കണക്ക് കൂട്ടൽ പിഴയ്ക്കാതെ ജോസ്.. ഇടതുപ്രവേശം ക്ലൈമാക്സിലേക്ക്;സീറ്റ് ധാരണകൾ,അനുനയ നീക്കവുമായി സിപിഎം
കോട്ടയം; ജോസ് കെ മാണിയുടെ ഇടതുപ്രവേശത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച ധാരണകളിലായിരുന്നു അനിശ്ചിതത്വം നിലനിന്നിരുന്നത്. കോട്ടയത്തെ ഉൾപ്പെടെയുള്ള മൂന്ന് നിയമസഭ സീറ്റുകൾ സംബന്ധിച്ചായിരുന്നു കല്ലുകടി ഉടലെടുത്തിരുന്നത്. ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് ജോസ് കാ മാണിയുടെ മുന്നണി പ്രവേശനം സാധ്യമാകുമോയെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമായി.
ഇതിനിടയിലാണ് സംസ്ഥാന രാഷ്ട്രീയത്തിൽ പിജെ ജോസഫ് മറ്റൊരു വെടിപൊട്ടിച്ചത്. ജോസ് കെ മാണി എൽഡിഎഫിലേക്കല്ല മറിച്ച് എൻഡിഎയിലേക്ക് പോകാനാണ് ഒരുങ്ങുന്നതെന്നായിരുന്നു ജോസഫ് പറഞ്ഞത്. ബിജെപി സംസ്ഥാന അധ്യക്ഷനും ഇതേ നിലപാട് ആവർത്തിച്ചു. ഇതോടെ ജോസ് കെ മാണിയെ ബിജെപി റാഞ്ചും മുൻപ് മുന്നണിയിലെത്തിക്കാനുള്ള നീക്കത്തിന് വേഗം പകർന്നിരിക്കുകയാണ് സിപിഎം. നടപടി ക്ലൈമാക്സിലേക്കെത്തിയിരിക്കുകയാണ്. പുതിയ വിവരങ്ങള്‍
അനുനയിപ്പിക്കാൻ സിപിഎം
ജോസ് കെ മാണിയേയും കൂട്ടരേയും മുന്നണിയിലെത്തിക്കാനുള്ള അന്തിമ ചർച്ചകളിലായിരുന്നു സിപിഎം. എന്നാൽ പാലാ, കുട്ടനാട്, കാഞ്ഞിരപ്പള്ളി സീറ്റുകൾ സംബന്ധിച്ച് ധാരണയിലെത്താൻ സാധിച്ചില്ല. സീറ്റുകൾ വിട്ട് നൽകാൻ സിപിഐയും എൻസിപിയും തയ്യാറാകാതിരുന്നതോടെ ഇവരെ അനുനയിപ്പിക്കാനുള്ള നീക്കത്തിലായിരുന്നു സിപിഎം.
മറ്റൊരു ട്വിസ്റ്റെന്ന്
ഇതിനിടെയാണ് സിപിഎമ്മിനെ ഞെട്ടിച്ച് കണ്ട് പിജെ ജോസഫ് സംസ്ഥാന രാഷ്ട്രീയത്തിൽ മറ്റരു ട്വിസ്റ്റിനാണ് സാധ്യതയെന്ന വെളിപ്പെടുത്തൽ നടത്തിയത്. ജോസും കൂട്ടരും ബിജെപിയിലേക്കാണ് പോകുകയെന്നായിരുന്നു പിജെ ജോസഫ് വ്യക്തമാക്കിയത്. ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് പോകില്ല എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പറഞ്ഞു. ഇതോടെയാണ് ചർച്ചകൾക്ക് സിപിഎം വേഗം പകർന്നത്.
തിങ്കളാഴ്ചയോടെ പ്രഖ്യാപനം
ഇതോടെ സീറ്റ് ചർച്ചകൾ സംബന്ധിച്ച് അന്തിമ ധാരണ ആയിട്ടില്ലേങ്കിലും തിങ്കളാഴ്ച തന്നെ ഇടതുമുന്നണി പ്രവേശനം ജോസ് കെ മാണി പ്രഖ്യാപിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. മുന്നണിയിൽ എത്തിയതിന് പിന്നാലെ സീറ്റ് ചർച്ചകൾ നടത്താമെന്നാണ് ഇപ്പോൾ സിപിഎം വ്യക്തമാക്കിയിരിക്കുന്നത്.
തദ്ദേശതിരഞ്ഞെടുപ്പിൽ
തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ചാൽ മാത്രമേ നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് സംബന്ധിച്ച് ധാരണകളിൽ എത്താൻ സാധിക്കുകയെന്നും സിപിഎം വ്യക്തമാക്കുന്നു. കഴിഞ്ഞ പ്രാവശ്യം മത്സരിച്ച സീറ്റുകൾ ഉൾപ്പെടെ 20 സീറ്റാണ് സിപിഎമ്മിനോട് ജോസ് കെ മാണി വിഭാഗം ആവശ്യപ്പെട്ടത്. എന്നാൽ 11 സീറ്റുകൾ വരെയാണ് നിലവിലെ ധാരണ.
