വിപ്ലവം വരുന്ന വഴികള്‍; പാവം മാര്‍ക്സ് അറിയാതിരിക്കട്ടെ, തുഷാര്‍ വിഷയത്തില്‍ പിണറായിക്കെതിരെ ജോയ്
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പു കേസില്‍ യുഎഇയില്‍ അറസ്റ്റിലായ ബിഡിജെഎസ് അധ്യക്ഷനും സംസ്ഥാനത്തെ എന്‍ഡിഎ വൈഎസ് ചെയര്‍മാനുമായ തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനത്തിനായി മുഖ്യമന്ത്രി പിണാറായി വിജയന്‍ ഇടപെട്ടതില്‍ രൂക്ഷ വിമര്‍ശനവുമായി നടന്‍ ജോയി മാത്യു. മുഖ്യ ശത്രുവിനെ കൂട്ടുപിടിച്ചു മുഖ്യ ശത്രുവിനെ തോൽപ്പിക്കുക എന്ന് തന്ത്രമാണ് തുഷാറിന്‍റെ കാര്യത്തില്‍ പിണാറായി സ്വീകരിച്ചതെന്നാണ് ജോയ് മാത്യൂ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.
കച്ചവടത്തിൽ വന്ന നഷ്ടങ്ങളിലും അറിയാതെ ചെന്ന് പെടുന്ന നിയമ കുരുക്കുകളിലും പെട്ട് നിരവധി സാധാരണക്കാർ ഗൾഫ് ജയിലുകളിൽ ഉണ്ട്. അവരോടൊന്നും തോന്നാത്ത കരുണ നമ്മുടെ മുഖ്യമന്ത്രിക്ക് തുഷാറിനോട് തോന്നാൻ കാരണം ഇതാണെന്നും ജോയ് മാത്യു കുറിപ്പില്‍ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

വിപ്ലവം പല വഴികളിലൂടെ
വിപ്ലവം പല വഴികളിലൂടെ യാണ് വരിക. ചിലപ്പോൾ മുഖ്യശത്രുവിനെത്തന്നെ കൂട്ടുപിടിച്ചിട്ട് വേണം മുഖ്യ ശത്രുവിനെതിരെ യുദ്ധം ചെയ്യാൻ !വേണമെങ്കിൽ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ മുതുകിൽ ഇതും കെട്ടിവെക്കാം. (പാവം മാർക്സ് അറിയാതിരുന്നാൽ മതി ).

നിരവധി മലയാളികള്‍
പത്തുവര്ഷത്തോളം യു എ ഇ യിൽ മാധ്യമ പ്രവർത്തകൻ ആയിരുന്ന കാലത്ത് നിസ്സാര കുറ്റങ്ങൾക്ക് പോലും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന നിരവധി മലയാളികളെ സംബന്ധിക്കുന്ന വാർത്തകൾ ഞാനടക്കമുള്ള മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ പോലും ജയിലിൽ അകപ്പെട്ട കഥകളും നിരവധിയാണ്.

അറ്റ്ലസ് രാമചന്ദ്രൻ
ഊര് തെണ്ടലിന്റെ ഭാഗമായി നമ്മുടെ ജനപ്രതിനിധികൾ ഗൾഫിൽ വരുമ്പോഴൊക്ക ഇക്കാര്യത്തെ സംബന്ധിച്ച് പലരും നിവേദനം കൊടുക്കുകയും അവരത് കൊട്ടയിലേക്ക് എറിയുകയുമാണ് കീഴ്‌വഴക്കം. ബിസിനസ്സിൽ വന്ന തിരിച്ചടിയുടെ പേരിൽ മലയാളികൾക്ക് മുഴുവൻ പരിചിതനായ അറ്റ്ലസ് രാമചന്ദ്രൻ ദുബായ് ജയിലിൽ തടവനുഭവിച്ചപ്പോൾ നമ്മുടെ മന്ത്രിമാരെയോ പ്രതിപക്ഷത്തിനെയോ കണ്ടില്ല. കാരണം അദ്ദേഹം ഒരു വോട്ട് ബാങ്കല്ല. അദ്ദേഹത്തിന് പിതാവ് മതിലിൽ കട്ട വെക്കാൻ പോയിട്ടുമില്ല.

