന്തം എന്നല്ലാതെ ഒന്നും പറയാനുണ്ടായിരുന്നില്ല. കൊടികുത്തിയ വമ്പന്മാര് വന്ന് നിന്നിട്ടും കൈവിട്ടുപോകാത്ത മണ്ഡലം. 1967 മുതല്‍ 2019 വരെ 'മാണിസാര്‍' അല്ലാതെ വേറെ ആര്‍ക്കും ഒരു സാധ്യതയും കല്പിക്കാത്ത മണ്ഡലം.
കോട്ടയത് 6 സീറ്റ്; ആകെ 12 സീറ്റില്‍ വിജയ പ്രതീക്ഷ, ജോസിന്റെ വരവോടെ ഭരണത്തുടര്‍ച്ചയ്ക്ക് സിപിഎം
അതാണ് 2019 ല്‍ കെഎം മാണിയുടെ മരണത്തിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്, യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അട്ടിമറിച്ച് പാലായില്‍ വിജയം കൊയ്തത്. ഇടതുപക്ഷം അത്രയേറെ ആഹ്ലാദിച്ച ഒരു തിരഞ്ഞെടുപ്പ് വിജയം അടുത്തകാലത്ത് വേറെയുണ്ടാവില്ല. എന്നാല്‍ ഇപ്പോള്‍ അതേ പാലാ മണ്ഡലവും മാണി സി കാപ്പനും ഇടതുമുന്നണിയ്ക്ക് മുന്നില്‍ കീറാമുട്ടിയായി. അതിന്റെ അണിയറക്കഥകള്‍ ഇങ്ങനെ...
മാണിമാരുടെ പാല
കെഎം മാണി അന്തരിച്ചെങ്കിലും മറ്റൊരു മാണിയെ എംഎല്‍എ ആയി കിട്ടിയ മണ്ഡലം ആണ് പാല. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ ഈറ്റില്ലമായ ഈ മണ്ഡലത്തില്‍, കേരള രാഷ്ട്രീയത്തില്‍ അത്രയൊന്നും പ്രസക്തമല്ലാത്ത എന്‍സിപി എന്ന ദേശീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ് ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചത്. കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ആ പരാജയം. കെഎം മാണിയ്ക്ക് അത് കാണേണ്ടിവന്നില്ല എന്നത് മാത്രമാണ് ആശ്വാസം.
കരിങ്കോഴയ്ക്കലും കാപ്പിലും
കരിങ്കോഴയ്ക്കല്‍ കുടുംബവും കാപ്പില്‍ കുടുംബവും തമ്മിലുള്ള ചേര്‍ച്ചയില്ലായ്മ പാലായിലെ മയില്‍ക്കുറ്റികള്‍ക്ക് പോലും സുപരിചിതമാണെന്ന് വേണമെങ്കില്‍ സിനിമ ഡയലോഗ് ചേര്‍ത്ത് പറയാം. പാലാ രാഷ്ട്രീയത്തില്‍ അതൊരു സത്യവും ആണ്. ഒരിക്കലും വിജയിക്കാത്ത ഒരു പോരില്‍ വിജയിച്ച് നില്‍ക്കുകയാണ് മാണി സി കാപ്പന് ഇപ്പോള്‍.
വിട്ടുകൊടുക്കാന്‍ പറ്റുമോ?
അങ്ങനെ പൊരിഞ്ഞ പോരാട്ടത്തിനൊടുവില്‍, കെഎം മാണിയുടെ അഭാവത്തില്‍ മാണി സി കാപ്പന് പിടിച്ചെടുത്തതാണ് പാലാ സീറ്റ്. രാഷ്ട്രീയത്തിനപ്പുറത്തേക്ക് മാണി സി കാപ്പന്റെ വ്യക്തിപരമായ വിജയമായിട്ടാണ് അദ്ദേഹം അതിനെ കാണുന്നത്. ആ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ഘടകങ്ങള്‍ ഏറെ നിര്‍ണായകമായിരുന്നു എന്നത് വേറെ കാര്യം.
ജോസ് കെ മാണിയ്ക്കും
യുഡിഎഫ് വിട്ടുപോരുമ്പോള്‍ ജോസ് കെ മാണിയ്ക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിയ്ക്കും പാലാ മണ്ഡലം ഏറെ നിര്‍ണായകമാണ്. കെഎം മാണിയുടെ ലെഗസി നിലനിര്‍ത്തുക എന്ന വലിയ ഉത്തരവാദിത്തവും പേറിയാണ് ജോസ് കെ മാണി വരുന്നത്. അപ്പോള്‍ പാലാ മണ്ഡലം വിട്ടുകൊടുക്കാന്‍ അദ്ദേഹം തയ്യാറാകുമോ എന്നതും ചോദ്യം.
