മഹാന്മാരുടെ അടിവസ്ത്രം തിരഞ്ഞ് സമയം കളയാതെ സ്വന്തം നേതാക്കളെ നന്നാക്കൂ.. ബൽറാമിനെതിരെ ജോയ് മാത്യു
Recommended Video
തിരുവനന്തപുരം: രണ്ട് വര്‍ഷത്തിലധികമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെ രാഷ്ട്രീയക്കാരും ഭരണകര്‍ത്താക്കളും അറിഞ്ഞത് ആ പോരാട്ടം സോഷ്യല്‍ മീഡിയ ഏറ്റെടുത്തപ്പോഴാണ്. ജനരോഷം ഭയന്ന് നില്‍ക്കക്കള്ളി ഇല്ലാതായപ്പോള്‍ നേതാക്കളൊന്നൊന്നായി ശ്രീജിത്തിന് മുന്നിലേക്ക് എത്തി.
ഭാവനയുടെ വിവാഹത്തിൽ ശ്രദ്ധേയമായി ചിലരുടെ അസാന്നിദ്ധ്യം.. ആ പ്രമുഖരെ ക്ഷണിക്കാതെ ഒഴിവാക്കി ഭാവന
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവ് പോലീസ് കസ്റ്റഡിയില്‍ മരിക്കുന്നത്. അന്നൊന്നും അനങ്ങാത്ത ചെന്നിത്തലയും പോയി ഒടുക്കം ശ്രീജിത്തിനെ കാണാന്‍. നാണം കെട്ട് മടങ്ങുകയും ചെയ്തു. നേതാവിനെ ചോദ്യം ചെയ്ത ആന്‍ഡേഴ്‌സണ്‍ എന്ന യുവാവിനെ അണികള്‍ പഞ്ഞിക്കിടുകയും ചെയ്തു. സംഭവത്തില്‍ വിടി ബല്‍റാമിനെ അടക്കം രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ജോയ് മാത്യു.
ചെന്നിത്തലയുടെ സമീപനം
പോലീസ് കസ്റ്റഡിയില്‍ ശ്രീജിവ് മരിച്ച ശേഷം നീതിക്ക് വേണ്ടി ശ്രീജിത്ത് മുട്ടാത്ത വാതിലുകളില്ല. പല തവണ അന്നത്തെ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലയെ അടക്കം ഓഫീസില്‍ ചെന്ന് കണ്ടു. എന്നാല്‍ ചെന്നിത്തല ശ്രീജിത്തിനെ പരിഹസിച്ച് മടക്കി അയയ്ക്കുകയാണ് ചെയ്തത് എന്നാണ് ആരോപണം.
നാണം കെട്ട് ചെന്നിത്തല
ഇതൊക്കെ മറന്നാണ് ശ്രീജിത്തിനെ കാണാനും പിന്തുണ അറിയിക്കാനും ചെന്നിത്തല എത്തിയത്. എന്നാല്‍ ശ്രീജിത്തിന്റെ സുഹൃത്തും മുന്‍ യൂത്ത് കോണ്‍ഗ്രസ്സുകാരനുമായ ആന്‍ഡേഴ്‌സണ്‍ ചെന്നിത്തലയെ ഇക്കാര്യം ഓര്‍മ്മിപ്പിച്ചു. അന്ന് ശ്രീജിത്തിനോട് ചെന്നിത്തല പറഞ്ഞത് സമരം ചെയ്ത് മഴയും പൊടിയും കൊതുകുകടിയും കൊള്ളാതെ വീട്ടില്‍ പോ എന്നാണ് എന്ന്.
വൈറലായി വീഡിയ
നാണം കെട്ടാണ് ചെന്നിത്തല അന്ന് മടങ്ങിയത്. ഈ വീഡിയോ ആകട്ടെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെന്നത്തലയെ ട്രോളന്മാര്‍ വലിച്ച് കീറി ഒട്ടിക്കുകയും ചെയ്തു. ഇതോടെ സിപിഎം ഏര്‍പ്പെടുത്തിയ ആളാണ് ആന്‍ഡേഴ്‌സണ്‍ എന്നായി കോണ്‍ഗ്രസുകാരുടെ വാദം. എന്നാല്‍ താന്‍ കോണ്‍ഗ്രസുകാരനാണെന്ന് വെളിപ്പെടുത്തി ആന്‍ഡേഴ്‌സണ്‍ തന്നെ രംഗത്ത് വരികയുണ്ടായി.
ആൻഡേഴ്സണെ ആക്രമിച്ചു
ഇതിന് ശേഷമാണ് ആന്‍ഡേഴ്‌സണെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ അതിക്രൂരമായി ആക്രമിച്ചത്. വാരിയെല്ല് തകര്‍ന്ന നിലയിലാണ് ആന്‍ഡേഴ്‌സണെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിപിഎം അക്രമരാഷ്ട്രീയം കളിക്കുന്നു എന്ന് 24 മണിക്കൂറും കുറ്റപ്പെടുത്ത കോണ്‍ഗ്രസ് പാര്‍ട്ടിയും നേതാക്കളും ഇതേക്കുറിച്ച് ഒരക്ഷരം ഇതുവരെ മിണ്ടിയിട്ടുമില്ല.
