എന്‍സിപിക്ക് പിന്നാലെ ജെഎസ്എസും; എല്‍ഡിഎഫില്‍ നിന്നും കൂടുതല്‍ കക്ഷികളെ ചാടിക്കാന്‍ യുഡിഎഫ്
ആലപ്പുഴ: തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തതോടെ മുന്നണി വിപുലീകരണത്തിന്‍റെയും മുന്നണി മാറ്റങ്ങളുടേയും ചര്‍ച്ചകള്‍ ചൂട് പിടിക്കുകയാണ്. യുഡിഎഫ് വിട്ട ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയില്‍ എത്തിച്ചതോടെ ഈ നീക്കത്തില്‍ ശ്രദ്ധേയമായ മുന്നേറ്റം ഉണ്ടാക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. മറുവശത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്കുകളാണ് യുഡിഎഫ് നടത്തുന്നത്. കൂടാതെ എല്‍ഡിഎഫില്‍ നിന്നും ചില കക്ഷികളെ അടര്‍ത്തിയെടുക്കാനുള്ള നീക്കവും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.
എന്‍സിപി വരുമോ
എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് ലക്ഷ്യമിടുന്ന പ്രധാന കക്ഷി എന്‍സിപിയാണ്. പാലാ സീറ്റിനെ ചൊല്ലുയുള്ള തര്‍ക്കങ്ങളാണ് എന്‍സിപിയെ ഇടതുമുന്നണിയില്‍ അസംതൃപ്തരാക്കിയിരിക്കുന്നത്. യുഡിഎഫില്‍ നിന്ന് എത്തിയ കേരള കോണ്‍ഗ്രസ് എമ്മിന് തങ്ങലുടെ സിറ്റിങ് സിറ്റായ പാലാ വിട്ടുകൊടുക്കേണ്ടി വരുമെന്ന ആശങ്ക അവര്‍ക്കുണ്ട്. എന്നാല്‍ ഇതിന് യാതൊരു കാരണവശാലും തയ്യാറല്ലെന്നാണ് എന്‍സിപി നേതൃത്വം വ്യക്തമാക്കുന്നത്.
പാലാ ആര്‍ക്ക്
കേരള കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ എടുക്കുന്നത് തീരുമാനിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ എന്‍സിപി ഈ വിഷയം ഉന്നയിച്ചിരുന്നെങ്കിലും പിന്നീട് ചര്‍ച്ച ചെയ്യാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. പാലാ ഹൃദയവികാരമാണെന്ന് ആവര്‍ത്തിക്കുന്ന കേരള കോണ്‍ഗ്രസിന് സീറ്റ് വിട്ടു നല്‍കാന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ടെന്നാ പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നത്. എന്‍സിപിയുടെ എതിര്‍പ്പ് സിപിഎം കാര്യമാക്കുന്നില്ലെന്ന് സാരം.
ശരദ് പവാറും
എലത്തൂര്‍, കുട്ടനാട്, പാലാ എന്നിങ്ങനെ മൂന്ന് സിറ്റിങ് സീറ്റുകളാണ് എല്‍ഡിഎഫില്‍ എന്‍സിപിക്കുള്ളത്. സീറ്റ് വിഭജനത്തില്‍ തങ്ങളുടെ സീറ്റിങ് സീറ്റുകള്‍ വിട്ടുനല്‍കിയുള്ള ഒരു ധാരണയ്ക്കും തയ്യറാല്ലെന്ന നിടലപാട് സംസ്ഥാന അധ്യക്ഷന്‍ ടിപി പിതാംബരന്‍ മാസറ്റര്‍ മുന്നണിയെ അറിയിച്ചു കഴിഞ്ഞു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറും ഇതേ നിലപാടുകാരനാണ്.
കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍
പാലാ സീറ്റ് സിപിഎം പിടിച്ചു വാങ്ങി കേരള കോണ്‍ഗ്രിന് നല്‍കുകയാണെങ്കില്‍ മുന്നണി വിടുമെന്നാണ് എന്‍സിപി അഭിപ്രായപ്പെടുന്നത്. നേട്ടമാകുമെങ്കില്‍ മുന്നണി മാറ്റത്തിന് തയ്യാറാവാന്‍ ദേശീയ അധ്യക്ഷനും പച്ചക്കൊടി കാട്ടിയിട്ടുണ്ട്. മാണി സി കാപ്പനുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനോടകം തന്നെ ചര്‍ച്ചകള്‍ നടത്തിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ഇരുപക്ഷവും ഇത് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.
ശശീന്ദ്രന്‍ പോവില്ല
മാണി സി കാപ്പന്‍ മുന്നണി മാറിയെത്തിയാല്‍ പാലാ സീറ്റ് അടക്കം ചില സീറ്റുകള്‍ എന്‍സിപിക്ക് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. കുട്ടനാടും അവര്‍ക്ക് വിട്ടുനല്‍കിയേക്കും. അതേസമയം മന്ത്രി എകെ ശശീന്ദ്രന്‍ ഒരു കാരണവശാലും എല്‍ഡിഎഫ് വിടാന്‍ തയ്യാറല്ല. ഇതോടെ മുന്നണി മാറ്റം ഉണ്ടാവുകയാണെങ്കില്‍ എന്‍സിപി പിളരുന്ന സാഹചര്യമാണ് ഉള്ളത്.
