ഡോ. ബിജുവിനെതിരെ ജോയ് മാത്യുവിന്റെ ഒളിപ്പോര്.. അമ്മയിൽ വളഞ്ഞ നട്ടെല്ല് നിവർന്നോയെന്ന് ചുട്ടമറുപടി
സംവിധായകനായ ഡോ. ബിജുവും നടനും സംവിധായകനുമായ ജോയ് മാത്യുവും തമ്മിലൊരു ശീത യുദ്ധം തന്നെ നിലനില്‍ക്കുന്നുണ്ട് സിനിമാ ലോകത്ത്. ജോയ് മാത്യുവിന്റെ ഷട്ടര്‍ എന്ന ചിത്രം സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തില്‍ നിന്ന് തഴയപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ഈ ശത്രുത.
ജൂറി അംഗമായ ഡോ ബിജുവിനെ ജോയ് മാത്യു ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നും കേസും നിലവിലുണ്ട്. അതിനിടെ മോഹന്‍ലാലിനെ ഇത്തവണത്തെ ചലച്ചിത്ര പുരസ്ക്കാര വിതരണ ചടങ്ങില്‍ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഡോ. ബിജുവിന്റെ നേതൃത്വത്തില്‍ ഹര്‍ജി നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ രൂക്ഷ വിമര്‍ശനവുമായി ജോയ് മാത്യു വീണ്ടും രംഗത്ത് വന്നിരിക്കുന്നു. ഡോ ബിജുവിന്റെ പേര് പറയാതെയാണ് ഒളിയമ്പുകള്‍.
സിനിമയിലെ വ്യാജന്മാർ
ജോയ് മാത്യു ഫേസ്ബുക്കിൽ എഴുതിയിരിക്കുന്നത് വായിക്കാം: മുൻപേ ഞാൻ പറഞ്ഞകാര്യമാണ്. സിനിമ മൂന്നുതരത്തിലാണുള്ളത് .GOOD BAD AND FRAUD (നല്ലത് ,ചീത്ത ,വ്യാജൻ ) നല്ലതും ചീത്തയും തിരിച്ചറിയാൻ എളുപ്പം സാധിക്കും എന്നാൽ വ്യാജനെ തിരിച്ചറിയാൻ വലിയ പാടാണ് .അവർ പല രൂപത്തിലും ജാതിയിലും അവതരിക്കും .പലവിധ കോപ്ലെസുകളുടെ കൂടാരങ്ങളിലായിരിക്കും താമസം. അതുപോലെ വിവിധങ്ങളായ മാറാ -കോമ്പ്ലക്സ്കൾ(uncurable complexes) പേറുന്ന മറ്റുള്ളവരെ ആകർഷിക്കാനും ഇവർ മിടുക്കരാണ്.
പദവിക്ക് വേണ്ടി
അവരിലും ക്രമേണ വ്യാജത്വം എന്ന മരുന്ന് കുത്തിക്കയറ്റാൻ പറ്റിയ മെഡിക്കൽ വിദ്യാഭ്യാസം വരെ ഇവർ നേടിയിരിക്കും. എന്നാൽ അങ്ങിനെ നേടിയെടുത്ത ജോലി ചെയ്യുവാൻ ഇങ്ങനെയുള്ളവർ താൽപ്പര്യം കാണിക്കില്ല. പകരം പെട്ടെന്ന് പ്രശസ്തി പദവി എന്നിവ തരപ്പെടുത്താൻ ജീവിതം പാഴാക്കും. മനസ്സമാധാനത്തോടെ വ്യാജന്മാർക്ക് ഉറക്കം വരില്ലത്രേ . അങ്ങിനെ വരുമ്പോഴാണ് അവർ വ്യാജ സിനിമ ഉണ്ടാക്കുക. അത്തരം വ്യാജ സിനിമകൾ (ജീവിതവുമായോ കലയുമായോ യാതൊരു ബന്ധവും ഇല്ലാത്തതിനെയാണല്ലോ വ്യാജം എന്ന് പറയുക)
എതിർത്താൽ കേസ് കൊടുക്കും
ജനം തള്ളിക്കളയുമ്പോൾ ഇവർക്ക് ഹാലിളകും. പിന്നെയുള്ളത് അവാർഡ് കമ്മിറ്റിയിൽ കയറിക്കൂടുകയാണ്, വ്യാജന്മാരെ തുണക്കാനും അല്ലാത്തവരെ തകർക്കാനുമാണല്ലോ ജൂറികൾ. ആരെങ്കിലും ഇവരുടെ കൊള്ളരുതായ്മകളെ എതിർത്താലോ ജാതിപറഞ്ഞ് ആക്ഷേപിച്ചു എന്നും പറഞ്ഞു കേസ് കൊടുക്കും, അത് പത്രവാർത്തയാക്കും, എഫ് ബിയിൽ പോസ്റ്റിടും അതിനെ തുണക്കാൻ വക്ക് പൊട്ടിയ ചില വ്യാജ ബുജികളും സ്തുതിയന്മാരും ഉണ്ടാകും.
