പോലീസ് ജീപ്പിലെ മരണം.. മധുവിന്റെ കൊലപാതകത്തിൽ ദുരൂഹത.. ചുരുളഴിക്കാൻ ജുഡീഷ്യൽ അന്വേഷണം!
തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത് കേരളത്തെ ഒന്നാകെ ഞെട്ടിച്ചതാണ്. രാജ്യത്തിന് മുന്നില്‍ കേരളത്തിന് തല കുനിക്കേണ്ടി വന്നു. കേരള നമ്പര്‍ മോഡലിനെ ചോദ്യം ചെയ്യാന്‍ സംഘപരിവാര്‍ മധുവിന്റെ മരണത്തെ രാജ്യവ്യാപകമായി ഉപയോഗപ്പെടുത്തി.
പതിനാറ് പേരുടെ സംഘമാണ് മധുവിനെ കൊലപ്പെടുത്തിയത്. സ്ഥലത്തെ കടകളില്‍ സ്ഥിരമായി മോഷണം നടത്തുന്നത് മധുവാണ് എന്നപിച്ചാണ് എന്നാരോപിച്ചായിരുന്നു ക്രൂരത. സോഷ്യല്‍ മീഡിയ ഈ ക്രൂരതയ്‌ക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ത്തി. മധുവിന്റെ കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ജുഡീഷ്യല്‍ അന്വേഷണം
മധുവിന്റെ കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. കുറ്റക്കാരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ശിക്ഷ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മണ്ണാര്‍ക്കാട് ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിക്കാണ് മധുവിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണ ചുമതല. സംഭവത്തില്‍ നേരത്തെ തന്നെ സംസ്ഥാന പട്ടിക-ജാതി പട്ടിക വര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുള്ളതാണ്.
അന്വേഷണം ആരംഭിച്ചു
മണ്ണാര്‍ക്കാട് ചീഫ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എം രമേശ് അട്ടപ്പാടിയിലെത്തി അന്വേഷണം ആരംഭിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണിത്. അട്ടപ്പാടിയില്‍ തെളിവെടുപ്പ് നടത്തുകയും മധുവിന്റെ കുടുംബാംഗങ്ങളില്‍ നിന്ന് മൊഴി രേഖപ്പെടുത്തുകയും ചെയ്യും. മധുവിനെ ആള്‍ക്കൂട്ടം പിടികൂടി മര്‍ദിച്ച മുക്കാലി വനമേഖലയിലും മറ്റിടങ്ങളിലുമാണ് തെളിവെടുപ്പ് നടത്തുക.മധുവിന്റെ അമ്മ മല്ലി, സഹോദരിമാര്‍ എന്നിവരില്‍ നിന്നും മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തുകയും ചെയ്യും. കഴിഞ്ഞ ദിവസം പോലീസ് അട്ടപ്പാടിയില്‍ പ്രതികളെ എത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തിയിരുന്നു.
ദുരൂഹതയുണ്ടെന്ന് ആരോപണം
മധുവിന്റെ മരണം ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റാണ് എന്നാണ് പോലീസ് വാദം. ആള്‍ക്കൂട്ടം മധുവിനെ പിടിച്ച് തല്ലിച്ചതച്ച് പോലീസിന് കൈ മാറുകയായിരുന്നു. പോലീസ് സ്‌ററേഷനിലേക്ക് ജീപ്പില്‍ കൊണ്ടുപോകും വഴിയാണ് മധുവിന്റെ മരണം സംഭവിച്ചത്. ഇക്കാര്യത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ചും ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം നടത്തും. ക്രൂരമായി മര്‍ദിക്കപ്പെട്ടതാണ് മധുവിന്റെ മരണ കാരണമെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മധുവിന്റെ ശരീരത്തില്‍ 50തോളം മുറിവുകള്‍ ഉണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍.
അന്ന് മുപ്പതോളം മുറിവുകൾ
തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് മധുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. മര്‍ദനത്തിനിടയില്‍ തലയ്‌ക്കേറ്റ അടിയും മുറിവിലൂടെയുള്ള രക്തസ്രാവവും ആണ് മധുവിന്റെ മരണത്തിന് കാരണമായത് എന്നാണ് കണ്ടെത്തല്‍. മധുവിന്റെ തലയ്ക്ക് പിറകില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ഇത് മൂലം തലച്ചോറില്‍ നീര്‍ക്കെട്ടുമുണ്ടായി. നാട്ടുകാര്‍ മധുവിന്റെ തലയില്‍ അടിക്കുകയോ അല്ലെങ്കില്‍ അടിയേറ്റ് വീണപ്പോള്‍ തല കല്ലില്‍ ഇടിക്കുകയോ ചെയ്തതാവാം എന്നാണ് നിഗമനം. സംഭവ ദിവസം മധുവിന്റെ ശരീരത്തില്‍ ഉണ്ടായത് മുപ്പതോളം മുറിവുകളാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ട് ദിവസം മുൻപും ആക്രമണം
അത് മാത്രമല്ല കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുന്‍പും മധു ആക്രമിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. രണ്ട് ദിവസത്തെ പഴക്കമുള്ള ഇരുപതോളെ മുറിവുകളും മധുവിന്റെ ശരീരത്തില്‍ കണ്ടെത്തിയിരുന്നു. അന്ന് മധുവിനെ ആരാണ് ആക്രമിച്ചത് എന്നും എന്തിനാണ് എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ആള്‍ക്കൂട്ട ആക്രമണത്തില്‍ മധുവിന്റെ വാരിയെല്ല് ഒടിഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെടുന്ന ദിവസം മധു ആകെ കഴിച്ചത് ഒരു പഴം മാത്രമാണ് എന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മധുവെന്ന ആദിവാസി യുവാവ് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്.
ദുരൂഹതകൾ ബാക്കിയാക്കിയ ശ്രീദേവിയുടെ മരണം.. രേഖകൾ കേന്ദ്രത്തിന്.. പരിശോധനയിൽ മനസ്സിലായത്!
ഉഷ ഭാര്യയായിരുന്നില്ല, ജീവനായിരുന്നു.. പോലീസ് ചവിട്ടി വീഴ്ത്തി കൊന്നത് മൂന്ന് മാസം ഗർഭിണിയെ!