സുരേഷ് ഗോപിക്ക് സംഭവിച്ചത് രണ്ട് ദുരന്തങ്ങൾ, ബിജെപിയിലെത്തിയത് ദില്ലി കണ്ടെന്ന് ടിജെഎസ്
കൊച്ചി: മലയാള സിനിമയിലെ സൂപ്പര്‍ താരമായ സുരേഷ് ഗോപി 2016ലാണ് ബിജെപിയില്‍ ചേര്‍ന്നത്. കേരളത്തില്‍ വേരോട്ടമുണ്ടാക്കാനുളള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് സുരേഷ് ഗോപിയെ പോലൊരു സൂപ്പര്‍ താരത്തിന്റെ സാന്നിധ്യം സഹായിച്ചേക്കും എന്നുളള ബിജെപിയുടെ കണക്ക് കൂട്ടലുകള്‍ പക്ഷേ ഇതുവരെ ഫലിച്ചിട്ടില്ല.
സുരേഷ് ഗോപിയെ കുറിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജ് സമകാലിക മലയാളം വാരികയില്‍ എഴുതിയ ലേഖനത്തിലെ ഭാഗങ്ങള്‍ ചര്‍ച്ചയാവുകയാണ്. സുരേഷ് ഗോപിക്ക് രണ്ട് ദുരന്തങ്ങളാണ് സംഭവിച്ചത് എന്ന് ടിജെസ് പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...
രണ്ട് ദുരന്തങ്ങളാണ് സംഭവിച്ചത്
നല്ലവനായ സുരേഷ് ഗോപിക്ക് രണ്ട് ദുരന്തങ്ങളാണ് സംഭവിച്ചത് എന്ന് ടിജെഎസ് പറയുന്നു. ഘോരഘോരം ഡയലോഗ് അടിച്ച് ആരെയും വിറപ്പിക്കാന്‍ അദ്ദേഹത്തിനുളള ആസക്തി കണ്ട് ലോകം അന്ധാളിച്ചു എന്നതാണ് ഒന്ന്. രണ്ടാമത്തേത്, പണ്ടൊരിക്കല്‍ നരേന്ദ്രമോദിയെ കണ്ടത് മുതല്‍ താന്‍ ദില്ലിയില്‍ മന്ത്രിയാകും, ആകണം എന്ന് സുരേഷ് ഗോപി തീരുമാനിച്ചു എന്നതാണെന്നും ടിജെഎസ് ജോര്‍ജ് പറയുന്നു.
കളിയില്‍ ജയിച്ചത് ബിജെപി തന്നെ
സുരേഷ് ഗോപിയുടെ സ്വപ്‌നങ്ങള്‍ സ്വപ്‌നങ്ങളായി തന്നെ തുടര്‍ന്നുവെങ്കിലും, കളിയില്‍ ജയിച്ചത് ബിജെപി തന്നെയാണെന്നും ലേഖനത്തില്‍ പറയുന്നു. സുരേഷ് ഗോപിയെ ചാക്കിട്ട് പിടിക്കാന്‍ ഒരു ചാക്ക് പോലും വേണ്ട എന്ന് അവര്‍ക്ക് മനസ്സിലായി. പക്ഷേ ജയിച്ചത് കൊണ്ട് എ്ന്ത് പ്രയോജനം. ചാക്കിട്ട് പിടിയും വോട്ട് പിടിയും തമ്മില്‍ ബന്ധമില്ലെന്ന് അവര്‍ക്ക് വേഗം മനസ്സിലായി.
തൃശൂര്‍ എന്ന യുദ്ധഭൂമിയിലേക്ക്
ലോകത്തിന് ഒരു ആനുകൂല്യം ചെയ്യുന്നു എന്ന മട്ടിലാണ് സുരേഷ് ഗോപിയെ ബിജെപി കളത്തില്‍ ഇറക്കിയത്. താരസാമ്രാട്ട് ഇറങ്ങിയാല്‍ എതിരാളികള്‍ പമ്പ കടക്കും എന്ന് എതിരാളികള്‍ പോലും വിശ്വസിച്ച മട്ടിലായിരുന്നു കാര്യങ്ങള്‍ നീങ്ങിയത് എന്നും ടിജെഎസ് ലേഖനത്തില്‍ പറയുന്നു. അങ്ങനെ സുരേഷ് ഗോപി തൃശൂര്‍ എന്ന യുദ്ധഭൂമിയിലേക്ക് ഇറങ്ങി.
