ആദ്യം വ്യാജ ഹർജി പിന്നെ വ്യാജ വെടി.. മോഹൻലാലിനെ വെടിവെച്ച അലൻസിയറിനെതിരെ ജോയ് മാത്യു
തിരുവനന്തപുരം: വിവാദങ്ങൾക്ക് നടുവിൽ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര വിതരണച്ചടങ്ങിൽ പങ്കെടുത്ത മോഹൻലാൽ നടത്തിയ പ്രസംഗത്തേക്കാൾ ചർച്ചയായത് നടൻ അലൻസിയറിന്റെ തോക്ക് ചൂണ്ടലായിരുന്നു. വേദിയിൽ മോഹൻലാൽ സംസാരിക്കവേ മുന്നിൽ നിന്ന് കൈ തോക്കിന്റെ ആകൃതിയിലാക്കി വേദിയിലേക്ക് ചൂണ്ടുകയായിരുന്നു അലൻസിയർ.
മോഹൻലാലിനെ തൊട്ടപ്പോൾ പതിവ് പോലെ ഫാൻസ് ഒന്നാകെ ഇളകി. അലൻസിയറിന് നേർക്ക് പൂരത്തെറിവിളിയും തുടങ്ങി. താൻ വിരൽ ചൂണ്ടിയത് മോഹൻലാലിനോടുള്ള പ്രതിഷേധമായിട്ടല്ലെന്നും സമൂഹത്തിന് നേർക്കാണെന്നും അലൻസിയർ പറഞ്ഞതൊന്നും ആരും കേട്ട മട്ടില്ല. അതിനിടെ ജോയ് മാത്യുവും അലൻസിയർക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
എംജിആറിന് നേർക്കുള്ള തോക്ക്
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ആദ്യം വ്യാജ ഹർജി പിന്നെ വ്യാജ വെടി ഇത്രയധികം വ്യാജികളോ ഈ ലോകത്ത്? സിനിമയിലെ സഹപ്രവർത്തകന് നേരെ ആദ്യം വെടിയുതിർത്തത് എം ആർ രാധ എന്ന തമിഴ് സിനിമയിലെ നടനായിരുന്നു. വെടികൊണ്ടത് തമിഴ് സൂപ്പർ സ്റ്റാർ (പിന്നീട് മുഖ്യമന്ത്രി) ആയിരുന്ന സാക്ഷാൽ എം ജി ആറിന്. അതിനു പിന്നിൽ ഒരു രാഷ്ട്രീയകാരണം ഉണ്ടെന്ന് കരുതപ്പെടുന്നു. എന്നാൽ മോഹൻലാൽ എന്ന നടന് നേരെ തോക്ക് ചൂണ്ടിയത് സഹപ്രവർത്തകനായ അലൻസിയാർ.
തോക്കുമില്ല ഉണ്ടയുമില്ല
ഭാഗ്യത്തിന് തോക്കിൽ ഉണ്ട പോയിട്ട് തോക്ക് തന്നെ കയ്യിൽ ഇല്ലായിരുന്നു. വിരൽ ആയിരുന്നു അലൻസിയാറിന്റെ സിംബോളിക് തോക്ക്. അതിനാൽ ഇല്ലാത്ത വസ്തുവായ തോക്കിനെ നമുക്ക് മറക്കാം. പക്ഷെ വിരൽ അങ്ങനെയല്ലല്ലോ. അത് പല ആവശ്യങ്ങൾക്കും പല അർഥത്തിൽ ഉപയോഗിക്കുന്നതാണല്ലോ. വിരൽ പ്രയോഗങ്ങൾ പലതാണ്. അഭിനയം പഠിച്ചവർക്ക് അത് നന്നായി അറിയുകയും ചെയ്യാം.
ലാൽ ചെയ്ത തെറ്റ് എന്താണ്
സത്യത്തിൽ വിരൽ ചൂണ്ടാൻ മാത്രം മോഹൻലാൽ ചെയ്ത തെറ്റ് എന്താണ്? മോഹൻലാലിനെ മുഖ്യ അതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെ വ്യാജ ഒപ്പുകളടങ്ങിയ ഹർജി നിഷ്ക്കരുണം ചവറ്റുകൊട്ടയിലേക്കെറിഞ്ഞ ശുദ്ധഹൃദയനായ സാംസ്കാരിക മന്ത്രിക്ക് നേരെയല്ലേ ആ 'വിരൽ വെടി' ഉതിർക്കേണ്ടിയിരുന്നത് ? (എന്നാൽ വിവരമറിയും )
മുഖ്യമന്ത്രിയുടെ നേർക്കാണെങ്കിലോ
അതല്ല മോഹൻലാലിന്റെ പ്രസംഗം കേട്ട് അതാസ്വദിച്ച് ചിരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ നേരെയാണ് ആ 'വിരൽ വെടി പോയതെങ്കിലോ? (അപ്പോൾ ശരിക്ക് വിവരമറിയും ) അനീതികൾക്ക് നേരെ ആരുടെ നേർക്കും മുട്ടിടിക്കാതെ വിരൽ ചൂണ്ടുന്നവനായിരിക്കണം കലാകാരൻ. അല്ലാതെ സഹപ്രവർത്തകനെ പൊതു വേദിയിൽവെച്ച് ഇല്ലാത്ത തോക്കുകൊണ്ട് അശ്ലീലം കാണിച്ച് അപമാനിക്കുന്നത് എം .ആർ.രാധ രാഷ്ട്രീയപ്രേരിതമായി എം ജി ആറിന് നേർക്കു ഉതിർത്ത വെടിയുണ്ടയേക്കാൾ മാരകമാണ് എന്നാണ് പോസ്റ്റ്.
