Get Updates
Get notified of breaking news, exclusive insights, and must-see stories!

'എണ്ണ കവർച്ചക്കായി ഇറാഖിനെ ശിഥിലമാക്കിയത് പോലെ, വെനസ്വേലയിൽ യുഎസ് നടത്തിയത് ലജ്ജിപ്പിക്കുന്ന ആക്രമണം'

വെനസ്വേലയിൽ അമേരിക്കൻ ഭരണകുടം നടത്തിയത് ലജ്ജിപ്പിക്കുന്ന ആക്രമണമെന്ന് മന്ത്രി എംബി രാജേഷ്.മറ്റൊരു രാജ്യത്ത് കടന്നുകയറി അട്ടിമറി നടത്തി അധികാരം കവർന്നെടുക്കാൻ അമേരിക്കയെ ആരാണ് ചുമതലപ്പെടുത്തിയത്. നടപടി പ്രാകൃതവും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധവുമാണ്. വെനിസ്വേലയുടെ വലിയ എണ്ണ സമ്പത്താണ് അമേരിക്കയുടെ ഈ കടന്നാക്രമണത്തിന്റെ അടിസ്ഥാന കാരണം.
എണ്ണ കവർച്ചക്കായി ഇറാഖിനെ ആക്രമിച്ച് ശിഥിലമാക്കിയ അതേ മനോഭാവത്തോടെയാണ് അമേരിക്ക ഇപ്പോൾ വെനിസ്വേലക്കു നേരേ തിരിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം.

'എത്രത്തോളം ഞെട്ടിക്കുന്നതും ലജ്ജിപ്പിക്കുന്നതുമായ ആക്രമണമാണ് വെനിസ്വേലയിൽ അമേരിക്കൻ ഭരണകൂടം നടത്തിയത്! സ്വാതന്ത്ര്യവും പരമാധികാരവുമുള്ള ഒരു രാജ്യത്ത് നിയമവിരുദ്ധമായി കടന്നുകയറി അവിടുത്തെ ഭരണാധികാരിയെയും ഭാര്യയെയും ബന്ദിയാക്കി കടത്തിക്കൊണ്ടുപോവുക. പരിഷ്കൃത ലോകം നെറ്റിചുളിക്കുന്ന ഈ ക്രൂരത നടത്തിയത് ഏറ്റവും പരിഷ്കൃതരെന്ന് സ്വയം അഭിമാനിക്കുന്ന അമേരിക്കൻ ഭരണകൂടമാണ്. മറ്റൊരു രാജ്യത്ത് കടന്നുകയറി അട്ടിമറി നടത്തി അധികാരം കവർന്നെടുക്കാൻ അമേരിക്കയെ ആരാണ് ചുമതലപ്പെടുത്തിയത്?
ലോകത്താകെ ഇതിനെതിരെ വൈകാരികമായ പ്രതിഷേധം ഉയർന്നുവരുന്നത് മുഖ്യധാര മാധ്യമങ്ങൾ തമസ്കരിച്ചുവെങ്കിലും സാമൂഹ്യ മാധ്യമങ്ങളിലൂടെ ലോകം അറിയുന്നു.

usj-17675262

വെനിസ്വേലയിലെ ജനങ്ങൾ തെരുവിലിറങ്ങി അതി വൈകാരികതയോടെ തങ്ങളുടെ നേതാവ് മഡൂറോയെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെടുന്നു. അവരുടെ ധീരതയ്ക്കും ആവേശത്തിനും മുന്നിൽ അമേരിക്കൻ സാമ്രാജ്യത്വത്തിന് മുട്ടുമടക്കേണ്ടിവരുമെന്ന് ഉറപ്പാണ്. വെനിസ്വേലയുടെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും ജനഹിതത്തിനും മേലുള്ള അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നഗ്നമായ കടന്നാക്രമണമാണിത്. അമേരിക്കയുടെ നടപടി അത്ഭുതപ്പെടുത്തുന്നതോ അസാധാരണമോ അല്ല, പക്ഷേ പ്രാകൃതവും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധവുമാണ്. അതിനാൽ തീർത്തും അസ്വീകാര്യവും പ്രതിഷേധാർഹവുമാണ്.