ജാതി അച്ചാരം പറ്റുന്ന നടനല്ല
എന്നാൽ കേസ് എടുത്ത കോടതി തെളിവ് ചോദിച്ചാലോ ഹാജരാകാതെ മുങ്ങി നടക്കും. കാരണം തെളിവ് ഉണ്ടെങ്കിലല്ലേ ഹാജരാക്കാൻ പറ്റൂ. മോഹൻലാൽ എന്ന നടൻ ഏതെങ്കിലും ജാതിയുടെ അച്ചാരം പറ്റി ജീവിക്കുന്ന ആളാണെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം ഭാരതം കണ്ട മികച്ച ഒരഭിനേതാവാണ് എന്ന കാര്യം മമ്മുട്ടി ആരാധകർപോലും സമ്മതിച്ചുതരും. പക്ഷെ വ്യാജന്മാർ സമ്മതിച്ചുതരില്ല .അവർ വ്യാജ ഒപ്പുകൾ സംഘടിപ്പിച്ച് രേഖയുണ്ടാക്കും. അത് അവർക്ക് എളുപ്പവുമാണ് കാരണം വ്യാജ സിനിമ ഉണ്ടാക്കുന്നവർക്കാണോ വ്യാജ രേഖ നിർമ്മിക്കാൻ പ്രയാസം!
ശിക്ഷാർഹമായ കുറ്റം
വ്യാജ രേഖ ചമച്ച് ഗവർമെന്റിനെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് കേട്ടിട്ടുണ്ട് .എന്നിട്ടും വ്യാജന്മാരെ ചലച്ചിത്ര അക്കാദമി അവാർഡ് കമ്മിറ്റി തുടങ്ങിയ ഗവർമെന്റ് സ്ഥാപനങ്ങളിൽ തുടരാൻ അനുവദിക്കുന്ന സർക്കാർ നയത്തിലും എനിക്ക് അത്ഭുതമില്ല. അങ്ങകലെ ഇറ്റലിയിൽ വരെ പോയി കടൽ കൊലയാളികളെ (ആ കേസ് എവിടെ വരെയായി വരെയായി എന്നത് ഇറ്റലിക്കാരോട്തന്നെ ചോദിക്കണം ) കൊണ്ടുവരാൻ കെൽപ്പുള്ള കേരളാ പോലീസിന് ജലന്ധർ വരെ പോകുവാൻ ഇനിയും വണ്ടികിട്ടാത്ത സ്ഥിതിക്ക് വ്യാജന്മാർക്ക് എന്ത് പേടിക്കാൻ?