സിപിഎമ്മിന്റെ കാര്യം
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലം പിടിച്ചെടുത്തതില്‍ സിപിഎമ്മിന്റെ പ്രകടനവും ഏറെ നിര്‍ണായകമായിരുന്നു. മാണി സി കാപ്പന്റെ വ്യക്തിപരമായ വോട്ടുകൊണ്ടും എന്‍സിപിയുടെ വോട്ടുകൊണ്ടും പിടിച്ചെടുക്കാവുന്ന ഒരു മണ്ഡലം അല്ല പാല മണ്ഡലം. അക്കാര്യം സിപിഎമ്മിന് നന്നായി അറിയുകയും ചെയ്യാം.
എന്‍സിപിയും കേരള കോണ്‍ഗ്രസ്സും
കേരളത്തിലെ സാഹചര്യത്തില്‍ എന്‍സിപി ആണോ കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി ഗ്രൂപ്പ് ആണോ വലുത് എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉണ്ടാകൂ. കേരള കോണ്‍ഗ്രസ് എന്നത് തന്നെ ആയിരിക്കും. അതുകൊണ്ട് തന്നെ എല്‍ഡിഎഫിന്റെ തീരുമാനം മൊത്തത്തിലുളള രാഷ്ട്രീയ നേട്ടം പരിഗണിച്ചുകൊണ്ട് മാത്രമായിരിക്കും.
കാപ്പന് പിണങ്ങിയാല്‍
കാപ്പന് പിണങ്ങിയാല്‍ എന്നല്ല, ഇപ്പോള്‍ തന്നെ പിണക്കത്തിലാണ്. അതിന്റെ ഭാഗമാണ് കോണ്‍ഗ്രസ്സുമായി നടത്തുന്ന രഹസ്യ ചര്‍ച്ചകള്‍. എന്‍സിപി ദേശീയ നേതൃത്വവുമായും മാണി സി കാപ്പന് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കേരളത്തിലെ മറ്റ് നേതാക്കളേക്കാള്‍ ദേശീയ നേതൃത്വവുമായി കാപ്പന് അടുത്ത ബന്ധവും ഉണ്ട്.
പിളര്‍ന്നാലോ...
പാലാ സീറ്റിന്റെ കാര്യത്തില്‍ മാണി സി കാപ്പന് കടുംപിടുത്തം പിടിച്ചാല്‍ പിന്നെ ഒറ്റ സാധ്യതയേ ഉള്ളു. അത് എന്‍സിപിയുടെ പിളര്‍പ്പായിരിക്കും. മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗം എന്തായാലും എല്‍ഡിഎഫ് വിട്ടുപോകാന്‍ സാധ്യതകള്‍ വളരെ കുറവാണ്. മാണി സി കാപ്പന് കേരളത്തിലെ എന്‍സിപി പിളര്ക്കുമോ എന്ന് മാത്രമാണ് ഇനി അറിയേണ്ടത്.
ചര്‍ച്ചകള്‍ക്കുള്ള സാധ്യത
വിവാദം പാലാ സീറ്റിന്റെ കാര്യത്തില്‍ ആണ് എന്നതാണ് ഏറ്റവും വലിയ പ്രശ്നം. ജോസ് കെ മാണിയ്ക്കാണെങ്കിലും മാണി സി കാപ്പന് ആണെങ്കിലും ഈ മണ്ഡലം ഒരു വൈകാരിക പ്രശ്നമാണ്. അതില്‍ പ്രായോഗിക നയം എന്ന ഒന്ന് നടപ്പിലാവുകയും ഇല്ല.
ഉറപ്പിച്ചുകഴിഞ്ഞു
ജോസ് കെ മാണിയും എല്‍ഡിഎഫും തമ്മില്‍ ധാരണയായിക്കഴിഞ്ഞു എന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. കോട്ടയത്ത് പാല അടക്കം അഞ്ച് സീറ്റുകള്‍, മൊത്തം 12 സീറ്റുകള്‍ എന്നതാണ് ധാരണ. ഇനി അറിയേണ്ടത് മാണി സി കാപ്പന്റെ പ്രതികരണം മാത്രം.
'പാലാ' കടക്കാൻ ഉറച്ച് എൽഡിഎഫ്.. രാഷ്ട്രീയ ട്വിസ്റ്റിന് സാധ്യത.. ജോസിന്റെ നിർണായക പ്രഖ്യാപനം ഇന്ന്
Recommended Video