ജോസ് കെ മാണി പോകട്ടെ, ഇനി യുഡിഎഫിന് വേണ്ട; നിലപാട് കടുപ്പിച്ച് കെപിസിസി, തീരുമാനം ഉടന്‍
തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയുടെ കാര്യത്തിലുള്ള യുഡിഎഫ് ധാരണ പാലിക്കാത്തത്തിനെ തുടര്‍ന്നായിരുന്നു ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എം വിഭാഗത്തെ മുന്നണിയില്‍ നിന്നു പുറത്താക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്.
പിന്നാലെ ജോസി ഇടതുപാളയത്തിലേക്ക് എത്തിക്കാനുള്ള ശ്രമം സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. ഇതോടെയാണ് ജോസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കിടിയിട്ടില്ലെന്നും മാറ്റി നിര്‍ത്തുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കിയ യുഡിഎഫ് ചര്‍ച്ചകള്‍ക്കുള്ള വാതിലുകള്‍ തുറന്നിട്ടത്. എന്നാല്‍ അവിശ്വാസ പ്രമേയം, രാജ്യസഭാ തിരഞ്ഞെടുപ്പ് എന്നീ വിഷയങ്ങളില്‍ ജോസ് വിഭാഗം സ്വീകരിച്ച നിലപാട് യുഡിഎഫ് സമീപനത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ്.
താല്‍ക്കാലികമായി
ജോസ് വിഭാഗത്ത് താല്‍ക്കാലികമായി മുന്നണിയില്‍ നിന്ന് മാറ്റി നിര്‍ത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നായിരുന്നു യുഡിഎഫ് നേതാക്കളുടെ വിശദീകരണം. കോട്ടയം ജില്ലാ പഞ്ചായത്തിലെ അധ്യക്ഷ പദവി സംബന്ധിച്ചുള്ള യുഡിഎഫ് ധാരണ പാലിക്കാന്‍ തയ്യാറായാല്‍ മുന്നണിയിലേക്ക് മടങ്ങാമെന്നും നേതാക്കള്‍ വ്യക്യമാക്കി. എന്നാല്‍ മുന്നണിയില്‍ നിന്നും പുറത്താക്കപ്പെട്ടതിനാല്‍ അത്തരത്തിലുള്ള യാതൊരു ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ലെന്നായിരുന്നു ജോസിന്റെ നിലപാട്.
ഇടതുമുന്നണി പ്രവേശനത്തില്‍
എന്നിരുന്നാലും ഇടതുമുന്നണി പ്രവേശനത്തില്‍ ജോസ് വിഭാഗത്തില്‍ ഏകാഭിപ്രായം ഇല്ലാത്ത സാഹചര്യത്തില്‍ സമയവായ ചര്‍ച്ചകള്‍ക്ക് യുഡിഎഫ് നേതാക്കള്‍ ശ്രമം നടത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയും ലീഗ് നേതാക്കളും ജോസ് വിഭാഗവുമായി ചര്‍ച്ച നടത്തിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ജോസിനായി ഇനി കാത്തിരിക്കേണ്ടതില്ലെന്നാന്ന് മുന്നിയിലെ മുഴുവന്‍ കക്ഷികളുടേയും നിലപാട്.
ഉടന്‍ തന്നെ തീരുമാനം
ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ നിന്നും ഔദ്യോഗികമായി പുറത്താക്കുന്ന കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമുണ്ടായേക്കും. ജോസ് കെ മാണി വിഭാഗത്തെ ഇനി യുഡിഎഫിലേക്ക് തിരികെ എടുക്കേണ്ട ആവശ്യമില്ലെന്ന പൊതുവികാരമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഉയര്‍ന്നത്. ഇനിയും ജോസിനോട് മൃദു സമീപനം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
വിപ്പ് ലംഘിച്ചു
അവിശ്വാസ പ്രമേയം, രാജ്യസഭാ തുടങ്ങിയ കാര്യങ്ങളില്‍ യുഡിഎഫ് നല്കിയ വിപ്പ് ലംഘിക്കുക കൂടി ചെയ്തതോടെ ജോസ് കെ മാണിയുമായി ഒത്തുതീര്‍പ്പിലെത്തുക എന്ന പ്രതീക്ഷ പൂര്‍ണ്ണമായും അടഞ്ഞെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. അവിശ്വാസ പ്രമേയത്തെ പിന്തുണച്ചും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും വോട്ട് ചെയ്യണമെന്നും കാണിച്ചായിരുന്നു മുന്നണി വിപ്പ് നല്‍കിയത്.
Recommended Video
പിളര്‍പ്പ്
എന്നാല്‍ ജോസ് പക്ഷത്തെ എംഎല്‍എമാരായ റോഷി അഗസ്റ്റിനും എന്‍ ജയരാജും അവിശ്വാസ പ്രമേയത്തിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും പങ്കെടുത്തില്ല. യുഡിഎഫ് മുന്നണിയിലെ പിളര്‍പ്പ് എന്ന നിലയില്‍ ഇടതുപക്ഷം ഇത് നിയമസഭയ്ക്ക് അകത്തും പുറത്തും ആയുധമാക്കുകയും ചെയ്തു.
