ജോസിന് അടവുകൾ പിഴയ്ക്കുന്നു.. കീറാമുട്ടിയായി 3 സീറ്റുകൾ.. ഇടതുപ്രവേശനത്തിൽ കടുത്ത ആശങ്ക
കോട്ടയം; കേരള കോൺഗ്രസിന്റെ ജൻമദിനമായ ഇന്ന് ഇടതുമുന്നണി പ്രവേശം സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനം ജോസ് കെ മാണ് നടത്തുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ പാർട്ടി ചിഹ്നവും പേരും സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനുള്ള സ്റ്റേ ഹൈക്കോടതി നീട്ടിയ പശ്ചാത്തലത്തിൽ ഇപ്പോൾ ധൃതിപിടിച്ച് പ്രഖ്യാപനം വേണ്ടതില്ലെന്നാണ് പാർട്ടിയിൽ ഉയർന്ന വികാരം. ഈ മാസം 31 വരെയാണ് സ്റ്റേ നീട്ടിയത്. കേസ് പത്തൊമ്പതാം തീയതി വീണ്ടും പരിഗണിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ പി ജെ ജോസഫായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതി വിധി
ഹൈക്കോടതിയിൽ നിന്ന് അനുകൂല തിരുമാനമുണ്ടായാൽ ഇന്ന് തന്നെ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക ചർച്ചകൾക്ക് തുടക്കമിടാം എന്നതായിരുന്നു പാർട്ടി നിലപാട്. എന്നാൽ ഹൈക്കോടതി സ്റ്റേ നീട്ടിയെങ്കിലും അടുത്തയാഴ്ചയോടെ അന്തിമ തിരുമാനം പാർട്ടി പ്രതിക്ഷിക്കുന്നുണ്ട്. ചിഹ്നം തങ്ങള്‍ക്ക് തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജോസ് കെ മാണിയും കൂട്ടരും.

പാർട്ടി ചിഹ്നവും പേരും
ചിഹ്നം ലഭിക്കുന്നതോടെ ഔദ്യോഗിക കേരള കോണ്‍ഗ്രസ് എന്ന പ്രതീതി കൈവരും. അതോടെ കൂടുതല്‍ നേതാക്കളെ കൂടെ നിർത്തി എൽഡിഎഫ് പ്രവേശനം കരുത്തുറ്റതാക്കാമെന്നാണ് ജോസ് വിഭാഗം കരുതുന്നത്. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ചുള്ള ധാരണകൾ ആണ് ഇപ്പോൾ ഇടതുമുന്നണി പ്രവേശത്തിൽ ജോസിനും സിപിഎമ്മിനുമിടയിൽ കീറാമുട്ടിയായിരിക്കുന്നത്.

ഉടക്ക് നിലനിൽക്കുന്നത്
പാലായും കുട്ടനാടും കാഞ്ഞിരപ്പള്ളി സീറ്റുകളിലുമാണ് ഉടക്ക് നിലനിൽക്കുന്നത്. പാലാ വിട്ട് കൊടുക്കില്ലെന്ന് എൻസിപി നിലപാട് കടുപ്പിച്ചിരിക്കുകയാണ്. രാജ്യസഭ സീറ്റ് എൻസിപിക്ക് നൽകി പാലാ ജോസ് കെ മാണിക്ക് നൽകാമെന്നായിരുന്നു സിപിഎമ്മിന്റെ ആലോചന. എന്നാൽ സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് എൻസി നേതൃത്വം വ്യക്തമാക്കുന്നു.

കടുപ്പിച്ച് എൻസിപി
പാലാ പൊരുതി നേടിയ സീറ്റാണെന്നും രാജ്യസഭയിലേക്ക് ആരുടേയും ഔദാര്യത്തിൽ പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും എൻസിപി നേതാവും പാലാ എംഎൽഎയുമായ മാണി സി കാപ്പൻ വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് അല്ല, 2021 ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാലായിൽ ഇടത് സ്ഥാനാർത്ഥി താൻ തന്നെ അയിരിക്കുമെന്നാണ് മാണി സി കാപ്പൻ പറഞ്ഞിരിക്കുന്നത്.

വിട്ടുനിൽകാൻ സാധിക്കില്ല
എന്‍സിപിയുടെ സിറ്റിങ് സീറ്റുകള്‍ വിട്ടുനല്‍കാന്‍ സാധിക്കില്ലെന്നതാണ് ദേശീയ നേതൃത്വത്തിന്‍റെയും സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്.എന്നാൽ പാലായെന്നത് ജോസ് കെ മാണിയെ സംബന്ധിച്ച് അഭിമാന വിഷയമാണ്. കെഎം മാണിയുടെ തട്ടകമായ പാലാ അദ്ദേഹത്തിന്റെ മരണത്തോടെയാണ് കേരള കോൺഗ്രസിന് നഷ്ടമായത്.