യൂത്തന്മാർക്കെതിരെ ജോയ് മാത്യു
എന്തിനും ഏതിനും സിപിഎം ഫാസിസം എന്ന് ഫേസ്ബുക്കില്‍ അലമുറയിടുന്ന തൃത്താല എംഎല്‍എ വിടി ബല്‍റാമിനും മിണ്ടാട്ടമില്ല. ബല്‍റാം പ്രതികരിക്കാതിരിക്കുന്നതിനേയും സോഷ്യല്‍ മീഡിയ ട്രോളുകയുണ്ടായി. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജോയ് മാത്യുവിന്‌റെ ഫേസ്ബുക്ക് പോസ്റ്റ്. ജോയ് മാത്യു പറയുന്നത് ഇതാണ്:
ഫാസിസം കേൾക്കുമ്പോൾ ചിരി
ഫാസിസം എന്ന വാക്ക് ഇടത് പക്ഷം പറയുമ്പോൾ അത് മനസ്സിലാക്കാം. എന്നാൽ ഇന്ദിരയുടെ അനുയായികൾ അതുപറയുമ്പോൾ ചിരിയാണു വരിക. അപ്പോഴാണു ഫാസിസം വന്നേ എന്നും പറഞ്ഞ് ഒരു പോത്തിനെ നടുറോട്ടിലിട്ട് അറുത്ത് മുറിച്ച് ശാപ്പിട്ടത്. ഇപ്പോഴിതാ ആൻഡേഴ്സൺ എന്ന യുവാവിനെ വാരിയെല്ലും കഴുത്തും തല്ലിപ്പൊട്ടിച്ചിരിക്കുന്നു.
ഈ അവസ്ഥ ദുരന്തമാണ്
കാരണം അയാൾ പ്രതിപക്ഷ നേതാവിനോട് ചോദ്യങ്ങൾ ചോദിച്ചു എന്നതാണ്.സ്വന്തം സഹോദരന്റെ ലോക്കപ്പ് മരണത്തെക്കുറിച്ച് സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി 770 ദിവസമായി സെക്രട്ടറിയേറ്റ് പടീക്കൽ സത്യഗ്രഹമിരിക്കുന്ന ശ്രീജിത്തിനു പിന്തുണയുമായി എത്തിയതായിരുന്നു ആൻഡേഴ്സൺ എന്ന യൂത്ത് കോൺഗ്രസ്സുകാരൻ. ജനങ്ങളുടെ ചോദ്യങ്ങൾക്ക് മുമ്പിൽപകച്ചു നിൽക്കുകയൊ ഓടിയൊളിക്കുകയോ ചെയ്യുന്ന അവസ്‌ഥ ഒരു രാഷ്ട്രീയക്കാരനെ സംബന്ധിച്ച് ഒരു ദുരന്തമാണ്.
ബൽറാമുമാർക്ക് എന്തുണ്ട് പറയാൻ
അതിന്റെ പ്രതികാരം തീർക്കുന്നത് പോത്തിനെ അറുത്ത് മുറിക്കുന്നപോലെ ഒരു പാവം ചെറുപ്പക്കാരനെ തല്ലിച്ചതച്ചാണോ? മനുഷ്യനായത്കൊണ്ട് അറുത്ത് തിന്നാൻപറ്റിയില്ല ; ഭാഗ്യം. ആവിഷ്കാര സ്വാതന്ത്ര്യം എന്ന് ഘോരം ഘോരം നിലവിളിക്കുന്ന യൂത്ത് കോൺഗ്രസ്സിലെ ബുദ്ധിജീവികളായ വിഷ്ണുനാഥന്മാർക്കും ഷാഫിമാർക്കും
ബൽറാമുമാർക്കും ഇക്കാര്യത്തിൽ എന്ത് പറയാനുണ്ട്?
ആവിഷ്കാരം വെറും ആവി
ചരിത്രത്തെ മാറ്റിമറിച്ച മഹാന്മാരുടെ അടിവസ്ത്രം തിരഞ്ഞ് സമയം കളയുന്നതിനുപകരം സ്വന്തം നേതാക്കന്മാരെയും അവരുടെ അനുയായികളായപോത്തറപ്പന്മാരുടേയും വെള്ളപൂശിയ മേൽക്കുപ്പായത്തിനുള്ളിലെ ഫാസിസ്റ്റ് മനോഭാവം മാറ്റാൻ പറയുക. ഇല്ലെങ്കിൽ ബലറാമന്മാർക്ക് മാത്രമല്ല വെള്ളതേച്ച പലർക്കും ആവിഷ്കാരം വെറും ആവി മാത്രമായി ഒതുക്കേണ്ടിവരും. പോത്ത് അറവുകാർ ചെയ്ത തെറ്റിനു ആൻഡേഴ്സനോട് മാപ്പ് പറയാനുള്ള അന്തസ്സെങ്കിലും യൂത്ത് കോൺഗ്രസ്സിലെ ബുദ്ധിജീവികൾ മാതൃക കാണിക്കുക എന്നാണ് ജോയ് മാത്യു ആവശ്യപ്പെടുന്നത്.