ജോസ് കെ മാണി പണി തരുമോയെന്ന് ആശങ്ക; മുന്നണി പ്രവേശനത്തില്‍ നിര്‍ദേശം മുന്നോട്ട് വെച്ച് സിപിഎം
കോട്ടയം: നാളെ കോട്ടയത്ത് ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തോടെ കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗം ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരു കക്ഷികളും തമ്മിലുള്ള സീറ്റ് വീതം വെപ്പ് അടക്കമുള്ള ചര്‍ച്ചകള്‍ക്ക് ഇതിനോടകം തുടക്കം കുറിച്ചിട്ടുണ്ട്. അതേസമയം, തന്നെ ആദ്യം സഹകരണം, പിന്നീട് ഘടകക്ഷിയെന്ന ഫോര്‍മുല സ്വീകാര്യമല്ലെന്ന് സിപിഎം ജോസ് കെ മാണിയെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ സഹകരണം
ആദ്യം ഇടതുമുന്നണിയുടെ ഭാഗമാവാനുള്ള രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുക. തുടര്‍ന്ന് എല്‍ഡിഎഫ് കേരള കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യും. പിന്നീട് ഔദ്യോഗിക മുന്നണി പ്രവേശനം എന്ന നിര്‍ദേശമാണ് ജോസ് കെ മാണിക്ക് മുന്നില്‍ സിപിഎം മുന്നോട്ട് വെച്ചിരുന്നത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ സഹകരണം പിന്നീട് ഘടകക്ഷിയെന്ന ഫോര്‍മുലയായിരുന്നു ജോസ് കെ മാണിയുടെ മനസ്സിലുണ്ടായിരുന്നത്.
കേരള കോൺഗ്രസിലെ ചര്‍ച്ചകള്‍
ഇതിന് തയ്യാറല്ലെന്നും ഇടത് അനുകൂല നിലപാടിനൊപ്പം ഘടകകക്ഷിയാകുമെന്ന പ്രഖ്യാപനവുമാണ് പ്രതീക്ഷിക്കുന്നതെന്ന് സിപിഎം കേരള കോണ്‍ഗ്രസിനെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സഹകരണത്തിലൂടെ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടുക പിന്നീട് ഘടകകക്ഷിയുമെന്ന തരത്തിൽ കേരള കോൺഗ്രസിൽ ചർച്ചകൾ സജീവമായിരുന്നു.
അണികള്‍ എങ്ങനെ സ്വീകരിക്കും
ഇടതുമുന്നണിയിലേക്ക് പോവാനുള്ള തീരുമാനം അണികള്‍ എങ്ങനെ സ്വീകരിക്കുമെന്നതിനെ കുറിച്ച് കേരള കോണ്‍ഗ്രസിന് ആശങ്കയുണ്ട്. ഇതിനൊരു പരീക്ഷണ തട്ടകമായി തദ്ദേശ തിരഞ്ഞെടുപ്പിനെ കാണാമെന്നാണ് ജോസ് കെ മാണി വിഭാഗം കരുതിയിരുന്നത്. വിജയങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ ഇടത് പ്രവേശനം അണികളും അംഗീകരിക്കുന്നുവെന്ന് മനസ്സിലാക്കാം.
തന്ത്രപരമായ നീക്കം
മറിച്ചായാല്‍ ഇടത് പ്രവേശനത്തില്‍ നിന്ന് പിന്നോട്ട് പോയി നിയമസഭാ തിരഞ്ഞെടുപ്പോടെ യുഡിഎഫിലേക്ക് മടങ്ങാനുള്ള സാധ്യതകളും ജോസിന് മുന്നിലുണ്ട്. ജോസിന്റെ ഈ തന്ത്രപരമായ നീക്കം മനസ്സിലാക്കിയാണ് ഉടന്‍ തന്നെ ഘടകക്ഷിയാവണമെന്ന നിര്‍ദേശം സിപിഎം മുന്നോട്ട് വെച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒപ്പം നിന്ന് നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ തിരികെ യുഡിഎഫിലേക്ക് മടങ്ങിയാല്‍ അത് ഇടതിന് വലിയ തിരിച്ചടിയാവും
പിജെ ജോസഫ് കൂടെയില്ലാത്തത് പരിഗണിക്കണം
അതേസമയം ചര്‍ച്ചകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റിൻെറ കാര്യത്തിലും സിപിഎം നിലപാട് വ്യക്തമാക്കിയതായാണ് സൂചന. 2016 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭാഗമായി മത്സരിച്ച സീറ്റുകളെന്ന ആവശ്യമാണ് ജോസ് കെ മാണി വിഭാഗം മുന്നോട്ട് വെക്കുന്നത്. എന്നാല്‍ പിജെ ജോസഫ് ഇന്ന് കൂടെയില്ലാത്തത് പരിഗണിക്കണമെന്നാണ് സിപിഎം വാദം.