തുഷാറിനോട് തോന്നാൻ കാരണം
കച്ചവടത്തിൽ വന്ന നഷ്ടങ്ങളിലും അറിയാതെ ചെന്ന് പെടുന്ന നിയമ കുരുക്കുകളിലും പെട്ട് നിരവധി സാധാരണക്കാർ ഗൾഫ് ജയിലുകളിൽ ഉണ്ട്. അവരോടൊന്നും തോന്നാത്ത കരുണ നമ്മുടെ മുഖ്യമന്ത്രിക്ക് തുഷാറിനോട് തോന്നാൻ കാരണം തുടക്കത്തിൽ പറഞ്ഞത് തന്നെ. മുഖ്യ ശത്രുവിനെ കൂട്ടുപിടിച്ചു മുഖ്യ ശത്രുവിനെ തോൽപ്പിക്കുക. !സാധാരണക്കാരനായ പ്രവാസിക്ക് ഇമ്മാതിരി ഒരു ആനുകൂല്യവും ലഭിക്കുമെന്ന് കരുതണ്ട. അവൻ എല്ലാം പൂട്ടിക്കെട്ടി നാട്ടിൽ വന്നു എന്തെങ്കിലും സംരഭം തുടങ്ങാമെന്ന് വെച്ചാൽ ആന്തൂർ സ്വപ്നം അവനെ വേട്ടയാടും.

ഭേദം യു എ ഇ ജയിലാണ്
അതിലും ഭേദം യു എ ഇ ജയിലാണ് എന്ന് കരുതുന്ന പ്രവാസികളാണ് ഇപ്പോൾ അധികവും. പ്രവാസികളെ സഹായിക്കാനായി നോർക്ക എന്നൊരു സാധനം ഉണ്ടല്ലോ. നാട്ടിൽ ജോലി കിട്ടാത്തവരെ ഗൾഫിലേക്ക് കയറ്റി അയക്കുന്ന ഒരു റിക്രൂട്ടിംഗ് ഏജൻസിയുടെ പണിയില്ലാതെ മറ്റൊന്നും ഇവർ ചെയ്യുന്നതായി അറിവില്ല. എന്നാൽ പരസ്യങ്ങൾ ഉണ്ടാക്കുവാനും ഓരോ വർഷവും ആഗോള സമ്മേളനങ്ങൾ നടത്തി കോടികൾ തുലയ്ക്കാനുമാണ് ആവേശം.

തുഷാറിനോട് കാണിച്ച ഉഷാർ
മറുനാട്ടിൽ കിടന്ന് കഷ്ടപ്പെടുന്ന മലയാളിക്ക് നിയമപരമായ സഹായങ്ങൾ നൽകാനോ ശബളം കൊടുക്കാത്ത തൊഴിലുടമകളിൽ (അതിൽ അധികവും മലയാളി മൊയലാളിമാരാണ് )നിന്നും തൊഴിലാളികൾക്ക് ശമ്പള കുടിശ്ശിക വാങ്ങിച്ചു കൊടുക്കുവാനോ അതൊന്നുമില്ലെങ്കിലും മരുഭൂമിയിൽ വെച്ചു മരണമടയുന്ന പ്രവാസിയുടെ ശവപ്പെട്ടി കൊണ്ടുവരുന്നതിന്റെ ചിലവെങ്കിലും
സൗജന്യമാക്കിയിരുന്നെങ്കിൽ ഇപ്പോൾ തുഷാറിനോട് കാണിച്ച ഉഷാർ പാർട്ടി അണികളെങ്കിലും പൊറുത്തു തന്നേനെ.












Click it and Unblock the Notifications