'ഫാസിസം തുലയട്ടെ എന്ന് ചുവരിലൊക്കെ എഴുതിവെക്കും. എന്താണ് ഫാസിസം എന്ന് ചോദിച്ചാൽ മേലോട്ട് നോക്കും'
തിരുവനന്തപുരം: യൂനിവേഴ്സ്റ്റി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായ അഖിലിനെ സംഘടനാ നേതാക്കള്‍ തന്നെ ആക്രമിച്ച സംഭവത്തില്‍ എസ്എഫ്ഐക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് കോളേജിനകത്തും പുറത്തും ഉയരുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നേരത്തേ തന്നെ കാമ്പസ്സുകളില്‍ നിന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ആക്രമ സംഭവത്തോട് കൂടി കാമ്പസിലെ എസ്എഫ്ഐ ഗുണ്ടായിസത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജോയ് മാത്യു. ഫാസിസം തുലയട്ടെ എന്ന് ചുവരായ ചുവരിലൊക്കെ എഴുതിവെക്കും. എന്താണ് ഫാസിസം എന്ന് ചോദിച്ചാൽ മേലോട്ട് നോക്കും.
ഒരു രാഷ്ട്രീയ പാർട്ടിയുടെയും വാലുകളല്ലാത്ത സ്വതന്ത്രവും ചിന്താശേഷിയുള്ളവരുമായ ഒരു വിദ്യാർഥി സമൂഹം കാമ്പസ്സിൽ നിന്നും ഉയർന്നു വരുമ്പോൾ മാത്രമേ കാമ്പസുകൾ സർഗ്ഗാത്മകമാവൂ, ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പ് വായിക്കാം

കയറിപ്പറ്റി ജീവിതം ഭദ്രമാക്കും
ചുടുചോറും കഠാരയും ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങളായി തുടരുന്ന കാലത്തോളം വിദ്യാർഥി സംഘടനകൾ പരസ്പരം വെട്ടിയും കുത്തിയും തങ്ങളുടെ പാർട്ടി നേതൃത്വത്തിലേക്കുള്ള പ്രവേശന പരീക്ഷ പാസാകും.തുടർന്ന് യുവജനസംഘടനയുടെ കോവണിവഴിഎം എൽ എ, എം പി, മന്ത്രി അങ്ങിനെയങ്ങിനെ... ഇതൊന്നും ആയില്ലെങ്കിൽ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിലോ മറ്റോ കയറിപ്പറ്റി ജീവിതം ഭദ്രമാക്കും. അല്ലെങ്കിൽ പാർട്ടിക്ക് വേണ്ടിയുള്ള ക്രിമിനൽ ആയിട്ടും ജീവിക്കാം.

കാര്യങ്ങൾ മാറിയിരിക്കുന്നു
ഇപ്പോൾതന്നെ നമുക്കറിയാവുന്ന രാഷ്ട്രീയക്കാരിൽ ഒട്ടുമിക്കപേരും ഇതേപോലെ ആയുധാഭ്യാസത്തിലൂടെ അങ്കം വെട്ടി വന്നവരാണല്ലോ.(ചാനലിൽ പ്രത്യക്ഷപ്പെടുന്ന ചിലരുടെയെങ്കിലും ശരീര ഭാഷ ശ്രദ്ധിച്ചാൽ ഇതു ബോധ്യമാവും )എതിർ പാർട്ടിക്കാരെ ആക്രമിക്കുന്നതും കൊല്ലുന്നതും വിദ്യാർഥി സംഘടനകളുടെ മൗലീകാവകാശമായി എല്ലാ പാർട്ടികളുടെയും കുട്ടി കുരങ്ങന്മാർ പണ്ട് മുതലേ അംഗീകരിച്ചതാണ് . എന്നാലിന്ന് എതിർ പാർട്ടിക്കാരന്റെ നെഞ്ചിനു പകരം സ്വന്തം "സഖാക്ക" ളുടെ നെഞ്ചിൽ കഠാര കുത്തിയിറക്കാനും മടിക്കാത്ത രീതിയിൽ കാര്യങ്ങൾ മാറിയിരിക്കുന്നു.

നേതാവിന് അറിയില്ല
അപരന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കണമെന്ന് ചുവരിൽ എഴുതുന്ന ടീംസ് ആണ് ഇതെന്ന് ഓർക്കണം.
കാലഹരണപ്പെട്ട ഒരു പ്രത്യയശാസ്ത്രത്തിന്റെ പതാകവാഹകരായ ഒരു പാർട്ടിയുടെ
ചുടുചോറ് വാരിക്കുന്ന ഈ കുട്ടി ചെഗുവേരമാർക്ക് ഒരു നേതാവുണ്ട്.പേരിൽ ഒരു ചിന്ത കടന്നുകൂടിപ്പോയി എന്നതല്ലാതെ ചെഗുവേര ജനിച്ചത് എവിടെയാണെന്ന് പോലും നേതാവിന് അറിയില്ല.

നടക്കാത്ത സ്വപ്നം അല്ലേ?
ഫാസിസം തുലയട്ടെ എന്ന് ചുവരായ ചുവരിലൊക്കെ എഴുതിവെക്കും. എന്താണ് ഫാസിസം എന്ന് ചോദിച്ചാൽ മേലോട്ട് നോക്കും. എന്നാൽ ചുടുചോറ് വാരുന്നവരേ കേട്ടോളൂ. സംഘം ചേർന്നു സ്വന്തം പാർട്ടിക്കാരന്റെ നെഞ്ചിൽകഠാര കുത്തിയിറക്കുന്നതിനെ നിങ്ങൾ എന്ത് പേരിട്ടാണ് വിളിക്കുക?
ഒരു രാഷ്ട്രീയ പാർട്ടിയുടെയും വാലുകളല്ലാത്ത സ്വതന്ത്രവും ചിന്താശേഷിയുള്ളവരുമായ ഒരു
വിദ്യാർഥി സമൂഹം കാമ്പസ്സിൽ നിന്നും ഉയർന്നു വരുമ്പോൾ മാത്രമേ കാമ്പസുകൾ സർഗ്ഗാത്മകമാവൂ.
നടക്കാത്ത സ്വപ്നം അല്ലേ?












Click it and Unblock the Notifications