യുഡിഎഫ് പുറത്താക്കിയ ശേഷം ഒരു നേതാവും ചർച്ചയ്ക്ക് വന്നില്ല, കോൺഗ്രസിനെതിരെ ജോസ് കെ മാണി
കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനം നീണ്ടുപോവുകയാണ്. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജന്മദിനമായ ഇന്ന് മുന്നണി പ്രവേശനം സംബന്ധിച്ച് നിര്‍ണായക പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.
എന്നാല്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷവും മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനം ഉണ്ടായിട്ടില്ല. അതിനിടെ കോണ്‍ഗ്രസിനെ തുറന്ന് കടന്നാക്രമിച്ചിരിക്കുകയാണ് ജോസ് കെ മാണി. കേരള കോണ്‍ഗ്രസിനോട് കോണ്‍ഗ്രസ് കാണിച്ചത് കടുത്ത രാഷ്ട്രീയ വഞ്ചന ആണെന്ന് ജോസ് കെ മാണി തുറന്നടിച്ചു. തങ്ങളെ മുന്നണിയില്‍ നിന്ന് പുറത്താക്കിയതിന് ശേഷം ഒരുവിധ ചര്‍ച്ചയ്ക്കും യുഡിഎഫിലെ ഒരു നേതാവും തയ്യാറായിട്ടില്ലെന്നും ജോസ് കെ മാണി ആരോപിച്ചു.
കേരള കോണ്‍ഗ്രസിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് ജോസ് കെ മാണി വിമര്‍ശനം ഉന്നയിച്ചത്. പിജെ ജോസഫിന് എതിരെയും ജോസ് കെ മാണി കടുത്ത വിമര്‍ശനം ഉന്നയിച്ചു. പിജെ ജോസഫും കൂട്ടരും സ്വന്തം വിഭാഗത്തെ വഞ്ചിച്ച ഒറ്റുകാരെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി. കേരള കോണ്‍ഗ്രസിനെ ഉന്‍മൂലനം ചെയ്യാനുളള പദ്ധതിയുടെ കൂടെയാണ് പിജെ ജോസഫും കൂട്ടരും നിന്നതെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി.
കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് ഉടന്‍ പ്രഖ്യാപിക്കുമെന്ന് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷമുളള വാര്‍ത്താ സമ്മേളനത്തില്‍ ജോസ് കെ മാണി പറഞ്ഞു. കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണിയിക്കുന്നത് കേരള കോണ്‍ഗ്രസ് ആയിരിക്കും. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുളള തയ്യാറെടുപ്പുകള്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിക്കഴിഞ്ഞുവെന്നും ജോസ് കെ മാണി പറഞ്ഞു.പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുളള തിരിച്ചടിയാകും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലമെന്നും ജോസ് വിഭാഗം പറയുന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുന്നത് സംബന്ധിച്ച് സിപിഎമ്മുമായി ജോസ് വിഭാഗം ധാരണയില്‍ എത്തിയിട്ടുണ്ടെന്നാണ് സൂചന. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ തങ്ങള്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന വാര്‍ഡുകളുടെ വിവരം കേരള കോണ്‍ഗ്രസ് സിപിഎമ്മിന് കൈമാറിയിട്ടുണ്ട്. ജോസും കൂട്ടരും ഇടത് മുന്നണിയിലേക്ക് വരുന്നതിനോട് ഘടകക്ഷികളായ എന്‍സിപിക്കും സിപിഐക്കും പൂര്‍ണസമ്മതമില്ല എന്നതാണ് കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം വൈകിപ്പിക്കുന്നത്.