'പാലാ' കടക്കാൻ ഉറച്ച് എൽഡിഎഫ്.. രാഷ്ട്രീയ ട്വിസ്റ്റിന് സാധ്യത.. ജോസിന്റെ നിർണായക പ്രഖ്യാപനം ഇന്ന്
കോട്ടയം; ജോസ് കെ മാണി വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശനം സംബന്ധിച്ച് അന്തിമ ധാരണയായെന്നാണ് റിപ്പോർട്ടുകൾ. ഇടതുപ്രവേശവുമായി ബന്ധപ്പെട്ട് ജോസ് കെ മാണി വിഭാഗം നേതാക്കൾ എൽഡിഎഫ് കൺവീനറുമായി പലവട്ടം ഇതിനോടകം തന്നെ ചർച്ച നടത്തിയിരുന്നു. ഇന്ന് കോട്ടയത്ത് ചേരുന്ന കേരള കോൺഗ്രസ് നേതൃയോഗത്തിൽ നിർണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. 11 മണിക്കാണ് യോഗം. അതിന് ശേഷം ജോസ് കെ മാണി പത്രസമ്മേളനം വിളിച്ചിരിക്കുകയാണ്.
അവസാന ലാപ്പിൽ
ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തിനുള്ള ചർച്ചകൾ അവസാന ലാപ്പിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് മുന്നണിയുടെ ഭാഗമാകാനാണ് നിലവിലെ ധാരണ. അപ്പോളും സീറ്റ് ചർച്ചകൾ പൂർത്തിയായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റുകളിൽ മാത്രമാണ് നിലവിൽ ധാരണയായിരിക്കുന്നത്.
കല്ലുകടിയായി
കോട്ട സീറ്റ് നൽകാമെന്നാണ് ധാരണ. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിലെ സീറ്റുകളാണ് കല്ലുകടി തീർക്കുന്നത്. പ്രധാനമായും പാലാ സീറ്റിനെ ചൊല്ലിയാണ് തർക്കം. പാലാ വീട്ട് നൽകാതെ യാതൊരു തരത്തിലുള്ള സമവായത്തിനും തയ്യാറാല്ലെന്നാണ് ജോസ് കെ മാണി വിഭാഗം നിലപാടെടുത്തിരിക്കുന്നത്.
പാലാ ലഭിച്ചില്ലേങ്കിൽ
പാലായെന്നത് കേരള കോൺഗ്രസിനെ സംബന്ധിച്ച് ഹൃദയ വികാരമാണ്. ഇടതുമുന്നണിയുടെ ഭാഗമാകുന്നതെന്നതോടെ പാർട്ടിയുടെ കുത്തക മണ്ഡലമായ പാലാ കൈപിടിയിൽ ആകും എന്നാണ് ജോസ് വിഭാഗം അണികളോട് വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പാലാ ലഭിച്ചില്ലേങ്കിൽ അത് അണികൾക്കിടയിൽ അതൃപ്തി കാരണമാകുമെന്ന് ജോസ് വിഭാഗത്തിന് ആശങ്കയുണ്ട്.
മന്ത്രി സ്ഥാനവും
അത് മാത്രമല്ല ഇക്കുറി പാലായിൽ മത്സരിച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരാനാണ് ജോസ് കെ മാണി കണക്ക് കൂട്ടുന്നത്. നിലവിലെ സാഹചര്യത്തിൽ എൽഡിഎഫിന് തുടർഭരണ സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്.പാലായിൽ വിജയിച്ചാൽ അങ്ങനെയെങ്കിൽ മന്ത്രിസ്ഥാനം ഉറപ്പാണെന്നും ജോസ് പ്രതീക്ഷിക്കുന്നുണ്ട്.
എൽഡിഎഫിൽ പുകച്ചിൽ
അതേസമയം പാലാ വികാരം എൽഡിഎഫിൽ പുകയുകയാണ്. പാലാ എംഎൽഎയായ മാണി സി കാപ്പൻ ഇതിനോടകം കടുത്ത എതിർപ്പുയർത്തിയിട്ടുണ്ട്. കാപ്പനെ അനുനയിപ്പിക്കാമെന്ന കണക്ക് കൂട്ടലിനിടെ അദ്ദേഹത്തിന് പിന്നിൽ എൻസിപിയും ഉറച്ച് നിന്നതോടെ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്.
