മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്; പ്രതികൾ കോടതിയിൽ ഹാജരായില്ല, കേസ് ഏപ്രിൽ 16ലേക്ക് മാറ്റി!
മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് കേൾക്കുന്നത് ഏപ്രിൽ 16ലേക്ക് കോടതി മാറ്റി. പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ, വഫ ഫിറോസ് എന്നിവർ ഇന്ന് കോടതിയിൽ ഹാജരായില്ല. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ ഇരുവരുടെയും അഭിഭാഷകർ അവധി അപേക്ഷ നൽകി. വ്യക്തിപരമായ അസൗകര്യം മൂലമാണ് ഇരുവരും ഹാജരാകാത്തത് എന്നാണ് അഭിഭാഷകർ നൽകിയ വിശദീകരണം.
അതേസമയം പ്രതികൾക്ക് കുറ്റപത്രത്തിന്റെ പകർപ്പ് കൈമാറി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 വകുപ്പ് ഉൾപ്പടെയുള്ള കുറ്റങ്ങൾ ആണ് ശ്രീരാമിന് എതിരെ ചുമത്തിയത്. കേസിലെ രണ്ടാം പ്രതിയും ശ്രീരാമിന്റെ സുഹൃത്തും ആയ വഫ വിദേശത്ത് ആണ്. ഈ മാസം ഒന്നിനാണ് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം നൽകിയത്.
മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും, മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ചതിനും, വാഹനമിടിച്ച് അപകടം ഉണ്ടാക്കിയതിനും, തെളിവ് നശിപ്പിച്ചതിനും, പൊതുമുതൽ നശിപ്പിച്ചതിനുമാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ ശക്തമായ തെളിവുകളുമായി പോലീസ് കുറ്റപത്രം പുറത്ത് വന്നിരുന്നു. അന്വേഷണം അട്ടിമറിക്കാൻ ശ്രീറാം വെങ്കിട്ടരാമൻ ശ്രമിച്ചു എന്നാണ് കുറ്റപത്രത്തിൽ പോലീസ് വ്യക്തമാക്കുന്നത്.
വാഹനം ഓടിച്ചില്ലെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകാൻ ഡോക്ടർ നിർദേശിച്ചിട്ടും പൊലീസിന്റെ കണ്ണുവെട്ടിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇതിന് സഹായിച്ചത് സുഹൃത്തായ ഡോക്ടറാണെന്നും കുറ്റപത്രത്തിൽ പറയുന്നു. ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടായിരുന്നു എന്നാണ് ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ മൊഴി.