കെഎം മാണി-പിജെ ജോസഫ് ലയനം
2010 ലെ കെഎം മാണി-പിജെ ജോസഫ് ലയനത്തിന് മുമ്പുള്ള സീറ്റ് അടിസ്ഥാനമാക്കി ചര്‍ച്ച നടത്താമെന്നാണ് സിപിഎം അറിയിച്ചിരിക്കുന്നത്. നിയമസഭാ സീറ്റുകളുടെ കാര്യത്തിലും ഇതേ ഫോര്‍മുലയാണ് സിപിഎം മുന്നോട്ട് വെക്കുന്നത്. ഈ ഫോര്‍മുലക്ക് ജോസും വഴങ്ങിയിട്ടില്ല. 13 സീറ്റുകളാണ് അവര്‍ ലക്ഷ്യം വെക്കുന്നത്.
10 സീറ്റില്‍ കുറയാതെ
10 സീറ്റില്‍ കുറയാതെ നല്‍കാമെന്ന സൂചനയാണ് സിപിഎം നല്‍കിയിരിക്കുന്നത്. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളുമായി ബന്ധപ്പെട്ട് എന്‍സിപിയും സിപിഐയും കടത്തു എതിര്‍പ്പാണ് ഉന്നയിക്കുന്നത്. പാലാ സീറ്റ് നല്കി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറില്ലെന്നാണ് എന്‍സിപി അറിയിച്ചിരിക്കുന്നത്. രാജ്യസഭ സീറ്റ് വാങ്ങി പാലാ വിട്ടുകൊടുക്കുമെന്ന വാര്‍ത്ത മാണി സി കാപ്പന് നിഷേധിച്ചു.
എന്‍സിപിയെ അനുനയിപ്പിക്കാം
നിലപാട് കടുപ്പിച്ചെങ്കിലും എന്‍സിപിയെ അനുനയിപ്പിക്കാന്‍ കഴിയുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ. എതിര്‍പ്പുകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. എല്‍ഡിഎഫ് സിറ്റിങ് സീറ്റുകളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് നിര്‍ദേശവും ജോസ് കെ മാണിക്ക് മുമ്പാകെ സിപിഎം നേതാക്കള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.
സീറ്റുകളുടെ പട്ടിക
തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിതരണം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ജില്ലാ അടിസ്ഥാനത്തിലാണ് പുരോഗമിക്കുന്നത്. ജോസ് വിഭാഗത്തെ ഉൾക്കൊള്ളുന്ന തരത്തിലാകണം സീറ്റ് ചർച്ചകളെന്ന് കീഴ്ഘടകങ്ങള്‍ക്ക് നേതൃത്വം നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ജോസ് വിഭാഗത്തിന് നൽകാൻ കഴിയുന്ന സീറ്റുകളുടെ പട്ടിക ഏരിയ, ലോക്കൽ കമ്മിറ്റികളില്‍ നിന്നും സിപിഎം ശേഖരിച്ചിട്ടുമുണ്ട്.
പ്രചാരണം തുടങ്ങാന്‍
തദ്ദേശ തിരഞ്ഞെുടുപ്പിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പുകള്‍ പൂര്‍ത്തിയായി വരികയാണ്. ഡിസംബറില്‍ തന്നെ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനമാണ് സിപിഎം ആഗ്രഹിക്കുന്നത്. ഇത് സാധ്യമായാല്‍ മാത്രമേ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഇടതിന് സാധിക്കുകയുള്ളു.
കേരള കോണ്‍ഗ്രസിന് 9 സീറ്റുകള്‍ നല്‍കും, യുഡിഫിന്റെ 6 സീറ്റ് പിടിക്കും, ഇടത് തന്ത്രം ഇങ്ങനെ
Recommended Video