സഭയെ പിണക്കാൻ സർക്കാരിന് ഭയം.. പാർട്ടിപ്പേടി ബാധിച്ച് മഹിളകളും ഡിഫിക്കാരും, പോസ്റ്റ് വൈറൽ
താൻ നിരന്തരമായി പീഡിപ്പിക്കപ്പെടുന്നു എന്ന് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ പരാതി നൽകി 84 ദിവസങ്ങൾ കഴിഞ്ഞാണ് പോലീസ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത്. സഭയേയും ക്രിസ്ത്യൻ വോട്ട് ബാങ്കിനേയും ഭയന്നാണ് സർക്കാർ ബിഷപ്പിന്റെ അറസ്റ്റ് ഇത്രയും വൈകിച്ചത് എന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.
ഭരണകക്ഷിയായ സിപിഎമ്മിന്റെ പ്രതിനിധികളോ ഡിവൈഎഫ്ഐക്കാരോ കന്യാസ്ത്രീകൾക്ക് പിന്തുണയുമായി തെരുവിലിറങ്ങുകയോ സമരപ്പന്തലിൽ എത്തുകയോ ചെയ്തിരുന്നില്ല. സിപിഐയുടെ യുവജന വിഭാഗമായ എഐവൈഎഫ് മാത്രമാണ് അക്കൂട്ടത്തിൽ വേറിട്ട് നിന്നത്. ഈ പശ്ചാത്തലത്തിൽ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.
രണ്ടുതരം നീതിയും നിയമവും
പ്രതീക്ഷ നൽകുന്ന യുവജനക്കൂട്ടം എന്ന തലക്കെട്ടിലാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബിഷപ്പിന്റെ കുപ്പായമിട്ട ഫ്രാങ്കോ തന്നെ പീഡിപ്പിച്ചെന്ന ഒരു കന്യാസ്ത്രീയുടെ പരാതി പൊലീസിന് ലഭിച്ചിട്ട് 84 ദിവസങ്ങൾ കഴിയുന്നു . നീതിക്കുവേണ്ടി കന്യാസ്ത്രീകൾ തെരുവിൽ നിരാഹാരസമരം തുടങ്ങിയിട്ട് 14 ദിവസമാകുന്നു. ജനാധിപത്യക്രമത്തിൽ പുലരുന്ന ഒരു നാട്ടിൽ പൗരന്മാർക്ക് രണ്ടുതരം നീതിയും നിയമവും!
സഭയെ ഭയം
സഭയെ പിണക്കിയാൽ അധികാരം നഷ്ടപ്പെടുമോ എന്ന ഭീതിയുള്ള ഗവർമെന്റ് എങ്ങിനെയാണ് ഒരു സാധാരണ പൗരന് നീതി ലഭ്യമാക്കുക എന്ന ചോദ്യം ബാക്കിയാവുന്നു . കന്യാസ്ത്രീകൾക്ക് പിന്തുണയുമായി സമൂഹത്തിന്റെ നാനാഭാഗത്ത് നിന്നും നട്ടെല്ല് വളയാത്ത മനുഷ്യർ വരുന്നു .ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു.
പാർട്ടിപ്പേടി കാരണം
മനസ്സുകൊണ്ട് കന്യാസ്ത്രീകൾക്കൊപ്പമാണെങ്കിലും ആണുങ്ങൾ ഭരിക്കുന്ന പാർട്ടികളിലെ സമ്മേളനങ്ങളിൽ ബാനർ പിടിച്ചു മുന്നിൽ നടക്കുക മാത്രം ശീലിമാക്കിയതിനാൽ പാർട്ടിപ്പേടി എന്ന അസുഖം ബാധിച്ച് സമരപ്പന്തലിന്റെ അയലത്തുകൂടി ഇവരാരും പോവില്ല . എന്നാൽ ലക്ഷങ്ങൾ (ചിരിപ്പിക്കരുത്) വരുന്ന വിവിധതരം യൂണിഫോമിട്ട യുവജന വിഭാഗങ്ങൾ എല്ലാ പാർട്ടിക്കാർക്കുമുണ്ട്.
ഒരു സംഘടന മാത്രം
ലിബിയയിലെയും, പലസ്തീനിലെയും എന്തിന് അന്റാർട്ടിക്കയിലെ പോരാട്ടങ്ങൾക്ക് വരെ പിന്തുണകൊടുക്കുന്ന, സദ്ദം ഹുസൈന് അഭിവാദ്യമർപ്പിക്കുന്ന , അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ മുദ്രാവാക്യം മുഴക്കുന്ന, ഹർത്താലും ബന്ദും നടത്തി നടത്തി വൃദ്ധരായിപ്പോയ യുവജനങ്ങളും പാർട്ടിപ്പേടി ബാധിച്ചു കിടപ്പിലായി എന്ന് കരുതി നിരാശനായിരിക്കുമ്പോഴാണ് ഭരിക്കുന്ന മുന്നണിയിൽ തങ്ങളുടെ പാർട്ടിയും ഉണ്ടെന്ന് അറിഞ്ഞിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെനാവശ്യപ്പെട്ട് തെരുവിലിറങ്ങാൻ തയ്യാറായത് AIYF എന്ന യുവജന സംഘടനമാത്രം.
നീതിബോധം ഇനിയും മരിച്ചിട്ടില്ല
തങ്ങൾ ഇപ്പോഴും യുവാക്കളാണെന്നും നീതി ഷേധിക്കപ്പെട്ടവർക്കൊപ്പമാണെന്നും പ്രഖ്യാപിച്ച് മുന്നോട്ടു വരാൻ ഒരു AIYF ഉണ്ടായി. അതെ ഈ ചെറുപ്പക്കാർമനുഷ്യരിലെ നീതിബോധം ഇനിയും മരിച്ചിട്ടില്ല എന്ന പ്രതീക്ഷ നമുക്ക് നല്കുന്നു എന്നാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സഭയെ പിണക്കാൻ താൽപര്യമില്ലാത്തത് കൊണ്ടാണ് സർക്കാർ ബിഷപ്പിന്റെ അറസ്റ്റ് വൈകിച്ചത് എന്ന ആക്ഷേപം നിലനിൽക്കെയാണ് ജോയ് മാത്യുവിന്റെ പോസ്റ്റ്.