'വെറും പ്രഹസനം';സർവ്വകക്ഷി യോഗത്തിൽ നിന്നും ഇറങ്ങി പോയി ബിജെപി നേതാക്കൾ
പാലക്കാട്; കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗം ബഹിഷ്കരിച്ച് ബിജെപി. യോഗം പ്രഹസനമെന്നാരോപിച്ചാണ് നേതാക്കൾ ഇറങ്ങി പോയത്. സർക്കാർ നിലപാട് കൊലയാളികൾക്ക് അനുകൂലമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
വൈകീട്ട് 3.30 ഓടെ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിലായിരുന്നു യോഗം ചേർന്നത്. മൂന്ന് പേരായിരുന്നു ബി ജെ പി പ്രതിനിധികളായി യോഗത്തിൽ പങ്കെടുത്തിരുന്നത്. എന്നാൽ യോഗം തുടങ്ങി മിനുറ്റകൾക്കകം തന്നെ പ്രതിനിധികൾ ഇറങ്ങി പോകുകയായിരുന്നു. യോഗത്തിന്റെ സംഘാടനത്തിലായിരുന്നു ബി ജെ പി നേതാക്കൾ ആദ്യം എതിർപ്പ് ഉയർത്തിയത്. മന്ത്രി കെ കൃഷ്ണൻ കുട്ടിയും മുൻ എം പിയും സി പി എം നേതാവുമായ കൃഷ്ണദാസും തമ്മിൽ യോഗം നടത്തുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായെന്ന് നേതാക്കൾ ആരോപിച്ചു.

കടുത്ത വിമർശനമാണ് ബി ജെ പി നേതാക്കൾ ഉയർത്തിയത്. പോലീസ് ഇരട്ട നീതിയാണ് കാണിക്കുന്നതെന്നും ഇന്നത്തെ യോഗം വെറും പ്രഹസനമായിരുന്നുവെന്നും ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ആരോപിച്ചു. ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ ആരും സർവകക്ഷി യോഗം വിളിച്ചില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.
സഞ്ജിത്ത് വധക്കേസില്‍ ഗൂഢാലോചന നടത്തിയവരെ ഇതുവരെ പിടികൂടിയില്ല. കോടതിയില്‍ സര്‍ക്കാര്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. ഈ നിലപാട് മാറാതെ ബിജെപിയുടെ സമീപനം മാറ്റാനാവില്ലെന്നും നേതാക്കള്‍ പറഞ്ഞു. സർവ്വകക്ഷിയോഗം ഇപ്പോഴും പുരോഗമിക്കുകയാണ്.
എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ, മേലാമുറിയിൽ ആർ എസ് എസ് മുൻ ജില്ല ശാരീരിക് ശിക്ഷൺ എ ശ്രീനിവാസൻ എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. പിതാവിനൊപ്പം പള്ളിയിൽ നിന്ന് വരവേയാണ് സുബൈറിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സുബൈറിന്റെ കൊല നടന്നത് 24 മണിക്കൂർ തികയും മുൻപായിരുന്നു ശ്രീനിവാസനെ കൊല നടന്നത്.
Recommended Video

അതിനിടെ സുബൈർ വധക്കേസിൽ മൂന്ന് പേർ പിടിയിലായിട്ടുണ്ട്. ആർ എസ് എസ്- ബി ജെ പി പ്രവർത്തകരായ ആറുമുഖൻ, ശരവണൻ, രമേശ് എന്നിവരാണ് പിടിയിലായത്. ഇവർ പോലീസിൽ കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം.രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. പാലക്കാട് ജില്ലയിലെ തന്നെ വിവിധ പ്രദേശങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കൊലയിൽ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലാവർ എന്നാണ് വിവരം.












Click it and Unblock the Notifications