'തൃശൂര്‍ ഇങ്ങെടുക്കണം '
അര്‍ജുനന്റെ പിറകില്‍ ശ്രീകൃഷ്ണനെ പോലെ സുരേഷ് ഗോപിക്ക് പിന്നില്‍ താങ്ങായി കാര്യവാഹക്മാര്‍ അണിനിരന്നു. തന്റേതായ ഭാഷയില്‍ സിനിമ സമ്മാനിക്കുന്ന സ്വാതന്ത്ര്യ ലഹരിയില്‍ അദ്ദേഹം ആജ്ഞാപിച്ചു, 'തൃശൂര്‍ ഇങ്ങെടുക്കണം' എന്നും ടിജെഎസ് ലേഖനത്തില്‍ പരിഹസിക്കുന്നു. തൃശൂര്‍ക്കാരുടെ മലയാളം അവരുടെ മാത്രം സ്വത്തായ മറ്റാര്‍ക്കും ലഭ്യമാകാത്ത മലയാളമാണ്.
ജയിക്കാനുളള വോട്ട് തൃശൂര്‍ക്കാര്‍ കൊടുത്തില്ല
ഇങ്ങെടുക്കാനും മറ്റും അവരുടെ തൃശൂരിനെ കിട്ടുകയില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഡയലോഗ് ഗോപിക്ക് അത് മനസ്സിലായെന്നും ടിജെഎസ് പരിഹസിച്ചു. തലയെടുപ്പും താരപ്രതാപവും തിരമാലയടി പോലുളള പ്രസംഗ വീര്യവും ഒക്കെ ശരി. പക്ഷേ ജയിക്കാനുളള വോട്ട് തൃശൂര്‍ക്കാര്‍ കൊടുത്തില്ല.. ആരോ പറഞ്ഞുപോലും, ഞങ്ങളെന്താ തമിഴരാണോ കണ്ട സിനിമാക്കാരെയൊക്കെ നേതാക്കന്മാരാക്കാന്‍ എന്നും ലേഖനത്തില്‍ പറയുന്നു.
സ്വഭാവം നേരത്തെ മനസ്സിലാക്കി
മോഹന്‍ലാലിനെ കുറിച്ചും ടിജെഎസ് ലേഖനത്തില്‍ പറയുന്നുണ്ട്. അതിങ്ങനെയാണ്: '' മലയാളിയുടെ സ്വഭാവം നേരത്തെ മനസ്സിലാക്കിയ ആളാണ് മോഹന്‍ലാല്‍. പുളളിക്കാരനും ഒരു കാലത്ത് അല്‍പം രാഷ്ട്രീയ മോഹങ്ങള്‍ ഉണ്ടായിരുന്നു. ചായ്വ് കാര്യവാഹക്മാരുടെ വശത്തേക്കായിരുന്നു എന്നും വാര്‍ത്തകള്‍ വന്നു. പക്ഷേ ഒന്നും നടന്നില്ല.