ജനാധിപത്യ സംരക്ഷണ സമിതി
ഇടതുമുന്നണിയില്‍ നിന്നും യുഡിഎഫ് ലക്ഷ്യമിടുന്ന മറ്റൊരു കക്ഷി ഗൗരയമ്മയുടെ ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) ആണ്. എല്‍ഡിഎഫ് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് മുന്നണി ബന്ധം വിടണമെന്ന ആവശ്യമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ജെഎസ്എസ് സംസ്ഥാന സെന്‍റര്‍ യോഗത്തില്‍ ഉയര്‍ന്ന ആവശ്യം. ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സെന്‍റര്‍ യോഗത്തിലെ തീരുമാനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മയെ അറിയിച്ചു.
യുഡിഎഫിലേക്ക് മടങ്ങണം
ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം ഗൗരയമ്മ തീരുമാനിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് രാജന്‍ ബാബു അറിയിച്ചു. എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് മടങ്ങണമെന്നാണ് നേതാക്കളുടെ ആവശ്യം. യുഡിഎഫില്‍ നിന്ന് ജെഎസ്എസിന് ചില വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന സൂചനയും ഉണ്ട്. രൂപീകരണം മുതല്‍ യുഡിഎഫിന്‍റെ ഘടകക്ഷിയായിരുന്ന ജെഎസ്എസ് ആറു വര്‍ഷം മുന്‍പാണ് എല്‍ഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
എല്‍ഡിഎഫിന് വേണ്ടി
തുടര്‍ന്നുള്ള തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചെങ്കിലും മുന്നണിയില്‍ നിന്ന് അര്‍ഹമായ പരിഗണന ലഭിക്കുകയോ ഘടകക്ഷിയാക്കുകയോ ചെയ്തില്ല. അതിന് ശേഷം വന്ന എല്‍ജെഡി, കേരള കോണ്‍ഗ്രസ് എം എന്നിവരെ ഘടകക്ഷിയാക്കിയതും പാര്‍ട്ടിയുടെ അസംതൃപ്തി വര്‍ധിപ്പിച്ചു. ഇത് ഗൗരിയമ്മയോടും ജെഎസ്എസിനോടുമുള്ള അവഗണനയാണെന്നു സംസ്ഥാന സെന്റർ ആരോപിച്ചു.
ആറു വർഷം മുൻപ്,
ആറു വർഷം മുൻപ്, യുഡിഎഫ് വിടാനുള്ള ഗൗരിയമ്മയുടെ തീരുമാനത്തോടു പിണങ്ങി ജെഎസ്എസിൽ പുതിയ ഗ്രൂപ്പ് രൂപീകരിച്ച് യുഡിഎഫിനൊപ്പമായിരുന്നു രാജന്‍ ബാബുവിന്‍റെ പ്രവര്‍ത്തനം. ഇടക്കാലത്ത് എന്‍ഡിഎയുടെ ഭാഗവുമായി. എന്നാല്‍ അടുത്തകാലത്ത് ഇദ്ദേഹം മാതൃപാര്‍ട്ടിയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ജെഎസ്എസിൽ എൽഡിഎഫ് വിരുദ്ധ ചേരി രൂപീകരിക്കാനുള്ള ശ്രമമാണ് രാജന്‍ ബാബുവിന്‍റേത്. ഇതിനെതിരായി പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
1994-ൽ
1994-ൽ സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷം കെ.ആർ. ഗൗരിയമ്മ രൂപീകരിച്ച രാഷ്ട്രീയകക്ഷിയാണ് ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്). രൂപീകരണം മുതല്‍ ഗൗരിയമ്മയാണ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി. യുഡിഎഫിനൊപ്പമായിരുന്നു പാര്‍ട്ടിയുടെ ആരംഭം മുതൽ നിലകൊണ്ടിരുന്നത്. കെആർ. ഗൗരിയമ്മ 2001ലെ യുഡിഎഫ് മന്ത്രിസഭയിൽ കൃഷിമന്ത്രിയായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകളിൽ മത്സരിച്ച ജെ.എസ്.എസ് നാലെണ്ണത്തിൽ വിജയിച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ
2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 1.31% വോട്ടുകളാണ് ഈ കക്ഷിക്ക് ലഭിച്ചതെങ്കിലുംമത്സരിച്ച നാലു സീറ്റുകളിൽ ഒന്നിൽ പോലും വിജയിക്കുവാൻ സാധിച്ചില്ല. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപും അതിനു ശേഷവും ജനാധിപത്യ സംരക്ഷണ സമിതിയും ഐക്യജനാധിപത്യ മുന്നണിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പുറത്തുവന്നിരുന്നു. ഗവണ്മെന്റ് ചീഫ് വിപ്പ് പി.സി. ജോർജ്ജുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് 2013 ഏപ്രിൽ 20-നാണ് ജെഎസ്എസ് യുഡിഎഫ് വിട്ടത്.
Recommended Video