ജോസിന്‍റെ ഇടതുമുന്നണി പ്രവേശനം എളുപ്പമാകില്ല, പാര്‍ട്ടി പിളരും; കോണ്‍ഗ്രസിന് ചിരി
കോട്ടയം: ഏറെ നാളായി കയ്യാലപ്പുറത്തെ തേങ്ങപോലെ നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ്, ജോസഫ് വിഭാഗങ്ങളുടെ കാര്യത്തില്‍ യുഡിഎഫ് അന്തിമ തീരുമാനമെടുക്കുന്നതാണ് ഇന്ന് കണ്ടത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മുന്നണി വിടുമെന്ന സമ്മര്‍ദ്ദം ഇരുവിഭാഗങ്ങളും ദീര്‍ഘനാളായി യുഡിഎഫില്‍ ചെലുത്തിക്കൊണ്ടിരിക്കുകയായിരുന്നു.
ഒത്തുതീര്‍പ്പിനായി യുഡിഎഫ് പരമാവധി ശ്രമിച്ചെങ്കിലും വഴങ്ങാന്‍ ഇരുവിഭാഗവും തയ്യാറായില്ല. ഒടുവില്‍ ന്യായവും മുന്നണി മര്യാദകളുമൊക്കെ വെച്ച് തൂക്കി നോക്കിയ യുഡിഎഫ് ജോസ് കെ മാണി വിഭാഗത്തെ കയ്യൊഴിയാന്‍ തീരുമാനിക്കുകയായിരുന്നു. മുന്നണിക്ക് പുറത്തായ ജോസിന്‍റെ കാര്യത്തില്‍ ഇനിയെന്ത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
കയ്യാലപ്പുറത്തെ തേങ്ങ
കയ്യാലപ്പുറത്തെ തേങ്ങയിപ്പോള്‍ ഇടവഴിയില്‍ കിടക്കുകയാണ്. അതിനെ ആരുടെ കൂടാരത്തില്‍ എത്തും എന്നുള്ളതാണ് ചോദ്യം. യുഡിഎഫില്‍ തന്നെ തിരികെ എത്തുമോ? കഴിഞ്ഞ ഭരണകാലയളവില്‍ മാണിക്കെതിരായി പടപൊരുതിയ എല്‍ഡിഎഫ് പാളയത്തില്‍ ചേക്കേറുമോ? ഇനി അതൊന്നുമല്ല കേരള രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം കുറിച്ചുകൊണ്ട് ബിജെപിക്കൊപ്പം കൂടുമോ? എന്ന് തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്.
Recommended Video
മുന്നണി മാറ്റം
യുഡിഎഫ് വിട്ടാല്‍ എല്‍ഡിഎഫ്, എല്‍ഡിഫ് വിട്ടാല്‍ യുഡിഎഫ് എന്നതാണ് കേരളത്തിലെ പ്രാദേശിക പാര്‍ട്ടികള്‍ കാലങ്ങളായി സ്വീകരിച്ച് പോരുന്ന ഒരു നിലപാട്. പിസി ജോര്‍ജ്ജിനെ പോലുള്ള ചിലര്‍ ഇടക്കാലത്ത് ഇതിന് വിപരീതമായ നീക്കവും നടത്തിയിട്ടുണ്ട്. യുഡിഎഫ് വിട്ട പിസി ജോര്‍ജ്ജ് ഇടക്കാലത്തി ബിജെപി സഖ്യത്തിലേക്ക് മാറിയെങ്കിലും അദ്ദേഹം തിരികെ പോവുകയും ചെയ്തു.
എല്‍ഡിഎഫില്‍ എത്തുമോ
ഈ സാഹചര്യത്തില്‍ യുഡിഎഫ് പുറത്താക്കിയ ജോസ് കെ മാണി എല്‍ഡിഎഫില്‍ എത്തുമോയെന്ന ചോദ്യമാണ് സ്വാഭാവികമായും ഇപ്പോള്‍ ഉയരുന്നത്. ജോസിനെ കൂടെ കൂട്ടാന്‍ സിപിഎമ്മിന് താല്‍പര്യം ഉണ്ടെങ്കിലും അത് അത്ര എളുപ്പമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഒട്ടേറ കടമ്പകളാണ് ഇക്കാര്യത്തില്‍ ജോസിനും സിപിഎമ്മിനും മുന്നില്‍ ഉള്ളത്.
ചര്‍ച്ചകള്‍
കേരള കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ തുടങ്ങിയ ഘട്ടത്തില്‍ തന്നെ ജോസ് കെ മാണിയെ മുന്നണിയില്‍ എത്തിക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് ഇടതുമുന്നണി വ്യത്തങ്ങളെ ഉദ്ധരിച്ച് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കെഎം മാണിയുടെ സ്മാരകത്തിന് ബജറ്റില്‍ അഞ്ചുകോടി രൂപ അനുവദിച്ചത് ജോസ് കെ മാണിയെ ലക്ഷ്യം വെച്ചാണെന്നും വിലയിരുത്തലുണ്ടായി.
ഇടതിലെ എതിര്‍പ്പ്
എന്നാല്‍ ചാടിക്കയറി ജോസ് കെ മാണിയെ സ്വീകരിക്കാതെ അദ്ദേഹം എന്ത് തീരുമാനിക്കുന്നുവെന്ന് കാത്തിരിക്കുകയാണ് സിപിഎം. ജോസിന്‍റെ ഇടത് മുന്നണി പ്രവേശനത്തില്‍ പ്രധാന തടസ്സമായി നിലനില്‍ക്കുന്നത് സിപിഐയുടെ കടുത്ത എതിര്‍പ്പാണ്. ഇടതുമുന്നണി വിപുലീകരണത്തിന്‍റെ പ്രശ്നം ഇപ്പോള്‍ വരുന്നില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയത്.
