ഖുര്‍ ആന്‍ സ്ത്രീയേയും പുരുഷനേയും വേര്‍തിരിച്ച് നിര്‍ത്തുന്നില്ല ജാമിത
വണ്ടൂരിലെ ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ പള്ളിയില്‍ തന്‍റെ നേതൃത്വത്തിൽ നടന്ന ജുമുഅ നമസ്കാരം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ജാമിത. ജുമുഅ നമസ്കാരത്തിന് പുരുഷന്മാർ മാത്രം നേതൃത്വമേകുന്ന പതിവിനെ വെല്ലുവിളിച്ചാണ് ജാമിത ജുമുഅ പ്രസംഗത്തിനും തുടർന്ന് നമസ്കാരത്തിനും നേതൃത്വമേകിയത്.
ഇസ്‌ലാം സ്ത്രീക്കും പുരുഷനും തുല്യഅവകാശമാണ് ഏകിയതെന്നും പുരുഷന്മാർക്കേ ജുമുഅയ്ക്ക് നേതൃത്വം നൽകാനാൻ പാടൊള്ളൂവെന്ന് ഖുർആനിൽ എവിടെയും പറഞ്ഞിട്ടില്ലെന്നും ജാമിത പറയുന്നു.
കീഴ്വഴക്കങ്ങള്‍ക്കെതിരെ
നിലവില്‍ മുസ്ലീം സമുദായത്തിലെ കീഴ്വഴക്കങ്ങള്‍ക്കെതിരേയാണ് വണ്ടൂര്‍ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റ് സെക്രട്ടറി ജാമിത ടീച്ചര്‍ ജുമുഅ നമസ്കാരത്തിന് നേതൃത്വം നല്‍കിയത്. മുസ്ലീം സമുദായത്തിലെ വെള്ളിയാഴ്ച ദിവസങ്ങളിലെ പ്രത്യേക നമസ്കാരമാണ് ജുമുഅ. ഈ നമസ്കാരത്തിന് മുൻപ് ഖുത്തുബ നിർവഹിക്കുന്ന ചടങ്ങുമുണ്ട്. ഈ രണ്ട് കർമ്മങ്ങൾക്കും സാധാരണയായി പുരുഷന്മാരാണ് നേതൃത്വം നൽകാറുള്ളത്.
എതിര്‍ത്തും അനുകൂലിച്ചും
വണ്ടൂരിൽ നടന്ന ജുമുഅ നമസ്ക്കാരത്തെ അവഗണിക്കാനും പരസ്യപ്രതികരണത്തിലൂടെ അനാവശ്യ വിവാദം ഒഴിവാക്കാനുമാണ് വിവിധ മുസ്ലീം മതസംഘടനാ നേതാക്കളുടെ തീരുമാനം. അതേസമയം ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയകളിൽ ജാമിതയ്ക്ക് മറുപടിയുമായി പലരും രംഗത്തിറങ്ങിയിട്ടുണ്ട്.
ജാമിത സംഘപരിവാര്‍ അനുകൂലിയെന്ന് ആരോപണം
നമസ്കാരത്തിന്‍റെ രീതിയും വസ്ത്രധാരണവും പാലിച്ചില്ലെന്നും ജാമിത ടീച്ചർ സംഘപരിവാർ അനുകൂലിയാണെന്നുമുള്ള വാദം ചിലര്‍ ഉയര്‍ത്തുണ്ട്.അതേസമയം കൂടുതൽ സ്ഥലങ്ങളിലേക്ക് ജുമുഅ നമസ്കാരം വ്യാപിപ്പിക്കാൻ ശ്രമിച്ചാൽ അത് പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന വിലയിരുത്തലുമുണ്ട്.
സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ പോരാടും
ഖുര്‍ ആന്‍ സ്ത്രീകളെ വേര്‍തിരിച്ച് നിര്‍ത്തുന്നില്ല. മതത്തിന്‍റെ പേരില്‍ തന്‍റെ സമുദായത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍ക്കെതിരെ പോരാടും. മുത്തലാഖിനും, സ്ത്രീ വിദ്വേഷത്തിനും ശൈശവ വിവാഹത്തിനുമെതിരെ പോരാടുമെന്നും ജാമിത പറയുന്നു.
വധഭീഷണി ഉണ്ട്
തനിക്ക് നേരെ വധഭീഷണിയുണ്ടെന്ന് ജാമിത തന്നെ പറയുന്നു. കൊല്ലപ്പെട്ട ചേകന്നൂർ മൗലവിയെ പിൻപറ്റുന്നവരുടെ സംഘടനയാണ് ഖുർആൻ സുന്നത്ത് സൊസൈറ്റി. ഇസ്‌ലാമികാചാരങ്ങളെ ചോദ്യം ചെയ്യുകയും പലതും തെറ്റാണെന്ന വാദവുമുയർത്തിയ ചേകന്നൂരിന്‍റെ തീരോധാനം ഇപ്പോഴും അജ്ഞാതമാണ്.