'ഗുജറാത്തിലെ ജഡ്ജിമാര്‍ അവരുടെ പൂര്‍വ്വാശ്രമം മറക്കാതെയാണ് വിധികള്‍ പ്രസ്താവിക്കുന്നത്'; കെ സുധാകരൻ
തിരുവനന്തപുരം: രാഹുൽ ഗാന്ധിയ്ക്കെതിരായ അപകീർത്തി കേസിൽ കോടതി വിധിക്കെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഗുജറാത്തിൽ നിന്ന് രാഹുൽ ഗാന്ധിക്ക് നീതി ലഭിക്കില്ല എന്നത് നേരത്തേ തന്നെ വ്യക്തമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.ഗുജറാത്തിലെ ജഡ്ജിമാര്‍ അവരുടെ പൂര്‍വ്വാശ്രമം മറക്കാതെയാണ് വിധികള്‍ പ്രസ്താവിക്കുന്നത്.രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും തളര്‍ത്താമെന്നു കരുതിയവര്‍ മൂഢസ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'പരമോന്നത നീതിന്യായ പീഠത്തിൽ നിന്നും രാഹുൽ ഗാന്ധിക്ക് അനുകൂലമായ വിധി ഉണ്ടാകുമെന്ന് ജനാധിപത്യ വിശ്വാസികൾ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു.
മുന്‍ പ്രധാനന്ത്രി ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിയതും പിന്നീട് അവര്‍ ഫീനിക്‌സ് പക്ഷിയെപ്പോലെ തിരിച്ചുവന്നതും രാജ്യം കണ്ടതാണ്. താത്ക്കാലിക തിരിച്ചടികളെ വിജയത്തിലേക്കുള്ള പടികളാക്കിയ ചരിത്രമാണ് നെഹ്റു കുടുംബത്തിനുള്ളത്.

ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യാമായാണ് കേവലം ഒരു രാഷ്ട്രീയ പ്രസംഗത്തിലെ പരാമർശത്തിന്റെ പേരിൽ ഒരാള്‍ക്ക് പരമാവധി ശിക്ഷ വിധിച്ചത്. രാജ്യത്ത് വിവിധ കോടതികളില്‍ പത്തിലധികം കേസുകളാണ് രാഹുലിനെതിരെ സംഘപരിവാർ കൊടുത്തിരിക്കുന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബിജെപിക്ക് ശക്തമായ ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് ബിജെപി രാഹുൽ ഗാന്ധിക്കെതിരെ രാഷ്ട്രീയ വേട്ടയുമായി ഇറങ്ങിയത്.
ചില പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചും വേട്ടയാടുന്നു. ഇതിലും വലിയ അഗ്നിപരീക്ഷണങ്ങളെ നേരിട്ടിട്ടും പതറാത്ത ചരിത്രം ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഉണ്ടെന്ന് മറന്നു പോകരുത്. വെറുപ്പിന്റെ ശക്തികൾക്കെതിരെ സ്നേഹമെന്ന ആശയം കൊണ്ട് പൊരുതുന്ന രാഹുൽഗാന്ധിക്കൊപ്പം സമാധാനവും പുരോഗതിയും ആഗ്രഹിക്കുന്ന മുഴുവൻ ഇന്ത്യൻ ജനതയും ചേർന്നു നിൽക്കുകയാണ്. സംഘപരിവാർ ശക്തികൾ അനിവാര്യമായ തിരിച്ചടി നേരിടുന്നത് അധികം വൈകാതെ ഇന്ത്യൻ രാഷ്ട്രീയം കാണും', സുധാകരൻ പറഞ്ഞു.