പ്രശ്നങ്ങളുണ്ടായെന്ന് വരാം
കേരള കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുണ്ടായെന്ന് വരാം. ചിലപ്പോള്‍ വെന്‍റിലേറ്ററിലായെന്നും വരും. അത് അവര്‍ അനുഭവിക്കേണ്ട വിഷയമാണ്. അവരെയൊന്നും രക്ഷിക്കേണ്ട ബാധ്യത ഇടതുമുന്നണിക്കില്ലെന്നും കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല, നയത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരികെ പോവണം
സിപിഎം നേരിടുന്ന പ്രശ്നം ഇത്തരത്തിലാവുമ്പോള്‍ തന്നെ എല്‍ഡിഎഫില്‍ ചേക്കേറുന്നതില്‍ ജോസ് പക്ഷത്തിനുള്ളിലും എതിര്‍പ്പ് ശക്തമാണ്. യുഡിഎഫ് പുറത്താക്കിയെങ്കിലും ചര്‍ച്ചകള്‍ നടത്തി മുന്നണിയിലേക്ക് തിരിച്ച് കയറണമെന്ന ആവശ്യം ചില നേതാക്കള്‍ക്കുണ്ട്. ഇടത് മുന്നണി പ്രവേശനം വലിയ തിരിച്ചടിയാവും മധ്യകേരളത്തില്‍ നല്‍കുകയെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
പോകില്ല
തീരുമാനം പുനഃപരിശോധിക്കണമെന്നും മുന്നണിയിൽ നിന്ന് പുറത്താക്കിയാലും പോകില്ലെന്നും ജോസ് വിഭാഗം നേതാവ് സ്റ്റീഫന്‍ ജോര്‍ജ്ജിന്‍റെ പ്രസ്താവനയും ശ്രദ്ധേയമാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവി വിട്ടുകൊടുക്കേണ്ടി വന്നാലും യുഡിഎഫില്‍ തന്നെ തിരികെ എത്താനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം.
പിളര്‍പ്പ്
ഇതിനെയെല്ലാം മറികടന്ന് ഇടത് മുന്നണിയിലേക്ക് ചേക്കാറാന്‍ തീരുമാനിച്ചാല്‍ ജോസ് വിഭാഗത്തിനുള്ളിലും പിളര്‍പ്പ് ഉണ്ടായേക്കും. ഇവര്‍ സ്വതന്ത്രമായോ ജേസഫ് പക്ഷത്തോടൊപ്പമോ ചേര്‍ന്ന് യുഡിഎഫില്‍ തന്നെ തുടര്‍ന്നേക്കും. ഈ ഒരു സാധ്യതയും മുന്നില്‍ കണ്ടാണ് ജോസ് വിഭാഗത്തെ പുറത്താക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് യുഡിഎഫ് എത്തിയത്.
യുഡിഎഫില്‍ തുടരണം
ജോസ് വിഭാഗത്തിലെ എംഎല്‍എമാരായ എന്‍ ജയരാജും റോഷി അഗസ്റ്റിനും യുഡിഎഫില്‍ തുടരണമെന്ന നിലപാടുള്ളവരാണ്. രണ്ട് പേരുടെ മണ്ഡലങ്ങള്‍ യുഡിഎഫ് സ്വാധീന മേഖലകളാണ്. യുഡിഎഫില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ റോഷി അഗസ്റ്റിന്‍ ആഞ്ഞടിച്ചെങ്കിലും ഇടതുമുന്നണി പ്രവേശനത്തെ കുറിച്ച് അദ്ദേഹം ഒന്നും അഭിപ്രായപ്പെട്ടില്ല.
സഭയും എന്‍എസ്എസും
സഭയുടെയും എന്‍എസ്എസിന്‍റെ നിലപാട് മുന്നണിയില്‍ തുടരണമെന്നതുമാണ്. ഏക ലോകസഭാംഗമായ തോമസ് ചാഴിക്കാടനും പ്രിയം യുഡിഎഫിനോടാണ്. ഈ സാഹചര്യത്തില്‍ മുന്നണിമാറ്റം എന്നത് ജോസിന് മുന്നില്‍ വലിയ വെല്ലുവിളിയാണ്. പ്രാദേശിക തലത്തില്‍ നേരത്തെ എല്‍ഡിഎഫുമായി സഹകരിച്ചതാണ് മറുപക്ഷം ചൂണ്ടിക്കാണിക്കുന്നത്.
ബിജെപിയിലേക്കോ
ഇനി ബിജെപിയിലേക്കാണ് പോവാനാണ് ജോസിന്‍റെ തീരുമാനമെങ്കില്‍ അത് വലിയ തിരിച്ചടികള്‍ക്ക് വഴിവെക്കുമെന്ന് അഭിപ്രായപ്പെടുന്നവര്‍ പാര്‍ട്ടിയിലുണ്ട്. എന്‍എസ്എസ് പിന്തുണ ലഭിച്ചാലും പാര്‍ട്ടിയുടെ പ്രവര്‍ത്തകരും വലിയൊരു വിഭാഗംനേതാക്കളും ഇതിനോട് മുഖം തിരിഞ്ഞ് നില്‍ക്കും. ചുരുക്കത്തില്‍ മുന്നണിയില്‍ നിന്നുള്ള പുറത്താക്കല്‍ ജോസിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
തരൂർ തരം താണുവെന്ന് അനുപം ഖേർ; പറപ്പിച്ച് ശശി തരൂർ; നടന് വയറ് നിറച്ച് കൊടുത്ത് മറുപടി