എൽഡിഎഫ് ഉയർത്തിക്കാട്ടിയത്
കെ എം മാണിയുടെ മരണ ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ പാലായിൽ നേടിയ രാഷ്ട്രീയ വിജയം വലിയ അംഗീകാരമായിട്ടായിരുന്നു എൽഡിഎഫ് ഉയർത്തിക്കാട്ടിയത്. അതുകൊണ്ട് തന്നെ ജോസ് വിഭാഗത്തിന് പാലാ വിട്ട് കൊടുത്താൽ എൻസിപിക്ക് ഒപ്പം തന്നെ സിപിഐയും കലാപക്കൊടി ഉയർത്തും എന്നും സിപിഎം ആശങ്ക പെടുന്നുണ്ട്.
രാഷ്ട്രീയ മുതലെടുപ്പ്
മാത്രമല്ല പാലാ വിട്ട് കൊടുത്താൽ യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചേക്കുമെന്നും എൽഡിഎഫ് കരുതുന്നു. ഇതിനോടകം തന്നെ മാണി സി കാപ്പനുമായി യുഡിഎഫ് നേതൃത്വം ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. കാപ്പൻ വരുന്നത് മുന്നണിക്ക് ഗുണകരമാകുമെന്ന വിലയിരുത്തൽ യുഡിഎഫിനുണ്ട്.
ജോസഫിന് വെല്ലുവിളി
കേരള കോൺഗ്രസിന്റെ സീറ്റാണെങ്കിലും ശക്തമായ സ്ഥാനാർത്ഥിയെ മണ്ഡലത്തിൽ ഇറക്കുകയെന്നത് ജോസഫിനെ സംബന്ധിച്ചെടുത്തോളം കടുത്ത വെല്ലുവിളിയാണ്.കാപ്പനെ നിര്‍ത്തി പാലാ പിടിച്ചെടുത്ത് ജോസിന് രാഷ്ട്രീയ തിരിച്ചടി നല്‍കാനുള്ള അവസരമായും ജോസഫ് പക്ഷത്തുള്ളവര്‍ കണക്ക് കൂട്ടുന്നുണ്ട്.
മാറി ചിന്തിക്കുമെന്ന്
പാലാ ലഭിച്ചില്ലേങ്കിൽ മറിച്ച് ചിന്തിക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് മാണി സി കാപ്പൻ നൽകിയിരിക്കുന്നത്. അതേസമയം പാലാ ബലി കഴിപ്പിച്ചായാലും ജോസ് കെ മാണിയെ എൽഡിഎഫിൽ എത്തിക്കണമെന്നാണ് സിപിഎം നിലപാട്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ ദുർബല പെടുത്താനുള്ള അവസരം പാലായിൽ തട്ടി നഷ്ടപ്പെടുത്തേണ്ടെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്.
മൂന്ന് ജില്ലകൾ
ജോസിന്‍റെ പിന്തുണ ലഭിച്ചാല്‍ മധ്യകേരളത്തിലെ മൂന്ന് ജില്ലകളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന‍് കഴിയുമെന്നാണ് പ്രാദേശിക തലത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സിപിഎം വിലയിരുത്തുന്നത്. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ നിയമസഭ സീറ്റുകളിലാണ് വലിയ പ്രതീക്ഷ
9 സീറ്റുകൾ
20സീറ്റാണ് നിലവിൽ ജോസ് കെ മാണി വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. പാലാ ഉൾപ്പെടെ 9 സീറ്റുകൾ വിട്ട് നൽകാൻ സിപിഎം തയ്യാറാണ്. പക്ഷേ 7 മണ്ഡലങ്ങളിൽ വിജയിക്കേണ്ടതുണ്ടെന്നാണ് സിപിഎം ജോസ് പക്ഷത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പിളർപ്പെന്ന്
അതേസമയം പാലാ നൽകുന്നതോടെ എൻസിപിയിൽ പിളർപ്പുണ്ടാകുമെന്ന കാര്യത്തിൽ ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. മാണി സി കാപ്പന്റെനേതൃത്വത്തിൽ ഒരു വിഭാഗം യുഡിഎഫിലേക്ക് പോയാലും മന്ത്രി ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗം എല്‍.ഡി.എഫിനൊപ്പം തന്നെ നില്‍ക്കാനാണ് സാധ്യത.
വീണ്ടും ന്യൂനമർദം.. സംസ്ഥാനത്ത് 11 ജില്ലകളിൽ യെല്ലോ അലർട്ട്.. കനത്ത മഴ തുടരും
Recommended Video