അമ്മയുടെ നിലപാട്
താരസംഘടനയായ എഎംഎംഎയുടെ പ്രസിഡണ്ട് കൂടിയായ മോഹൻലാലിനെ പൊതുവേദിയിൽ വെച്ച് അപമാനിച്ചതിൽ സംഘടനയിലെ അംഗം കൂടിയായ അലൻസിയറിനോട് എന്ത് നിലപാടായിരിക്കും അമ്മ എടുക്കുക എന്നത് കണ്ടറിയണം. അമ്മ ഇതുവരെ ഈ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. അമ്മ നേതൃത്വത്തോട് ഉടക്കിയവരെയൊക്കെ ഒതുക്കി വീട്ടിലിരുത്തിയ ചരിത്രമാണ് മലയാള സിനിമയിൽ ഉള്ളതെന്നിരിക്കെ അലൻസിയറിന് എന്താവും സംഭവിക്കുക എന്നത് കാത്തിരുന്ന് കാണണം.
പ്രതിഷേധമല്ല, പിന്തുണ
തോക്ക് ചൂണ്ടൽ വിവാദമായതോടെ താൻ തെറ്റിദ്ധരിക്കപ്പെട്ടു എന്നും പറഞ്ഞ് അലൻസിയർ തന്നെ രംഗത്ത് വന്നിരുന്നു. താന്‍ മോഹന്‍ലാലിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. അല്ലാതെ പ്രതിഷേധിക്കുകയായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ താന്‍ മൂത്രമൊഴിക്കാന്‍ വാഷ് റൂമിലേക്ക് പോവുകയായിരുന്നു. മോഹന്‍ലാല്‍ പ്രസംഗിക്കുന്ന സ്റ്റേജിന് മുന്നിലൂടെ പോവുമ്പോള്‍ താനങ്ങനെ കാട്ടിയെന്നേ ഉള്ളൂ. അതിത്ര വലിയ പൊല്ലാപ്പാകുമെന്ന് കരുതിയില്ലെന്നും അലന്‍സിയര്‍ പറഞ്ഞു.
പ്രതിഷേധം ഒപ്പിട്ടവരോടെന്ന്
സ്റ്റേജില്‍ കയറാന്‍ ശ്രമിച്ചുവെന്നതും തെറ്റാണ്. വാഷ്റൂമില്‍ പോവുകയായിരുന്ന തന്നെ സ്റ്റേജില്‍ കയറാനാണെന്ന് കരുതി പിടിച്ച് മാറ്റിയെന്ന വാര്‍ത്തയും തെറ്റാണെന്നും തന്നെ ആരും പിടിച്ച് മാറ്റിയിട്ടില്ലെന്നും അലന്‍സിയര്‍ വ്യക്തമാക്കി. മോഹന്‍ലാല്‍ ആ ചടങ്ങില്‍ പങ്കെടുത്തതില്‍ തനിക്ക് സന്തോഷം മാത്രമേ ഉള്ളൂ. അദ്ദേഹത്തിനെതിരെ ഒപ്പിട്ടവരോടാണ് തന്റെ പ്രതിഷേധമെന്നും അലൻസിയർ വ്യക്തമാക്കി.
എന്തിനാണ് ഇങ്ങനെ പീഡിപ്പിക്കുന്നത്
മോഹന്‍ലാല്‍ എന്തിനാണ് ഇങ്ങനെ പീഡിപ്പിക്കപ്പെടുന്നത്. ഒരു സംഘടനയുടെ പ്രസിഡണ്ട് ആയതിന്റെ പേരില്‍ ആ മനുഷ്യന് അനുഭവിക്കേണ്ടി വരുന്ന വേദനകള്‍ എത്രയാണ്. പറ്റില്ലെങ്കില്‍ രാജി വെക്കും എന്ന് വരെ മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ടെന്ന് അലന്‍സിയര്‍ ചൂണ്ടിക്കാട്ടുന്നു. അത്തരമൊരു ക്രിട്ടിക്കല്‍ പശ്ചാത്തലത്തിലാണ് അവാര്‍ഡ് വിതരണം നടക്കുന്നത്. താന്‍ കാണിച്ചത് വിയോജിപ്പല്ല, യോജിപ്പാണ്.
അവരുടേത് ഇരട്ടത്താപ്പ്
സര്‍ക്കാസ്റ്റിക്കായി കാണിച്ചത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നു. എന്ത് തോക്ക് കൊണ്ടുവന്നാലും മോഹന്‍ലാലിനെ വീഴ്ത്താന്‍ സാധിക്കില്ല. കാരണം അദ്ദേഹം മഹാനായ ഒരു നടനാണ്. തങ്ങള്‍ ആ നടനൊപ്പമാണ്. താനൊരു വെടി വെച്ചാല്‍ വീഴുന്നതല്ല കേരളത്തിന്റെ അഭിമാനമായ ആ പ്രതിഭ.ചടങ്ങില്‍ മുഖ്യാതിഥി വേണ്ടെന്ന് പറഞ്ഞ് ഒപ്പിട്ട് കൊടുത്തവരും വേദി പങ്കിട്ടതിന്റെ കള്ളത്തരത്തെ ചോദ്യം ചെയ്യുകയാണ് താന്‍ ചെയ്തത്. അവര്‍ ചെയ്തത് ഇരട്ടത്താപ്പാണെന്നും അലൻസിയർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പേജിലും മോഹൻലാൽ മാത്രം.. വിമർശിച്ച രശ്മി നായർക്ക് ഫാൻസിന്റെ സ്ലട്ട് ഷെയിമിംഗ്!
മധ്യകേരളത്തിലും മലബാറിലും അതിതീവ്രമഴ തുടരും.. അടുത്ത 48 മണിക്കൂർ നിർണായകം