മനുഷ്യന്റെ സംസ്‌കാരം മാറുന്നതിനൊപ്പം ആചാരങ്ങളും മാറണം; ശബരിമല മതേതരത്വത്തിന്റെ നിറകുടമെന്ന് കമാൽ പാഷ
തിരുവനന്തപുരം: മനുഷ്യന്റെ സംസ്‌കാരം മാറുന്നതിനൊപ്പം ആചാരങ്ങളും മാറണമെന്ന് ജസ്റ്റിസ് കമാൽ പാഷ. പണ്ട് ശബരിമല നട തുറന്നിരുന്നത് മണ്ഡല - മകരവിളക്ക് കാലത്ത് മാത്രമായിരുന്നു. എന്നാല്‍, ദര്‍ശനത്തിന് തിരക്ക് കൂടിയതോടെ ഓരോ മാസവും ആറ് ദിവസം വീതം ദര്‍ശനം അനുവദിച്ചു. അതിലൂടെ പുതിയൊരു ആചാരമാണ് ഉണ്ടായതെന്നും ആദിവാസികള്‍ക്ക് പോലുമില്ലാത്ത സംസ്‌കാരം തുടരാനാണ് ഇപ്പോള്‍ നമ്മള്‍ ശ്രമിക്കുന്നത്.
ഇത് നമ്മളെ പതിനേഴാം നൂറ്റാണ്ടിലേക്ക് മടക്കി കൊണ്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല മതേതരത്വത്തിന്റെ നിറകുടമാണെന്നും അയ്യപ്പഭക്തനായ ആര്‍ക്കും വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി ശബരിമലയില്‍ പോകാമെന്നും ഹൈക്കോടതി മുന്‍ ജഡ്ജി കെമാല്‍ പാഷ പറഞ്ഞു. ആ കാഴ്ചപ്പാട് മാറണം. അതേസമയം, ഇതിനിടയിലെ പുഴുക്കുത്തുകളെ കാണാതിരിക്കുകയും ചെയ്യരുത് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സ്ത്രീകളുടെ ശത്രുക്കൾ സ്ത്രീകൾ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മാറ് മറയ്ക്കാന്‍ തയ്യാറായ സ്ത്രീയെ മറ്റ് സ്ത്രീകള്‍ ചേര്‍ന്ന് ഒറ്റപ്പെടുത്തിയ സംഭവം നമ്മുടെ മുന്നിലുണ്ട്. സ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കുന്നതും അവർ തന്നെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.