പിണക്കം മാറുമ്പോൾ നീ വിളിക്ക് ബാലൂ.. ബാലലീലയിൽ നമ്മടെ ജാനിക്കൊപ്പം കൂടാം, ഹൃദയം നീറ്റും ഈ കുറിപ്പ്
ബാലഭാസ്കറിന്റെ സുഹൃത്തുക്കൾക്കൊന്നും അവരുടെ പ്രിയപ്പെട്ട ബാലുവിനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞും പങ്കുവെച്ചും കണ്ണീരൊഴുക്കിയും തീരുന്നേ ഇല്ല. ബാലഭാസ്കറിന് ഏറ്റവും പ്രിയപ്പെട്ട ഇടമായിരുന്നു ഡിഗ്രി കാലം ചെലവഴിച്ച തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ്. ബാലുവിന്റെയും ലക്ഷ്മിയുടേയും പ്രണയം മൊട്ടിട്ട ഇടം. ബാലുവിലെ സംഗീതം ചിറക് വിരിച്ച് പറന്ന് തുടങ്ങിയ ഇടം.
കോളേജിൽ പഠിക്കുന്ന കാലത്ത് തന്നെ ബാൻഡും പാട്ടുകളുമായി സജീവമായിരുന്നു ബാലഭാസ്കർ. അന്ന് ബാലുവിന്റെ സുഹൃത്ത് ആയിരുന്ന കവി ജോയ് തമനം ഫേസ്ബുക്കിൽ ബാലഭാസ്കറിന്റെ ആദ്യത്തെ ബാൻഡ് സോംഗ് പങ്കുവെച്ചിട്ടുണ്ട്. ആ പാട്ട് ചെയ്യുമ്പോൾ ബാലുവിന്റെ ഉള്ളിൽ നിറയെ ലക്ഷ്മി ആയിരുന്നു. ബാലു പോയത് പോലും അറിയാതെ ആശുപത്രിക്കിടക്കയിൽ കഴിയുന്ന ലക്ഷ്മി. കണ്ണ് നനയിക്കും ഈ ഫേസ്ബുക്ക് കുറിപ്പ്. വായിക്കാം:
നീ ഓർക്കുന്നുണ്ടോ ബാലൂ
എന്റെ ബാലൂ.. നിന്നോട് എന്താ പറയുക.. പതിവുപോലെ നീ എന്നോട് എന്തോ കാര്യത്തിന് പിണങ്ങിയിരിക്കുവാണെന്ന് കരുതുന്നു.. ഈ പാട്ട് ചിത്രീകരിക്കുമ്പൊ ലക്ഷ്മി അവളുടെ ക്ലാസിന്റെ മുന്നിലുണ്ടായിരുന്നത് നീ ഓർക്കുന്നുണ്ടോ, നിന്റെ ഹൃദയം മുഴുവൻ അവളായിരുന്നു .. നിന്റെ പുഞ്ചിരിയിൽ പ്രണയം നിറഞ്ഞിരുന്നു.. പിന്നെയും ഉണ്ട് പാട്ടിനുള്ളിലെ വിശേഷം..
ആ പാട്ടിലൊളിപ്പിച്ചത്
എടാ നീ ഓർക്കുന്നുണ്ടോ നമ്മളീ പാട്ടിലൊളിപ്പിച്ച രണ്ട് പേരുകാരെ,നമ്മുടെ സ്വന്തം ഷറഫുദീൻ റാസിക്കും അവന്റെ പ്രിയപ്പെട്ട ഒലീനയും അവരുടെ പേരുകളാണ് നമ്മളെടെത്ത് ഫ്യൂഷനടിച്ചത്. അവരിപ്പൊ കല്യാണമൊക്കെ കഴിഞ്ഞ് സുഖമായിരിക്കുന്നു.ഷറഫന്ന് കോളജിലെ നല്ല ഡാൻസറായിരുന്നു. അവനെകൊണ്ട് പാട്ടിനിടയിൽ തനു ബാലക് ഡാൻസ് ചെയ്യിക്കുയും ചെയ്തിരുന്നു.
നീ ഒന്നും ഓർക്കാറില്ലല്ലോ..