സിറ്റിംഗ് സീറ്റുകൾ
സിപിഎമ്മിന്റെ സിറ്റിങ്ങ് സീറ്റുകളായ പേരാമ്പ്ര റാന്നി ചാലക്കുടി സീറ്റുകളെ കുറിച്ച് തർക്കം നിലനിൽക്കുന്നുണ്ട്. മാത്രമല്ല പാലാ സീറ്റിൽ യാതൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന് കട്ടായം പറഞ്ഞിരിക്കുകയാണ് എൻസിപി. രൂക്ഷവിമർശനമാണ് ജോസ് കെ മാണിക്കും കൂട്ടർക്കുമെതിരെ പാലാ എംഎൽഎ മാണി സി കാപ്പൻ ഉയർത്തിയിരിക്കുന്നത്.
വൈകാരിക ബന്ധം പറയേണ്ട
മാണിയല്ല ഇപ്പോൾ പാലാ എംഎൽഎ. ആ വൈകാരിക ബന്ധം പറഞ്ഞ് ആരും വരേണ്ട മാണി സി കാപ്പന്‍ പറഞ്ഞു. രാജ്യസഭാ സീറ്റ് ആര്‍ക്കുവേണമെന്നും കാപ്പൻ ചോദിച്ചു. മാണിസാറിന് പാലാ ഭാര്യയാണെങ്കില്‍ എന്നെ സംബന്ധിച്ച് അത് എന്റെ ചങ്കാണ്. അത് വിട്ടിട്ട് പോവുന്ന പ്രശ്‌നമില്ല. ഇവിടുത്തെ ജനങ്ങള്‍ എനിക്ക് തന്നതാണത്, കാപ്പൻ പറഞ്‍ഞു.
മൂന്ന് സീറ്റുകൾ
എന്‍സിപി വിജയിച്ച മൂന്ന് സീറ്റുകളും വിട്ടുനല്‍കില്ല. അത് ചോദിക്കുന്നത് ശരിയല്ല. 15 വര്‍ഷത്തോളം അടുപ്പിച്ച് യുദ്ധം ചെയ്ത് വിജയിച്ചതാണ് ഞാൻ. ഇടതുമുന്നണിയിലേക്ക് ജോസ് എത്തുമെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞതല്ലാതെ അത്തരമൊരു ചർച്ച മുന്നണിയിൽ ഉണ്ടായിട്ടില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.
ചിന്തിക്കാൻ പോലും സാധിക്കില്ല
അതേസമയം പാലാ കൈവിട്ടുള്ള രാഷ്ട്രീയം ചിന്തിക്കാൻ പോലും സാധിക്കില്ലെന്നാണ് ഡോ എൻ ജയരാജ് എംഎൽഎ പ്രതികരിച്ചത്. ഏത് മുന്നണിയിലായാലും പാലാ സീറ്റിനാണ് മുനൻതൂക്കം. പാലാ വിട്ട് നൽകാതെ യാതൊരു വിട്ടുവീഴ്ചയ്ക്കും സാധ്യത ഇല്ലെന്നും ജയരാജ് നിലപാട് കടുപ്പിച്ചു.
മത്സരിക്കണമെന്ന്
ഇടതുമുന്നണിയുടെ ഭാഗമായി 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിച്ച് വിജയിക്കാനാണ് ജോസ് കെ മാണി ലക്ഷ്യമിടുന്നത്.പാലായില്‍ മത്സരിക്കാനായി നിലവിലെ രാജ്യസഭാ സ്ഥാനം രാജിവെയ്ക്കാനുള്ള നീക്കത്തിലാണ് ജോസ്. നിലവിലെ സാഹചര്യത്തിൽ എൽഡിഎഫിന് തുടർഭരണം ലഭിക്കുകയാണെങ്കിൽ മന്ത്രിസ്ഥാനം ലഭിക്കുമെന്നും ജോസ് പ്രതീക്ഷിക്കുന്നു.
സിപിഐ നിലപാട്
അതേസമയം കാഞ്ഞിരപ്പള്ളി സീറ്റ് വിട്ട് കൊടുക്കുന്ന കാര്യത്തിൽ സിപിഐക്കും എതിർപ്പുണ്ട്. ജോസിനെ മുന്നണിയിലേക്ക് എടുക്കുന്നതിൽ കടുത്ത എതിർപ്പാണ് സിപിഐ കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചത്. ഈ സാഹചര്യത്തിൽ എൻസിപിയേയും സിപിഐയേയും അനുനയിപ്പിക്കാനുള്ള തീവ്രശ്രമങ്ങളാണ് നടക്കുന്നത്.
'ജോസ് ഇടത്തോട്ട് പോയാലും വോട്ട് യുഡിഎഫിനായിരിക്കും, അണികള്‍ പോവില്ല'; ആത്മവിശ്വാസത്തോടെ നേതാക്കള്‍
ഡൊണാൾഡ് ട്രംപിനല്ല, നിങ്ങളുടെ വോട്ട് ബൈഡന് നൽകൂ..; യുഎസ് ജനതയോട് ഗ്രേറ്റ തുന്‍ബര്‍ഗ്
ലാലേട്ടന്‍ ഭീമനിലേയ്ക്ക് പ്രവേശിച്ചിരുന്നു,അര്‍ജ്ജുനനെ പോലെ തളര്‍ന്നവനാണ് ഞാനെന്ന് വിഎ ശ്രീകുമാര്‍
അസാധാരണം; ജസ്റ്റിസ് രമണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തയച്ച് ജഗൻ മോഹൻ റെഡ്ഡി