രൂക്ഷമായ പ്രതികരണം
അപ്പോൾ പറഞ്ഞുവന്നതിന്റെ സാരം ഇതാണ്- സിനിമ മൂന്നുതരമേ ഉള്ളൂ. നല്ലത് , ചീത്ത പിന്നെ വ്യാജൻ. Good Bad and Fraud എന്നാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ പോസ്റ്റിന് താഴെ ജോയ് മാത്യുവിനോട് യോജിക്കുന്നവരേക്കാൾ കൂടുതൽ എതിർക്കുന്നവരാണ് രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്തതിലെ ജോയ് മാത്യുവിന്റെ പ്രതികരണം അടക്കം ഓർമ്മപ്പെടുത്തിയാണ് വിമർശനം.
കേസ് ഇപ്പോഴും ഉണ്ടല്ലോ ലേ
ലോകത്തുള്ള സകലമാന കാര്യങ്ങളെ കുറിച്ചും അഭിപ്രായം ഉണ്ട്. സ്വന്തം സംഘടനയിലെ കൊള്ളരുതായ്മ പുറത്തു വന്നപ്പോ മറ്റുള്ളവരുടെ അഭിപ്രായം അറിഞ്ഞിട്ട് ഞാൻ പറഞ്ഞോളാം എന്ന്. അവസരവാദം എന്ന് പറയും. അതോടെ നിങ്ങളുടെ വാക്കുകളിലെ ആത്മാർത്ഥത നഷ്ടപ്പെട്ടു. നിങ്ങളുടെ സിനിമക്ക് അവാർഡ് കിട്ടാഞ്ഞതിനു ജൂറി അംഗമായ ഇദ്ദേഹത്തെ ഫോണിൽ തെറി വിളിച്ച കേസ് ഇപ്പോഴും നിലവിലില്ലേ എന്നാണ് ഒരാളുടെ ചോദ്യം.
നട്ടെന്ന് നിവരുന്നില്ലെന്ന് കേട്ടല്ലോ
ഹായ് ജോയേട്ടാ, സുഖം തന്നെ.. എങ്ങനുണ്ട് ആരോഗൃം, നട്ടല്ലിന് എന്താണ് .ക്ലാസ് ഫോർ ജോലിക്കൂ പോകുബോൾ നിവരുന്നില്ലെന്നു കേട്ടു. ഞങ്ങളോന്നും ഈ അമ്മയാഫീസിൽ ജോലിക്കു പോവാറില്ല. അവിടെത്തെ സെക്രട്ടറിയെ സുഖിപ്പിക്കാൻ ചെരുപ്പുതുടക്കുക, മറ്റുള്ള പാവങ്ങളെ ആക്ഷേപിക്കുക ഇതൊന്നും നമുക്കു പറ്റില്ല. ആ നേരം നമ്മുടെ നാട്ടിൽ വല്ല ചാണകം വാരനോ പാട്ട പെറുക്കാനോ പോറോട്ട അടിക്കാനോ പോയാൽ ആയിരം രൂപ ദിവസം കിട്ടും. നട്ടെല്ലിന്ഏനക്കേടില്ലാതെ മാന്യമായീ ജീവിക്കാം എന്ന് മറ്റൊരു പരിഹാസം.
ആരാണ് ശരിക്കും വ്യാജൻ
ഇതു പോലെ നിരീക്ഷണം അമ്മയുടെ മീറ്റിംഗിൽ കണ്ടില്ല.. താങ്കൾ ഇനി എന്തുപറഞ്ഞാലും ആൾക്കാർക്കു തമാശ ആണ് എന്നാണ് ഒരാളുടെ കമന്റ്. ജൂറി അംഗത്തിനെ തെറി പറഞ്ഞ കേസ് ശരിക്ക് വിമ്മിഷ്ടമുണ്ടാക്കുന്നണ്ടല്ലേ?അതിന്റെ കലിപ്പ് FB യിൽ പോസ്റ്റിട്ട് തീർക്കാം അത്രതന്നെ എന്ന് മറ്റൊരാൾ പ്രതികരിച്ചിരിക്കുന്നു. വ്യാജൻ ഡോ. ബിജുവാണോ അതോ ജോയ്മാത്യൂ ആണോ എന്നതിലാണ് എനിക്ക് സംശയം എന്നും പരിഹാസമുണ്ട്.