ഇതുപോലെ എൻ നെഞ്ചിലെ എന്ന പാട്ടിനിടയിലും നമ്മളൊരു പേരൊളിപ്പിച്ചു, ഹസീന എന്നാണ് പേര്,നമ്മുടെ ഷാനൊപ്പം പഠിച്ചിരുന്ന പെൺകുട്ടിയുടെ ചേച്ചിയുടെ പേരാണ് , അവരുടെ കല്യാണക്കുറിയിൽ നിന്നാണ് ആ പേര് ഞാൻ അടിച്ച് മാറ്റി നിനക്ക് തന്നത്. ഷാൻ ഇപ്പൊ ഇഷാൻ ദേവായി തമിഴിലെ പെരിയ സംഗീത കാരനായി. പലപ്പൊഴും നീ ഒന്നും ഓർക്കാറില്ലല്ലോ..
പിണക്കം മാറുമ്പൊ വിളിക്ക്
ഈ പാട്ടുകളൊക്കെ നമ്മുടെ ജീവനായിരുന്നില്ലേ.. എന്നെ കൊണ്ട് പാട്ടെഴുതിക്കാൻ ഗാനമേള മത്സരത്തിന് തയ്യാറയതു പോലും നീ മറന്നിരിക്കും. പിണക്കം മാറുമ്പൊ നീ വിളിക്ക് .. അപ്പൊ നമുക്ക് ബാലലീലയിൽ നമ്മടെ ജാനിക്കൊപ്പം കൂടാം.. ലക്ഷ്മി നിനക്കായി കൊണ്ടു വരുന്ന ഫ്രൂട്ട് സലാഡിന്റെ നല്ലൊരു പങ്ക് ഞാൻ അകത്താക്കുകയും ചെയ്യും.. അപ്പൊ മറക്കല്ലേ പിണക്കം മാറുമ്പൊ വിളിക്ക്..നീ വിളിച്ചാൽ ഏത് നട്ടപ്പാതിരയ്ക്കും ഞാനെത്തും എന്നാണ് പോസ്റ്റ്.
കേരളത്തെ കരയിച്ച അപകടം
ഇക്കഴിഞ്ഞ 25ാം തിയ്യതിയാണ് ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി, സുഹൃത്ത് അര്‍ജുന്‍ എന്നിവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. തൃശൂരില്‍ ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയില്‍ ആയിരുന്നു അപകടം. രണ്ട് വയസ്സുകാരി തേജസ്വിനി അന്ന് തന്നെ മരണപ്പെട്ടിരുന്നു. ലക്ഷ്മി ഇപ്പോഴും ചികിത്സയില്‍ ആണ്.
ഒന്നും അറിയാതെ ലക്ഷ്മി
തേജസ്വിനിയുടെ മരണത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ബാലുവും മകള്‍ക്കൊപ്പം പോയിരിക്കുന്നത്. ജീവിതത്തേലേക്ക് തിരികെ കയറുമ്പോള്‍ ഏറ്റവും പ്രിയപ്പെട്ട രണ്ട് പേരുടെ ശൂന്യതയാണ് ഇപ്പോഴും ചികിത്സയില്‍ കഴിയുന്ന ലക്ഷ്മിയെ കാത്തിരിക്കുന്നത്. ബാലുവിന്റെയും ജാനിയുടേയും മരണവാര്‍ത്ത എങ്ങനെ ലക്ഷ്മിയെ അറിയിക്കുമെന്ന തീവ്രദുഖത്തിലാണ് ഉറ്റവര്‍.
കൊതിപ്പിച്ച ജീവിതം
2000ല്‍ പ്രണയ വിവാഹിതരായ ബാലുവും ലക്ഷ്മിയും 16 വര്‍ഷം കാത്തിരുന്ന് കിട്ടിയ നിധിയായിരുന്നു തേജസ്വിനി. അച്ഛന്റെയും അമ്മയുടേയും ജാനി. കുഞ്ഞിന് വേണ്ടി ഇരുവരും ഏറെ പ്രാര്‍ത്ഥനകളും വഴിപാടുകളും നടത്തിയിരുന്നു. കുഞ്ഞ് ജനിച്ച ശേഷവും അവള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ തുടര്‍ന്നു. അത്തരമൊരു യാത്രയാണ് ബാലുവിന്റെയും കുഞ്ഞിനേയും എന്നെന്നേക്കുമായി ലക്ഷ്മിയില്‍ നിന്നും പറിച്ചെടുത്തിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
ജോയ് തമലത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്