വെനിസ്വേലയുടെ വലിയ എണ്ണ സമ്പത്താണ് അമേരിക്കയുടെ ഈ കടന്നാക്രമണത്തിന്റെ അടിസ്ഥാന കാരണം. ലോകത്ത് ആകെയുള്ള പെട്രോളിയം നിക്ഷേപത്തിന്റെ 18 ശതമാനത്തോളം വെനിസ്വേലയിൽ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 100 വർഷത്തേക്കുള്ള എണ്ണ നിക്ഷേപമാണിത്. ഏകദേശം 30300 കോടി ബാരൽ . 1998 ൽ ഹ്യൂഗോ ഷാവേസ് അധികാരത്തിൽ എത്തിയപ്പോൾ എണ്ണ വ്യവസായം ദേശസാൽക്കരിക്കുകയും കോർപ്പറേറ്റ് ചൂഷണം പൂർണമായി അവസാനിപ്പിക്കുകയും ചെയ്തു. ദേശസാൽക്കരിച്ച എണ്ണ വ്യവസായത്തിലൂടെ ലഭിച്ച വമ്പിച്ച വരുമാനം ഉപയോഗിച്ചാണ് 14 വർഷത്തെ ഷാവേസ് ഭരണത്തിൽ നടപ്പാക്കിയ ക്ഷേമ പദ്ധതികളിലൂടെ വൻതോതിൽ ദാരിദ്ര്യം കുറയ്ക്കാനും വലിയ കുതിപ്പ് നടത്താനും വെനിസ്വേലക്ക് കഴിഞ്ഞത്.

ഷാവേസിന്റെ അകാല വിയോഗത്തിന് ശേഷം നിക്കോളാസ് മഡൂറോ ഈ നയപരിപാടികളുമായി മുന്നോട്ടുപോയി. 2002 ൽ അട്ടിമറി നടത്തി ഷാവേസിനെ പുറത്താക്കാൻ അമേരിക്ക ശ്രമിച്ചെങ്കിലും വമ്പിച്ച ജനകീയ പ്രക്ഷോഭത്തെ തുടർന്ന് അമേരിക്കക്ക് കീഴടങ്ങേണ്ടി വരികയും ഷാവേസ് അധികാരത്തിലേക്ക് തിരിച്ചുവരികയും ചെയ്തത് ചരിത്രമാണ്.

എണ്ണ കവർച്ചക്കായി ഇറാഖിനെ ആക്രമിച്ച് ശിഥിലമാക്കിയ അതേ മനോഭാവത്തോടെയാണ് അമേരിക്ക ഇപ്പോൾ വെനിസ്വേലക്കു നേരേ തിരിഞ്ഞിരിക്കുന്നത്. അന്താരാഷ്ട്ര നീതിന്യായ കോടതിയെ അംഗീകരിക്കാത്ത അമേരിക്ക അവരുടെ സ്വന്തം കോടതിയിൽ മഡൂറോയെ വിചാരണ ചെയ്യുമെന്നാണ് പറയുന്നത്.
മഡൂറോയും ഭാര്യയും എവിടെയാണെന്നറിയാൻ വെനിസ്വേലയിലെ ജനങ്ങൾക്കും ലോകത്തിനാകെത്തന്നെയും അവകാശമുണ്ട്. അമേരിക്ക ഇക്കാര്യം വെളിപ്പെടുത്തണം. വെനിസ്വേലയുടെ സ്വയംനിർണയ അവകാശം പാലിക്കപ്പെടണം. ഇതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മർദ്ദം ശക്തമായി ഉണ്ടാകേണ്ടതുണ്ട്. ഇന്ത്യാ ഗവൺമെൻറ് ഇക്കാര്യത്തിൽ പുലർത്തുന്ന മൗനം കുറ്റകരവും അപകടകരവുമാണ്. മോദി സർക്കാരിനെ ശക്തമായ പ്രതികരണത്തിന് നിർബന്ധിക്കും വിധം ജനകീയ ശബ്ദം ഇക്കാര്യത്തിൽ ഉയർന്നു വരണം. അമേരിക്കയ്ക്കും ട്രമ്പിനും മുന്നിൽ മുട്ട് വിറയ്ക്കുന്നവരുണ്ടാകാം. പക്ഷേ അതിശക്തരായ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പൊരുതിയകറ്റിയ ഇന്ത്യൻ ജനതയ്ക്ക് അമേരിക്കയെ പേടിയില്ല. അവർ ഈ ധിക്കാരത്തെ ചോദ്യം ചെയ്യുക തന്നെ ചെയ്യും'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+