പാറേഴത്ത് രാവുണ്ണിയും പിണറായിയും തമ്മിലുള്ള ബന്ധം; ട്രോളുമായി ചാമക്കാല, നല്‍കിയത് കലവും ചിരട്ടതവിയും
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 4 വർഷം കൊണ്ട് 4, 14, 000(നാല് ലക്ഷത്തി പതിനാലായിരം) വീടുകളാണ് നിർമിച്ചു നൽകിയതെന്നും പ്രതിപക്ഷം അവകാശപ്പെടുന്നു.
ലൈഫ് പദ്ധതി വഴി 2 ലക്ഷം വീട് നൽകുന്നു എന്നരീതിയിൽ പിണറായി വിജയന്റെ തള്ള് പൊളിഞ്ഞു വീണത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കോട്ടയം പ്രസ് ക്ലബിലെ പത്രസമ്മേളനത്തിലൂടെയാണെന്നാണ് കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല അഭിപ്രായപ്പെടുന്നത്. നാട്ടിന്‍പുറത്തെ രാവുണ്ണി എന്ന കഥാപത്രത്തോട് പിണറായി വിജയനെ സാമ്യപ്പെടുത്തിയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ സര്‍ക്കാറിനെതിരെ അദ്ദേഹം നിശിതമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ...

രാവുണ്ണിയും വിജയനും
പാറേഴത്ത് രാവുണ്ണിയും പിണറായി വിജയനും......
എന്റെ നാട്ടിൽ പാറേഴത്ത് കരിയിൽ എന്ന വലിയ കുടുംബമുണ്ട്. കയർ ബിസിനസ്കാരനായ രാവുണ്ണിയാണ് ഗൃഹനാഥൻ. 7 മക്കളാണ് രാവുണ്ണിയ്ക്കുള്ളത് 6 ആൺ കുട്ടികളും ഒരു പെൺകുട്ടിയും. കയർ-തടുക്ക് വ്യവസായത്തിന്റെ സുവര്ണകാലത്ത് രാവുണ്ണി മക്കളെ നല്ലനിലയിൽ പഠിപ്പിച്ചു.

രാവുണ്ണി ആഗ്രഹിച്ചത്
4 പേർക്ക് സർക്കാർ ഉദ്യോഗവും നേടി. എല്ലാമക്കൾക്കും പ്രത്യേകം വീട് പണിത് നൽകണം എന്നാണ് രാവുണ്ണി ആഗ്രഹിച്ചത്. എന്നാൽ കയർ കച്ചവടം പൊളിഞ്ഞതോടെ ഇക്കാര്യം നടന്നില്ല. പക്ഷെ വിവാഹിതരായ മക്കൾ സ്വന്തം നിലയിൽ മാറിതാമസിക്കാൻ തീരുമാനിച്ചു.

പേര്
ഭാര്യമാരുടെ സ്വർണം വിറ്റും ചിട്ടി പിടിച്ചുമൊക്കെ വീട് നിർമിക്കാനുള്ള തുക അവരവർ തന്നെ കണ്ടെത്തി. രാവുണ്ണിയ്ക്ക് ഒറ്റനിര്ബന്ധമേയുള്ളൂ;പുതിയതായി പണിയുന്ന വീടുകൾക്ക് എല്ലാം പാറേഴത്ത് കരിയിൽ എന്ന പേരിടണം.ഇല്ലെങ്കിൽ ഹൗസ് വാമിങ്ങിനു രാവുണ്ണി പങ്കെടുക്കില്ല.

കലവും ഒരു ചിരട്ടതവിയും
പേരക്കുട്ടികൾ പുതിയ സ്റ്റയിലൻ പേരുകൾ വീടിന് ആഗ്രഹിച്ചെങ്കിലും അച്ഛന്റെ ആഗ്രഹത്തിന് എതിര് നിൽക്കാൻ മക്കൾ തയാറായില്ല. പുരകയറി താമസത്തിന്റെ അന്ന് പാല് കാച്ചാനുള്ള കലവും ഒരു ചിരട്ടതവിയും മാത്രമാണ് രാവുണ്ണിയുടെ സംഭാവന.

എല്ലാവരും ഞെട്ടി
രാവുണ്ണിയുടെ വീടിന് ചുറ്റും 5 പാറേഴത്ത് കരിയിൽ വീടുകൾ ഉയർന്നു. ഏറ്റവും ഇളയ മകളെ പെണ്ണുകാണാൻ വന്നവരോട് "നിങ്ങൾ വരുന്നവഴി 5 പാറേഴത്ത് വീടുകൾ കണ്ടില്ലേ? എല്ലാം മക്കൾക്കായി ഞാൻ പണിയിച്ചു നൽകിയതാണ്" കാരണവരുടെ പ്രസ്താവന കേട്ട് മക്കളും മരുമക്കളും പേരക്കുട്ടികളും ഞെട്ടി.