മന്ത്രിസ്ഥാനവും
അതേസമയം ഇടതുമുന്നണിയുടെ ഭാഗമായി 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിച്ച് വിജയിക്കാനാണ് ജോസ് കെ മാണി ലക്ഷ്യമിടുന്നത്.പാലായില്‍ മത്സരിക്കാനായി നിലവിലെ രാജ്യസഭാ സ്ഥാനം രാജിവെയ്ക്കാനുള്ള നീക്കത്തിലാണ് ജോസ്. നിലവിലെ സാഹചര്യത്തിൽ എൽഡിഎഫിന് തുടർഭരണം ലഭിക്കുകയാണെങ്കിൽ മന്ത്രിസ്ഥാനം ലഭിക്കുമെന്നും ജോസ് പ്രതീക്ഷിക്കുന്നു.

സിപിഐ നിലപാട്
പാലാ സീറ്റ് ലഭിച്ചില്ലെങ്കിൽ മുന്നണി മാറ്റം സംബന്ധിച്ച് അണികൾക്കിടയിൽ എന്ത് പറഞ്ഞ് പിടിച്ച് നിൽക്കുമെന്ന ആശങ്കയും ജോസിനുണ്ട്. സീറ്റ് ലഭിക്കാതെ വരുന്നത് പാർട്ടി അണികളുടെ എതിർപ്പിന് കാരണമാകും എന്നും ജോസ് കണക്ക് കൂട്ടുന്നു. അതേസമയം സിപിഐയും നിലപാട് കടുപ്പിച്ചിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുകൊടുക്കാൻ അവർ തയ്യാറായല്ല.

അതൃപ്തി അറിയിച്ച് ജില്ലാ ഘടകം
കോട്ടയം ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം ജോസിന്റെ വരവിൽ അതൃപ്തി പരസ്യമാക്കുകയും ചെയ്തു. ജോസ് കെ മാണി വരുന്നത് യാതൊരു ഗുണവും മുന്നണിക്ക് വരുത്തില്ലെന്നായിരുന്നു പാർട്ടി ജില്ലാ സെക്രട്ടറി പ്രതികരിച്ചത്. ജോസ് കെ മാണി യുഡിഎഫ് വിടുന്നതില്‍ അദ്ദേഹത്തിനൊപ്പമുള്ളവര്‍ക്ക് തന്നെ ശക്തമായ എതിർപ്പുണ്ടെന്നായിരുന്നു ജില്ലാ നേതൃത്വം പ്രതികരിച്ചത്.

ആശങ്കയിൽ എൻ ജയരാജ്
അണികളിലെ വലിയൊരു വിഭാഗവും യുഡിഎഫ് വിടുന്നതിൽ അതൃപ്തരാണ്. അതുകൊണ്ടുതന്നെ ജോസ് കെ മാണി എല്‍ഡിഎഫിലെത്തിയാല്‍ നേട്ടം പ്രതീക്ഷിക്കേണ്ടതില്ല. വലിയ അല്‍ഭുതമൊന്നും സംഭവിക്കുമെന്ന് കരുതുന്നില്ലെന്നും ജില്ലാ സെക്രട്ടറി സികെ ശശധരന്‍ പറഞ്ഞിരുന്നു. സിപിഐയുടെ ഉടക്കോടെ കാഞ്ഞിരപ്പള്ളിയിൽ അനിശ്ചിതത്വം നിലനിൽക്കുന്നത് ജോസ് പക്ഷത്തെ ഡോ എൻ ജയരാജ് എംഎൽഎയെ ആശങ്കപ്പെടുത്തുന്നുണ്ട്.

പിജെ ജോസഫ് പക്ഷത്തേക്കോ?
സീറ്റ് ലഭിച്ചില്ലേങ്ിൽ ജയരാജ് പിജെ ജോസഫ് പക്ഷത്തേക്ക് പോകുമെന്ന ആശങ്ക ജോസ് കെ മാണി വിഭാഗത്തേയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
അതേസമയം സിപിഐയുമായും എൻസിപിയുമായും കൂടുതൽ ചർച്ച നടത്തി സമവായത്തിൽ എത്താമെന്നാണ് സിപിഎം കണക്കാക്കുന്നത്. അതേസമയം
നിലവിൽ തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ജോസ് പക്ഷവുമായി സിപിഎം ധാരണയിൽ എത്തിയിട്ടുണ്ടെന്നാണ് വിവിരം.

തദ്ദേശ തിരഞ്ഞെടുപ്പ്
നേരത്തേ മത്സരിക്കാൻ ഉദ്ദേശിക്കുന്ന സീറ്റുകള് സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ ജോസ് വിഭാഗത്തോട് സിപിഎം ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം കോട്ടയം ജില്ലയിലെ 22 ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ 11 എണ്ണം ജോസ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് സീറ്റുകളുടെ ലിസ്റ്റും കൈമാറിയിട്ടുണ്ട്. വിജയ സാധ്യത ഇല്ലാത്ത സീറ്റുകൾ ജോസ് പക്ഷത്തിന് വിട്ടുകൊടുക്കാമെന്ന ധാരണയാണ് സിപിഎം മുന്നോ്ട് വെച്ചിരിക്കുന്നത്.












Click it and Unblock the Notifications