നേതൃയോഗം
സെപ്റ്റംബര്‍ മൂന്നിനാണ് അടുത്ത യുഡിഎഫ് നേതൃയോഗം ചേരുന്നത്. യോഗത്തില്‍ ജോസ് വിഭാഗത്തിന്റെ കാര്യത്തിന് അന്തിമ തീരുമാനം എടുക്കും. യുഡിഎഫ് യോഗങ്ങളില്‍നിന്നു മാത്രമല്ല, മുന്നണിയില്‍നിന്നുതന്നെ പുറത്താക്കുകയെന്ന തീരുമാനത്തിലേക്കാണ് നേതൃത്വം നീങ്ങുന്നത്. പിജെ ജോസഫ് വിഭാഗവും ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കിയേക്കും.
പോകുന്നെങ്കില്‍ പോകട്ടെ
മുന്നണിയുമായി ഒരു തരത്തിലും സഹകരിക്കാന്‍ തയ്യാറാവത്ത ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലേക്ക് പോകുന്നെങ്കില്‍ പോകട്ടെയെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസ് തന്നെ ജോസ് വിഭാഗത്തെ തിരികെ എടുക്കേണ്ടതില്ല എന്ന തീരുമാനം എടുത്ത സാഹചര്യത്തില്‍ യുഡിഎഫില്‍ മറിച്ചൊരു തീരുമാനം ഇനിയുണ്ടാകാന്‍ സാധ്യതില്ല.
ലക്ഷ്യം ഇടതുമുന്നണി തന്നെ
ഇടതുമുന്നണിയിലേക്ക് പോവാനുള്ള നീക്കത്തില്‍ തന്നെയാണ് ജോസ് വിഭാഗമെന്നും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നു. തദ്ദേശസ്വയം ഭരണം സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ മുന്നണിയുടെ കെട്ടുറപ്പ് ഭദ്രമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പുതിയ എന്തെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉയരുന്നതുവരെ ജോസ് കെ മാണിയെ വേണ്ടെന്ന നിലപാടിലാകും യുഡിഎഫ്.
സ്വയം തേടി
തിങ്കളാഴ്ച സഭയില്‍ ഹാജരാവാത്ത ജോസ് വിഭാഗത്തിന്റെ നീക്കത്തെ വഞ്ചനാപരമായ നിലപാടെന്നായിരുന്നു ഘടകക്ഷികള്‍ അടക്കം വിശേഷിപ്പിച്ചത്. നിമയസഭയ്ക്ക് അകത്ത് രമേശ് ചെന്നിത്തലയും ജോസ് വിഭാഗത്തിനെതിരെ വിമര്‍ശനമുയര്‍ത്തി. ഇടതു സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടു നിന്നതിലൂടെ യുഡിഎഫില്‍ നിന്ന് പുറത്തേക്കുള്ള വഴി സ്വയം തേടിയെന്നാണ് ഇവര്‍ പറയുന്നത്.
അയോഗ്യരാക്കണം
അതേസമയം, വിപ്പ് ലംഘനത്തിന്റെ പേരില്‍ ഇരു വിഭാഗവും മറുഭാഗത്തെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കും. ഇക്കാര്യത്തില്‍ സ്പീക്കറുടെ തീരുമാനമാവും അന്തിമം. മോന്‍സ് ജോസഫിനെ കേരള കോണ്‍ഗ്രസിന്റെ വിപ്പായി പിജെ ജോസഫ് നിയമിച്ചെങ്കിലും നിയമസഭാ രേഖകളില്‍ ഇപ്പോഴും റോഷി അഗസ്റ്റിന് തന്നെയാണ് പാര്‍ട്ടിയുടെ വിപ്പ്.
സ്പീക്കറുടെ തീരുമാനം
എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വന്നതിന് ശേഷമായിരിക്കും സ്പീക്കറുടെ തീരുമാനം ഉണ്ടാവുക. പാര്‍ട്ടിയിലെ പിളര്‍പ്പിനെത്തുടര്‍ന്ന് ഏതു വിഭാഗമാണ് ഔദ്യോഗികമെന്ന കാര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീര്‍പ്പ് വരാനുള്ളത്. എന്നാല്‍ നിയമസഭാ വിപ്പായി റോഷി അഗസ്റ്റിനെ തിരഞ്ഞെടുത്ത് സഭാ രേഖകളിലുള്ളതിനാല്‍ സ്പീക്കര്‍ക്ക് ജോസിന് അനുകൂലമായ തീരുമാനം എടുക്കാമെന്ന വാദവും ഉയര്‍ന്നു വരുന്നുണ്ട്.
മാസങ്ങളായി ഞാന്‍ നല്കുന്ന മുന്നറിയിപ്പും ഇതല്ലേ; ആര്‍ബിഐ റിപ്പോര്‍ട്ടില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