രാഹുൽ ഗാന്ധിക്കെതിരെയുള്ള കേസിനെ രാഷ്ട്രീയമായും നിയമപരമായും കോൺഗ്രസ് നേരിടുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികിച്ചു.'ഗുജറാത്തിൽ നിന്നുള്ള വിധി കേട്ടപ്പോൾ യേശുദേവൻ പറഞ്ഞ ഒരു വാചകമാണ് ഓർമ്മ വന്നത് "നസ്രത്തിൽ നിന്നും നന്മ പ്രതീക്ഷിക്കേണ്ടെന്ന്".കോടതി പറഞ്ഞത് 10 കേസുകൾ രാഹുൽ ഗാന്ധിയുടെ പേരിൽ ഉണ്ടെന്നാണ്. ആരാണീ കേസുകൾ കൊടുക്കുന്നത്. രാജ്യത്തെ വിവിധ കോടതികളിൽ ബി ജെ പി ക്കാർ രാഹുൽ ഗാന്ധിക്കെതിരെ കേസുകൾ കൊടുത്ത് അദ്ദേഹത്തെ അപമാനിക്കുകയല്ലേ.
നരേന്ദ്ര മോദിയെയും ഗവൺമെന്റിനെയും രാഷ്ട്രീയമായി എതിർത്തു എന്നതാണ് അദ്ദേഹം ചെയ്ത തെറ്റ്, നരേന്ദ്ര മോദിയുടെ അഴിമതി ചോദ്യം ചെയ്തു എന്നതാണ് രാഹുൽ ഗാന്ധിക്കെതിരെയുള്ള നീക്കത്തിന്റെ കാരണം. അദാനിയുമായി പ്രധാനമന്ത്രിക്കുള്ള ബന്ധത്തെ രാഹുൽ ചോദ്യം ചെയ്തതോടെയാണ് അദ്ദേഹം കേസിൽ അയോഗ്യനാക്കപ്പെട്ടത് ഏതായാലും അഴിമതിക്കും വർഗ്ഗീയതക്കും എതിരെയുള്ള രാഹുൽ ഗാന്ധിയുടെ പോരാട്ടം തുടരും, ഇക്കാര്യത്തിൽ സുപ്രീം കോടതിയെ സമീപിക്കും.
ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസന് വ്യക്തമായ നിലപാടുണ്ട്. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് സിപിഎമ്മാണ്. പണ്ട് ഇഎംഎസും ഇ.കെ.നായനാരും എടുത്ത നിലപാടിനെ എം.വി ഗോവിന്ദനും പിണറായി വിജയനും തള്ളിപ്പറയാൻ തയ്യാറുണ്ടോ ? ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാനുള്ള ഇരട്ടത്താപ്പു മാത്രമാണ് സി പി എം നിലപാട്. ഏക സിവിൽ കോഡിൽ കോൺഗ്രസ് നിലപാട് മുസ്ലിം ലീഗിന് ബോദ്ധ്യപ്പെട്ടു കഴിഞ്ഞു. എന്നും യുഡിഎഫിന്റെ ഭാഗമായ ലീഗ് മുന്നണിയുടെ കരുത്താണ് ലീഗിനെ നോക്കി സിപിഎം പരിപ്പ് ഇവിടെ വേവിക്കാൻ നോക്കണ്ട.
മണിപ്പൂർ വിഷയത്തിൽ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുകയാണ്. എത്രയോ ക്രൈസ്തവ ദേവാലയങ്ങളാണ് തകർത്തത്, എത്രയോ ക്രൈസ്തവ സഹോദരങ്ങളാണ് ആക്രമിക്കപ്പെട്ടത് , മണിപ്പൂർ വിഷയത്തിൽ ഇതുവരെ പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. മുൻമണിപ്പൂർ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ കാണാൻ അനുവദിച്ചില്ല. ഏക സിവിൽ കോഡിൽ എ.ഐ.സി സി കൃത്യമായ നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. കെ പി സി സി യും നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. അതനുസരിച്ചുള്ള പരിപാടികളുമായി ഞങ്ങൾ ബഹുജന പങ്കാളിത്തത്തോടെ ശക്തമായ മുന്നേറ്റം നടത്തും', ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications