കോട്ടയത്ത് 16 സീറ്റുകള്‍ വരെ നേടും; യുഡിഎഫ് തകരും, ഇടതുമുന്നണി ചരിത്ര വിജയം നേടുമെന്ന് ജോസ് കെ മാണി
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തില്‍ ജനം വിധിയെഴുതുമ്പോള്‍ ശ്രദ്ധാകേന്ദ്രമാവുന്നത് കോരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റമാണ്. പതിറ്റാണ്ടുകളായി യുഡിഎഫിന്‍റെ നട്ടെല്ലായി നില്‍ക്കുന്ന കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റത്തിലൂടെ മധ്യകേരളത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഇടത് നേതാക്കള്‍ അവകാശപ്പെടുന്നത്. യുഡിഎഫ് ആവട്ടെ പരമാവധി കരുതലോടെയാണ് മധ്യകേരളത്തിലെ തിരഞ്ഞെടുപ്പനെ നോക്കിക്കാണുന്നത്. എന്നാല്‍ കെഎം മാണിയെ ചതിച്ചവര്‍ക്കുള്ള മറുപടി ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാവുമെന്നാണ് ജോസ് കെ മാണി അഭിപ്രായപ്പെടുന്നത്.
ജോസ് കെ മാണി
കെഎം മാണിയെ ചതിച്ചവര്‍ക്ക് ഈ തിരഞ്ഞെടുപ്പിലൂടെ ജനം മറുപടി പറയും. മധ്യകേരളത്തില്‍ വലിയ രാഷ്ട്രീയ മാറ്റം ഉണ്ടാകും. ഇടതമുന്നണിക്ക് വലിയ മുന്നേറ്റമാവും മേഖലയില്‍ ഇത്തവണ ഉണ്ടാവുകയെന്നും ജോസ് കെ മാണി പറഞ്ഞു. കെഎം മാണിയെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയം മുന്നോട്ട് വെച്ച് യുഡിഎഫിനെ പ്രതിരോധിക്കുന്ന തന്ത്രമാണ് അവസാന നിമിഷവും ജോസ് കെ മാണി പയറ്റുന്നത്.
മധ്യകേരളത്തില്‍
മധ്യകേരളത്തിന്‍റെ വിധിയെഴുത്ത് കെഎം മാണിയെ ചതിച്ചവര്‍ക്ക് എതിരായി വോട്ട് ചെയ്തുകൊണ്ടായിരിക്കും. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടത് സര്‍ക്കാറിന്‍റെ നാല് വര്‍ഷത്തെ ഭരണ വികസന നേട്ടങ്ങളും ഇതോടൊപ്പം തിരഞ്ഞെടുപ്പില്‍ ജനം ചര്‍ച്ച ചെയ്യും. ഇത് മൂലം തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടം ആവും എല്‍ഡിഎഫ് ഉണ്ടാക്കുകയെന്നും ജോസ് കെ മാണി പറയുന്നു.
പിജെ ജോസഫ് പറയുന്നത്
സമീപകാലത്തെ രാഷ്ട്രീയ വിവാദങ്ങളൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. രണ്ടില വാടിത്തളരും എന്ന് പിജെ ജോസഫ് പറയുന്നത് ഭയം കൊണ്ടാണ്. ഇത്രനാളും രണ്ടിലക്ക് വേണ്ടി ഓടി നടന്നവരാണ് പിജെ ജോസഫ് വിഭാഗം എന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് അതിരമ്പുഴയിൽ മർദ്ദനമേറ്റെന്ന വാർത്ത ജോസ് കെ മാണി നിഷേധിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി നടക്കുന്ന രാഷ്ട്രീയ നാടകം മാത്രമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
കോട്ടയം ജില്ലയിൽ
കേരള കോൺഗ്രസിന്റെ ഇടതുമുന്നണി പ്രവേശനം കൊണ്ട് കോട്ടയം ജില്ലയിൽ എൽഡിഎഫിന് നേട്ടം ഉണ്ടാകും. കോട്ടയം ജില്ലാ പഞ്ചായത്ത് ഇടതുമുന്നണി പിടിച്ചെടുക്കും. പാലാ നഗരസഭയിലും നേട്ടം ആവര്‍ത്തിക്കും. പാലായ്ക്ക് സമീപമുള്ള കേരള കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളിലും ജില്ലയിലുടനീളവും ഇടതുമുന്നണി മികച്ച വിജയം നേടുമെന്നും ജോസ് കെ മാണി അവകാശപ്പെട്ടു.
കെ എം മാണി
കെ എം മാണിയെ പിന്തുണച്ചവർ തങ്ങൾക്കൊപ്പമുണ്ടാകുമെന്നും മാണിയെ ചതിച്ചവർക്കുള്ള തിരിച്ചടിയാകും ഈ തിരഞ്ഞെടുപ്പെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷവും ജോസ് കെ മാണി പറഞ്ഞു. മാണിയെ സ്നേഹിച്ചവർക്ക് രണ്ടില ചിഹ്നത്തെ ഒരിക്കലും തള്ളിപ്പറയാൻ സാധിക്കില്ല, ആ ചിഹ്നത്തിനായി പി ജെ ജോസഫ് വിഭാഗം നടത്തിയ പരാക്രമങ്ങൾ ജനങ്ങൾ കണ്ടതാണെന്നും ജോസ് കെ മാണി പറഞ്ഞു.
പാലാ നഗരസഭ
മുത്തോലി, കരൂർ, കൊഴുവനാൽ, രാമപുരം തുടങ്ങിയ പഞ്ചായത്തുകളിൽ സമ്പൂര്‍ണ്ണ വിജയമാണ് ജോസ് കെ മാണി വിഭാഗം അവകാശപ്പെടുന്നത്. നഗരസഭയിൽ 18 സീറ്റോളം വിജയിക്കുമെന്നാണ് ജോസ് കെ മാണി ക്യാമ്പിന്റെ വിലയിരുത്തൽ. മികച്ച സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. പരിചയസമ്പത്തിനും പുതുമുഖങ്ങള്‍ക്കും ഒരുപോലെ പരിഗണന നല്‍കിയിട്ടുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.
ജില്ലാ പഞ്ചായത്തില്‍
കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റത്തോടെ 22 അംഗ കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മാത്രമായിരുന്നു ഭരണം മാറ്റം ഉണ്ടാവാതിരുന്നത്. തിരഞ്ഞെടുപ്പില്‍ 16 സീറ്റുകള്‍ വരെയാണ് ഇടതുമുന്നണി നേതാക്കള്‍ പ്രതീക്ഷിക്കുന്നു. അതേസമയം മറുവശത്ത് പിജെ ജോസഫ് വിഭാഗത്തെ മുന്‍ നിര്‍ത്തിയാണ് യുഡിഎഫ് പ്രതിരോധം.
പിജെ ജോസഫും
നിലവിൽ ഭരണങ്ങാനം, കുറവിലങ്ങാട് അടക്കമുള്ള അഞ്ച് സീറ്റുകളിൽ ജോസ് കെ മാണിയും പിജെ ജോസഫും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. ചങ്ങനാശ്ശേരി, ഏറ്റുമാനൂർ എന്നീ നഗരസഭകളിലും ജോസ് കെ മാണി വിഭാഗത്തെ മുന്‍നിര്‍ത്തി അധികാരം പിടിക്കാമെന്ന് ഇടത് പക്ഷം പ്രതീക്ഷിക്കുന്നു. മികച്ച പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഈ മേഖലയില്‍ നടന്നതെന്നും നേതാക്കള്‍ പറയുന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിൽ സമഗ്രാധിപത്യം പുലർത്തുക വഴി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഗുണം ഉണ്ടാകും എന്നാണ് ജോസ് കെ മാണി ക്യാമ്പിന്റെ ആത്മവിശ്വാസം. മുന്നണിയില്‍ കൂടുതൽ സീറ്റുകൾ ജില്ലയിൽ നേടിയെടുക്കാൻ ഇത് ഗുണമാകും. ശക്തി തെളിയിക്കുന്നതിലൂടെ സിപിഐയും എന്‍സിപിയും ഉയർത്താൻ പോകുന്ന സമ്മർദ്ദതന്ത്രങ്ങൾ മറികടക്കാനും കഴിയുമെന്നും ജോസ് കെ മാണി ക്യാമ്പ് കണക്ക് കൂട്ടുന്നു.
ഒതുക്കിയാല്‍ ഒതുങ്ങുന്ന നേതാവല്ല വിഎസ് എന്ന് നടന്‍ അപ്പാനി ശരത്: പിണറായി ഭരണത്തിനും വിലയിരുത്തല്‍
Recommended Video