'സെക്സ് അത്ര വലിയ കുറ്റമാണോ? ഈ വിക്രിയകൾ നാട്ടുകാർ അറിഞ്ഞാൽ ളോഹ ഉപേക്ഷിച്ച് വേറെ ജോലിക്ക് പോയിക്കൂടെ'
കോഴിക്കോട്; സിസ്റ്റർ അഭയ കേസ് വിധിയിൽ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. പ്രതികളായ സ്റ്റെഫിയും തോമസ് കോട്ടൂരും ഇത്രയൊക്കെ ചെയ്തിട്ടും സഭയും മാധ്യമങ്ങളും "ഫാദർ "കോട്ടൂർ എന്നും "സിസ്റ്റർ" സ്റ്റെഫി എന്നുമാണ് ഇപ്പോഴും പറയുന്നത് ലജ്ജാകരമാണെന്ന് ജോയ് മാത്യു പറയുന്നു.രൂപതകളുടെ കീഴിൽ അടിമകളായ അസംഖ്യം വിശ്വാസി ചെറുപ്പക്കാർ ജീവിച്ചിരിപ്പുണ്ടെങ്കിലും ഒരാളെങ്കിലും ഇവരുടെ തിരുവസ്ത്രം വലിച്ചുകീറാത്തതെന്ത് എന്നത് തന്നെ ത്ഭുതപ്പെടുത്തുന്നുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജോയ് മാത്യു പറഞ്ഞു. 'അഭയാകേസ് :പുരസ്കാരങ്ങൾ പുനഃക്രമീകരിക്കാൻ സമയമായി' എന്ന തലക്കെട്ടോടെ കേസിൽ പ്രതികൾക്ക് കൂട്ട് നിന്ന അന്വേഷണ ഉദ്യോഗസ്ഥരെ പരിഹസിച്ച് കൊണ്ടാണ് ജോയ് മാത്യുവിന്റെ കുറിപ്പ്. പോസ്റ്റ് വായിക്കാം

കോടതിയെ അഭിനന്ദിക്കട്ടെ
അഭയാകേസ് :പുരസ്കാരങ്ങൾ പുനഃക്രമീകരിക്കാൻ സമയമായി...നീണ്ട ഇരുപത്തിയെട്ടു വർഷത്തെ അന്വേഷണത്തിനും വിചാരണകൾക്കും ഒടുവിൽ സിസ്റ്റർ അഭയയുടെ കൊലപാതകികളെ കണ്ടെത്തി അർഹതപ്പെട്ട ശിക്ഷ നൽകിയ ബഹുമാനപ്പെട്ട കോടതിയെ ആദ്യം അഭിനന്ദിക്കട്ടെ.

തിരുവസ്ത്രം വലിച്ച് കീറാത്തത് എന്തേ
പ്രതികളായ സ്റ്റെഫിയും തോമസ് കോട്ടൂരും -ഇത്രയൊക്കെയായിട്ടും സഭയും മാധ്യമങ്ങളും "ഫാദർ "കോട്ടൂർ എന്നും "സിസ്റ്റർ" സ്റ്റെഫി എന്നുമാണ് ഇപ്പോഴും പറയുന്നത് എന്നത് എത്ര ലജ്‌ജാകരം !രൂപതകളുടെ കീഴിൽ അടിമകളായ അസംഖ്യം വിശ്വാസി(😂)ചെറുപ്പക്കാർ ജീവിച്ചിരിപ്പുണ്ടെങ്കിലും ഒരാളെങ്കിലും ഇവരുടെ തിരുവസ്ത്രം വലിച്ചുകീറാത്തതെന്ത് എന്നത് എന്നെ ത്ഭുതപ്പെടുത്തുന്നു -

അപമാനിക്കുന്നതിനു തുല്യമാണ്
നന്മയും സ്നേഹവും കരുണയും ചൊരിയുന്ന എത്രയോ നല്ലവരായ പുരോഹിതരെയും കന്യാസ്ത്രീകളെയും അപമാനിക്കുന്നതിനു തുല്യമാണ് കൊലപാതകികൾ എന്ന് കോടതി കണ്ടെത്തിയ ഈ സാത്താന്മാരെ വിശുദ്ധ വസ്ത്രം ധരിക്കാൻ അനുവദിക്കുന്നത് -
ഇത്രയും കഠിനമായ ശിക്ഷ ലഭിക്കേണ്ട ഒരവസ്ഥ ശരിക്കും ഇവർക്ക് നേരത്തെ തന്നെ ഒഴിവാക്കാമായിരുന്നു .

സെക്സ് അത്ര വലിയ ഒരു ക്രൈം ആണോ ?
പ്രതികളുടെ ലൈംഗിക കേളികൾ സിസ്റ്റർ അഭയയുടെ കണ്ണിൽപ്പെട്ടു എന്നതായിരുന്നല്ലോ സംഗതി കൊലപാതകത്തിൽ കലാശിക്കാൻ കാരണം.സെക്സ് അത്ര വലിയ ഒരു ക്രൈം ആണോ ?ആണെങ്കിൽത്തന്നെ ആ കുട്ടിയോട് അവൾ കണ്ട കാഴ്ച ആരോടും പറയരുത് എന്ന് താണു വീണു പറഞ്ഞാൽ ആ കുട്ടി അത് കേൾക്കുമായിരുന്നില്ലേ ?

സ്വാഭാവികമാണെന്ന്
ദരിദ്ര ചുറ്റുപാടിൽ നിന്നും വരുന്ന കുട്ടിയായത് കൊണ്ട് ആ കുട്ടി ഇത് രഹസ്യമായി തന്നെ സൂക്ഷിക്കുമായിരുന്നില്ലേ ?ഇത്തരം വിക്രിയകളൊക്കെ സ്വാഭാവികമാണെന്ന് കന്യാസ്ത്രീ മഠങ്ങളെപ്പറ്റി കന്യാസ്ത്രീകൾ തന്നെ ഇക്കാലത്ത് പറയുകയും എഴുതുന്നുമുണ്ട് .

ളോഹ ഉപേക്ഷിച്ച് പോയാൽ പോരെ
ഇനി ഇക്കാര്യം നാട്ടുകാർ അറിഞ്ഞാൽത്തന്നെ എന്താണ് പ്രശനം ?അണിഞ്ഞിരുന്ന ളോഹകൾ ഊരിയെറിഞ്ഞു മറ്റെന്തെങ്കിലും ജോലിക്ക് പോകേണ്ടിവരും .അത്രയല്ലേ സംഭവിക്കൂ ?
പക്ഷെ സാത്തന്റെ ബുദ്ധി അങ്ങിനെയല്ല അവരിൽ അപ്പോൾ പ്രവർത്തിച്ചത് എന്നുമാത്രം!

തലച്ചോറിനെ ആശ്രയിക്കുകയാണ്
അതുകൊണ്ട് ഇനിയും ഇമ്മാതിരിപ്പണിക്ക് പോകുന്നവർ ഇങ്ങിനെയുള്ള സന്ദർഭങ്ങളിൽ കോടാലി തിരയുകയല്ല വേണ്ടത് സ്വന്തം തലച്ചോറിനെ ആശ്രയിക്കുകയാണ് വേണ്ടത് എന്ന് മനസ്സിലാക്കിയാൽ അവർക്ക് നല്ലത് .
ഇനി അഭക്കേസിനെ അടിസ്ഥാനപ്പെടുത്തി പുരസ്കാരങ്ങൾ പുനർ നിർവചിക്കേണ്ടത് എങ്ങിനെയെന്ന് നോക്കാം .

"മൈക്കിൾശ്രീ "അവാർഡ്
കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റുന്ന പോലീസ് ഉദ്യോഗസ്ഥന്മാർ എല്ലാ വർഷവും ഉണ്ടാവാറുണ്ട് ,അവരുടെ സ്തുത്യർഹമായ ഈ ബുദ്ധിവൈഭവത്തെ മുൻനിർത്തി അവർക്ക് ഒരു "മൈക്കിൾശ്രീ "അവാർഡ് ഏർപ്പെടുത്തുന്നത് നന്നായിരിക്കും .
അടുത്തത് സത്യസന്ധരായ കീഴുദ്യോസ്ഥരെ കേസ് വഴിതിരിച്ചുവിടാൻ നിർബന്ധിക്കുന്ന മേലുദ്യോസ്ഥർക്കുള്ള അവാർഡാണ് .

"സാമുവൽശ്രീ
അതിനു "ത്യഗരാജ്ഭൂഷൺ"അവാർഡ് എന്ന് പേരിടാവുന്നതാണ് .മേൽപ്പറഞ്ഞ രണ്ടു വിഭാഗത്തിലും മത്സരാർത്ഥികൾ ഒന്നിലധികം ഉണ്ടാവാൻ സാധ്യതയുണ്ട് .അപ്പോൾ നറുക്കിട്ട് ജേതാവിനെ തെരഞ്ഞെടുക്കേണ്ടതാണ് .എന്നാൽ കുറ്റബോധം കൊണ്ട് ആത്മഹത്യ ചെയ്യുന്ന പോലീസുകാരും അപൂർവമായി സംഭവിക്കാറുണ്ട് .അവർക്ക് "സാമുവൽശ്രീ "നൽകാവുന്നതാണ് (ഈ അവാർഡിന് മത്സരാർത്ഥികൾ പൊതുവെ കുറവാകാനാണ് സാധ്യത )

ബുദ്ധിമുട്ടേണ്ടതില്ല
ജീവിതത്തിന്റെ വലിയൊരു സമയം നീതിക്ക് വേണ്ടി പോരാടിയ ജോമോൻ പുത്തൻ പുരയ്ക്കലിനും ആദർശത്തിന്റെ ആൾരൂപമായി സിബിഐ ഉദ്യോഗം പുല്ലുപോലെ വലിച്ചെറിഞ്ഞ വർഗ്ഗീസ് സാറിനും ഭീഷണികൾക്കും കൊടിയ മർദ്ദങ്ങൾക്കും ഇരയായിട്ടും സത്യത്തിന്റെ പ്രതിരൂപമായി മാറിയ അടയ്ക്കാ രാജുവിന് വിശ്വസ്തനായ സാക്ഷി എന്ന പദവിയും ജനങ്ങൾ നല്കിക്കഴിഞ്ഞതിനാൽ ഗവർമെന്റ് അതേക്കുറിച്ചു ബുദ്ധിമുട്ടേണ്ടതില്ല .
പ്രതീക്ഷയുടെ നക്ഷത്ര ദീപങ്ങൾ തിളങ്ങി; ക്രിസ്തുമസ് ആഘോഷത്തിനൊരുങ്ങി ലോകം..കൊവിഡ് നിയന്ത്രണങ്ങളോടെ
മനുഷ്യരാശിയുടെ വാക്‌സിനായി ഉണ്ണിയേശു; ലോകം കൊവിഡ് കാലത്തെ ക്രിസ്‌തുമസ് പുലരിയെ വരവേല്‍ക്കുമ്പോള്‍