സ്വന്തം മാനം നോക്കി സ്വന്തം തട്ടകത്തില്‍
സ്വന്തം മാനം നോക്കി സ്വന്തം തട്ടകത്തില്‍ നില്‍ക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് ബുദ്ധിമാനായ മോഹന്‍ലാലിന് തോന്നി. അതുകൊണ്ട് താരമൂല്യത്തിന് കേടൊന്നും വരാതെ ലാലേട്ടന്‍ എന്ന സ്‌നേഹവും ബഹുമാനവും തുല്യ അളവില്‍ ചേര്‍ത്ത വിളിയില്‍ ആനന്ദം കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ഡബിള്‍ നഷ്ടം
ആ സ്‌നേഹവും ബഹുമാനവും ആണ് ഒരു പാര്‍ട്ടിയുടെ വക്താവായി മാറിയ സുരേഷ് ഗോപിക്ക് നഷ്ടമായത്. മോഹിച്ച സ്ഥാനമാനങ്ങള്‍ ലഭിച്ചതുമില്ല. ഡബിള്‍ നഷ്ടം എന്ന് ടിജെഎസ് പരിഹസിച്ചു. സുരേഷ് ഗോപി പൊതുരംഗത്ത് ഉപയോഗിക്കുന്ന ഭാഷയേയും ടിജെഎസ് പരിഹസിച്ചു. സ്ഥാനാര്‍ത്ഥികളൊക്കെ മലിനമാണ് എന്നാണ് സുരേഷ് ഗോപി ഒരിക്കല്‍ പറഞ്ഞത്.
പല വഴികള്‍ നോക്കിയിട്ടും
ഈയിടെ ഒരു തകര്‍പ്പന്‍ ഡയലോഗ് അടിച്ചു. ''ഈ സര്‍ക്കാരിനെ ഒതുക്കിയേ മതിയാകൂ. കാലുവാരിയെടുത്ത് അറബിക്കടലില്‍ എറിയണം'' എന്നാണ് പറഞ്ഞത്. പല വഴികള്‍ നോക്കിയിട്ടും വേണ്ടത് കി്ട്ടുന്നില്ലെന്നും ടിജെഎസ് ലേഖനത്തില്‍ പരിഹസിക്കുന്നു. കമാന്‍ഡോ ആയിട്ടും പത്രപ്രവര്‍ത്തകനായിട്ടും പോലീസ് ഓഫീസറായിട്ടും മറ്റും എത്ര യുദ്ധങ്ങള്‍ വെള്ളിത്തിരയില്‍ പയറ്റി ജയിച്ച ആളാണെന്നും ലേഖനത്തില്‍ പറയുന്നു.
ദില്ലി മനസ്സില്‍ വെച്ച് ബിജെപിയില്‍
ആദ്യകാലങ്ങളില്‍ കമ്മ്യൂണിസ്റ്റുകാരെ സ്‌നേഹിച്ചതാണ് സുരേഷ് ഗോപി. അച്യുതാനന്ദന് വേണ്ടി 2011ല്‍ സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നു. സുരേഷ് ഗോപിക്ക് ഒരു കാലത്ത് കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടായിരുന്നു. ദില്ലി മനസ്സില്‍ വെച്ചുകൊണ്ടാണ് ബിജെപിയില്‍ ചേക്കേറിയത് എന്നും ടിജെഎസ് ലേഖനത്തില്‍ വ്യക്തമാക്കുന്നു.
വാലാട്ടി പുറകെ വന്നുകൊള്ളുമെന്ന്
നരേന്ദ്ര മോദി ഒരു പക്ഷേ സുരേഷ് ഗോപിക്ക് മന്ത്രിപദം സൂചിപ്പിച്ച് കാണുമെന്നും ടിജെഎസ് പറയുന്നു. മോദിക്ക് വേഗത്തില്‍ മനസ്സിലായിക്കാണും, നീട്ടിയാല്‍ മതി, അതില്‍ കൂടുതല്‍ ഒന്നും ചെയ്തില്ലെങ്കിലും ഈ താരം വാലാട്ടി പുറകെ വന്നുകൊള്ളുമെന്ന് എന്നും ടിജെഎസ് പറയുന്നു. എന്തെങ്കിലും ആവശ്യത്തിന് തന്നെ കാണാന്‍ വരുന്നവര്‍ ബിജെപി ജില്ലാ പ്രസിഡണ്ടിന്റെ ശുപാര്‍ശ കത്ത് വേണമെന്ന സുരേഷ് ഗോപിയുടെ നിലപാടിനേയും ടിജെഎസ് ലേഖനത്തില്‍ വിമര്‍ശിക്കുന്നു.