ചെന്നിത്തലയുടെ പത്രസമ്മേളനത്തിലൂടെ
ഒരു മൺകലവും ചിരട്ടതവിയും മാത്രമാണ് രാവുണ്ണിയുടെ സംഭാവന എന്ന് എല്ലാവർക്കും അറിയാം. ലൈഫ് പദ്ധതി വഴി 2 ലക്ഷം വീട് നൽകുന്നു എന്നരീതിയിൽ രാവുണ്ണി ടൈപ്പ് പിണറായി വിജയന്റെ തള്ള് പൊളിഞ്ഞു വീണത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കോട്ടയം പ്രസ് ക്ലബിലെ പത്രസമ്മേളനത്തിലൂടെയാണ്.

യുഡിഎഫ് കാലത്ത്
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 4 വർഷം കൊണ്ട് 4, 14, 000(നാല് ലക്ഷത്തി പതിനാലായിരം) വീടുകളാണ് നിർമിച്ചു നൽകിയത്. പക്ഷെ മൈക്ക് കെട്ടി വിളിച്ചു പറയാൻ പോയില്ല. വിളിച്ചു പറയാതെ കിട്ടുന്ന ഫലം മതിയെന്ന് തീരുമാനിച്ചു.

കണക്കിലെ പൊള്ളത്തരം
ഇത്രയും വീട് കൂടാതെ 52, 000(അൻപത്തി രണ്ടായിരം ) വീട് കൂടി പൂർത്തിയാക്കാനുണ്ടായിരുന്നു. 95% പൂർത്തിയാക്കിയ ഈ വീടുകൾക്ക് ജനൽ പാളിയും കൊളുത്തും പിടിപ്പിക്കാനുള്ള 20, 000 രൂപ നൽകി ഈ വീടുകൾ ലൈഫ് പദ്ധതിയുടെ അകൗണ്ടിലേക്ക് കുമ്മനടുപ്പിച്ചു. ഒരു വീടിന് 4 ലക്ഷം വീതം നൽകി എന്ന കണക്കിലെ പൊള്ളത്തരവും രമേശ് ചെന്നിത്തല പൊളിച്ചടുക്കി

വെറും ഒരു ലക്ഷം രൂപ
കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ആവാസയോജനയിലൂടെ ലഭിക്കുന്ന ഒരു ലക്ഷം, ഹഡ്കോ വഴി വായ്പ എടുത്തു കൊടുക്കുന്ന 1. 60 ലക്ഷം, ഗ്രാമപഞ്ചായത്തുകളുടെ വിഹിതമായ 40, 000, ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകൾ ചേർന്നു നൽകുന്ന ഒരു ലക്ഷം ഉപഭോക്താവിന് ലഭിക്കുമ്പോൾ സംസ്ഥാന സർക്കാർ നൽകുന്നത് വെറും ഒരു ലക്ഷം രൂപ.

സർക്കാർ ശ്രമം
ഈ തുക പലയിടത്തും പൂർണമായി ലഭിച്ചിട്ടുമില്ല. ഒരു കൈ നൽകുന്നത് മറുകൈ അറിയരുതെന്നാണ് പ്രമാണം. പക്ഷെ ഇവിടെ കാര്യമായി ഒന്നും നൽകാതെ ക്രെഡിറ്റ് അടിക്കാനാണ് പിണറായി സർക്കാർ ശ്രമം. രാവുണ്ണിയെ പോലെ ഇല്ലാസഹായം വിളമ്പി ആളാകാനാണ് പിണറായി ശ്രമിക്കുന്നത്. കാര്യം അറിയാതെ തള്ളിമറിക്കാൻ സൈബർ കമ്മികളും ഉള്ളബലത്തിലാണ് പിണറായി ചിരിക്കുന്നത്.

എത്ര വീട് പണിയാമായിരുന്നു
പ്രളയത്തിൽ വീട് തകർന്ന ലക്ഷക്കണക്കിനു പേര് ഇന്നും നരകിക്കുമ്പോൾ കൃപേഷിന്റേയും ശരത് ലാലിന്റെയും ശുഹൈബിന്റെയും അന്വേഷണത്തിന് സിബിഐ വരാതിരിക്കാൻ ചെലവാക്കിയ കോടിക്കണക്കിനു രൂപയുണ്ടായിരുന്നെങ്കിൽ ആളുകളെ പറ്റിക്കാതെ എത്ര വീട് പണിത് നൽകാമായിരുന്നു എന്നതാണ് ജനങ്ങളുടെ ചോദ്യം.












Click it and Unblock the Notifications